Monday, February 21, 2011

സമരായുധം എന്ന നിലയില്‍ സെല്‍ഫോണിന്റെ ജീവിതം



 തുണീഷ്യയില്‍ നിന്ന് ആരംഭിച്ച മുല്ലപ്പൂ വിപ്ലവത്തിന്റെ 
മുഖ്യ സമരായുധം സെല്‍ ഫോണ്‍ കാമറ.
ഇവിടെയത് പെണ്ണുടലുകള്‍ പകര്‍ത്താനുള്ള ഉപാധി. 
എന്തേ ഇങ്ങനെ.

തലക്കെട്ട് വായിച്ച്  ചിരി വരുന്നുണ്ടോ. അതിനുള്ള സാധ്യത കൂടുതലാണ്. മറ്റെന്തു പറഞ്ഞാലും 'സമരായുധം'  പോലുള്ള ഒരു ബുദ്ധിജീവി പ്രയോഗത്തെ സെല്‍ഫോണുമായി ബന്ധപ്പെടുത്തി പറയുക എന്നത് നമ്മുടെ നാട്ടില്‍ അല്‍പം കടന്ന കൈ തന്നെയാണ്. കാരണം സെല്‍ഫോണ്‍ നമുക്കെപ്പോഴും മറ്റ് ചിലതാണ്.
ഒളിഞ്ഞു നോട്ടത്തിന്റെയും സ്ത്രീകള്‍ക്കെതിരായ ക്രൂരതയുടെയും നീലച്ചിത്രങ്ങളുടെയും പേരുദോഷമാണ് അതിന് സദാ കൂട്ട്. അതില്‍നിന്ന് കണ്‍തുറക്കുന്ന കൊച്ചു കാമറയെ കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്ന സ്ത്രീകള്‍ വരെ സദാ ഭയപ്പെടുന്നു. അതങ്ങിനെ കോടതി കയറുന്നു. പൊലീസ് സ്റ്റേഷനില്‍ കാത്തുകെട്ടിക്കിടക്കുന്നു. ആള്‍ക്കൂട്ടത്തിനു മുന്നില്‍ ഉളുപ്പില്ലാതെ ഇളിച്ചു നില്‍ക്കുന്നു. വണ്ടി മറിഞ്ഞ് മരിക്കാന്‍ നോക്കുന്നവന്റെ\അവളുടെ  അവസാന വെപ്രാളം പകര്‍ത്തുന്നു.  ക്ലാസെടുക്കുന്നതിനിടെ വിയര്‍പ്പു ഒപ്പുന്ന അധ്യാപികയുടെ സാരിക്കുള്ളിലെ വെളുപ്പ് അത് ഒപ്പിയെടുക്കുന്നു.  പ്രണയത്തിന്റെ ആനന്ദനിമിഷങ്ങളിലല്‍ സ്വയം മറക്കുന്ന അവളെ അവളറിയാതെ പകര്‍ത്തി യൂ ട്യൂബിനു ഒറ്റു കൊടുക്കുന്നു. ഹോട്ടല്‍ ടോയ്ലറ്റില്‍ മൂത്രമൊഴിക്കാനിരിക്കുന്ന അമ്മ പെങ്ങന്‍മാരെ അത് ലോകത്തിന്റെ കൊതിക്കണ്ണുകള്‍ക്ക് വില്‍ക്കുന്നു. അങ്ങിനെ പേരുദോഷങ്ങളുടെ വലിയ പുസ്തകത്തിലെ ആദ്യ അധ്യായം, സെല്‍ഫോണ്‍.

ആ സെല്‍ഫോണിനെ കുറിച്ച് മറ്റ് ചിലതു കേള്‍ക്കുമ്പോള്‍ ഞെട്ടില്ലേ. അതു തന്നെയാണ്  ആദ്യ പറഞ്ഞ ചിരി. സമരായുധം എന്ന നിലയില്‍ അതിന്റെ സാധ്യതകളുടെ ചര്‍ച്ച തുടരുകയാണ് ലോകം. ആയുധം കൊണ്ടും മസില്‍പവര്‍ കൊണ്ടും ലോകത്തെ പേടിപ്പിക്കുന്ന ഏകാധിപത്യ സര്‍ക്കാറുകളുടെ ഉള്‍ക്കിടിലം കൂട്ടുന്ന മൂര്‍ച്ചയേറിയ ആയുധമായി പൊടുന്നനെ അതിനു രൂപമാറ്റം വന്നിരിക്കുന്നു. തുനീഷ്യയില്‍നിന്ന് വീശി അറബ് ലോകത്തും ആഫ്രിക്കയിലെ ഏകാധിപത്യ രാജ്യങ്ങളിലും മാറ്റത്തിന്റെ കൊടുങ്കാറ്റ് ഉയര്‍ത്തുന്ന മുല്ലപ്പൂ വിപ്ലവത്തിന്റെ മുന്‍നിര പോരാളി എന്ന നിലയിലാണ് ഇന്നത്തെ സെല്‍ഫോണ്‍ ചര്‍ച്ചകള്‍. പെട്ടെന്നുണ്ടായ പരിണാമമല്ല അത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഏകാധിപത്യത്തിന്റെ സെന്‍സര്‍ മഴികളെ കബളിപ്പിച്ച് സത്യങ്ങള്‍ പച്ചയായി പുറം ലോകത്തെത്തിക്കുന്ന മുഖ്യ ഉപാധിയാണ് സെല്‍ഫോണ്‍. നമ്മുടെ വീരശിങ്കങ്ങള്‍ക്ക് മാത്രമാണ് അത് പെണ്ണുങ്ങളുടെ  ഉടല്‍കാണാനുള്ള സൂത്രം.

യമനിലും ബഹറിനിലും കുവൈത്തിലും അള്‍ജീരിയയിലും മൊറോക്കോയിലും ഇറാനിലും വിമോചനത്തിന്റെ പുതിയ പോരാട്ടം നടത്തുന്നവരുടെ മുഖ്യ ആയുധമാണ് സെല്‍ഫോണ്‍. മുല്ലപ്പൂ വിപ്ലവത്തിന്റെ അപ്രതീക്ഷിതമായ വഴിത്തിരിവുകള്‍ വിലയിരുത്തി ജെന്നിഫര്‍ പ്രെസ്റ്റന്‍, ബ്രയന്‍ സ്റ്റെല്‍റ്റര്‍ എന്നിവര്‍ ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച കുറിപ്പ് ഇക്കാര്യം വ്യക്തമാക്കുന്നു. മൊബൈല്‍ ആശയവിനിമയ പഠനങ്ങള്‍ എന്നൊരു പഠന ശാഖ സജീവമാണെന്നും ലോകത്തിന്റെ അലകും പിടിയും മാറ്റാന്‍ കെല്‍പ്പുള്ള ഉശിരന്‍ ആയുധമാണ് മൊബൈല്‍ ഫോണ്‍ മാറിയെന്നും കുറിപ്പില്‍നിന്നറിയാം.

എങ്ങിനെയാണ് മൊബൈല്‍ ഫോണിലെ ഇത്തിരി പോന്ന കാമറ വിമോചനത്തിന്റെ കൊടിയടയാളമാവുന്നത്. നിരോധങ്ങള്‍ തകര്‍ക്കലാണ് അതിന്റെ വഴി. സെന്‍സറിങിനെ പൊട്ടിച്ചെറിയല്‍.  എല്ലാ ഭരണാധികാരികളും ഭയക്കുന്നത് ജനങ്ങളെയാണ്. രാജ്യത്ത് യഥാര്‍ഥത്തില്‍ നടക്കുന്നത് എന്തെന്ന് ജനം അറിയരുതെന്നാണ് അവരുടെ ആഗ്രഹം. ഏകാധിപത്യ ഭരണകൂടങ്ങള്‍ക്കാവട്ടെ  ഇതിലുമേറും ഈ ആഗ്രഹം. തങ്ങള്‍ക്കെതിരെ ഒരില പോലും അനങ്ങരുതെന്നും വിയോജിപ്പിന്റെ എല്ലാ സ്വരങ്ങളെയും നിശãബ്ദമാക്കണമെന്നുമാണ് എല്ലാ ഏകാധിപത്യ ഭരണകൂടങ്ങളുടെയും താല്‍പര്യങ്ങള്‍. മതം, വികസനം, പൌരോഹിത്യം, വിദേശപിന്തുണ എന്നിങ്ങനെ അനേകം ഉമ്മാക്കികളാണ് അവരുടെ ആയുധം. ജനങ്ങള്‍ക്കിടയില്‍ സദാ രഹസ്യ പൊലീസുകാരെ നിയോഗിച്ചും എതിര്‍ക്കുന്നവരെ അപ്പപ്പോള്‍ ഇല്ലാതാക്കിയുമാണ് അവര്‍ അധികാരം നിലനിര്‍ത്തുന്നത്. മാധ്യമങ്ങളെയും കാമറക്കണ്ണുകളെയുമാണ് അവര്‍ സദാ ഭയക്കുന്നത്. പ്രീണിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് ഈ രണ്ട് ഘടകങ്ങളെയും അവര്‍ നിശãബ്ദമാക്കുന്നത്. എന്നിട്ടും പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെടുമ്പോള്‍ ഈ ഭരണാധികാരികള്‍ ആദ്യം ചെയ്യുന്നത് മാധ്യമപ്രവര്‍ത്തകര്‍ക്കും കാമറക്കണ്ണുകള്‍ക്കും പ്രവേശനം നിഷേധിക്കുകയാണ്. ഇവിടെയാണ് സെല്‍ഫോണ്‍ ഒരായുധമാവുന്നത്.

ഇറാനിലേക്കു നോക്കൂ. കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവിടെ നടന്ന പ്രതിപക്ഷ പ്രക്ഷോഭം ഭരണകൂടം പല്ലും നഖവും ഉപയോഗിച്ച് അടിച്ചമര്‍ത്തുകയായിരുന്നു. സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്കൊഴികെ  മറ്റാര്‍ക്കും പ്രവേശനം ഇല്ലാതിരുന്ന അവിടെ സൈന്യം നടത്തിയ നരനായാട്ട്  എന്നാല്‍, ലോകത്തിന്റെ മുന്നില്‍ എത്തുക തന്നെ ചെയ്തു.  പ്രക്ഷോഭകരുടെ കൈയിലെ ഇത്തിരിപ്പോന്ന സെല്‍ഫോണുകളിലെ ഇന്‍ബില്‍റ്റ് കാമറകളിലൂടെ സത്യം ഒഴുകിയെത്തി. ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയിലൂടെയും യൂ ട്യൂബിലൂടെയും പുറത്തുവന്ന എണ്ണമറ്റ ദൃശ്യങ്ങള്‍ ലോകമാധ്യമങ്ങളിലൂടെ ഉടന്‍ പരന്നു. തെഹ്റാനില്‍ നടന്ന പ്രക്ഷോഭത്തിനിടെ നദ എന്ന പെണ്‍കുട്ടി ദാരുണമായി കൊല്ല്ലപ്പെടുന്ന  ദൃശ്യങ്ങള്‍  ഉരുക്കു മറ ഭേദിച്ച് സെല്‍ഫോണ്‍ കാമറകള്‍ പുറത്തെത്തിക്കുകയായിരുന്നു.

തുണീഷ്യയിലും ഈജിപ്തിലും സര്‍ക്കാറുകളെ തകിടം മറിച്ച വന്‍ പ്രക്ഷോഭത്തിന്റെ ദൃശ്യങ്ങള്‍  പുറത്തുവന്നതും ഇതേ വഴിക്കാണ്. YouTube, yFrog  തുടങ്ങിയ വെബ്സൈറ്റുകള്‍ വഴി ലക്ഷക്കണക്കിനാളുകള്‍ ആ ദൃശ്യങ്ങള്‍ കണ്ടു. മാധ്യമങ്ങളും ഈ വാര്‍ത്താ സ്രോതസ്സിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു. ഇത്തരം പ്രക്ഷോഭങ്ങളുടെ യഥാര്‍ഥ വിവരം അറിയാന്‍ ലോകമാധ്യമങ്ങള്‍ മുഴുവന്‍ ഇപ്പോള്‍ ആശ്രയിക്കുന്നത് സെല്‍ഫോണുകള്‍ക്കുള്ളിലെ കുഞ്ഞു കാമറകളെ തന്നെയാണ്. വിശ്വാസ്യത ഉറപ്പാക്കാന്‍ എളുപ്പമല്ല എന്ന ദൂഷ്യം നിലനില്‍ക്കുമ്പോഴും അത്തരം ദൃശ്യങ്ങള്‍ പ്രധാന വാര്‍ത്താ ഏജന്‍സികളിലൂടെയും പ്രമുഖ മാധ്യമങ്ങളിലൂടെയും വായനക്കാരനിലേക്കും കാഴ്ചക്കാരനിലേക്കുമുള്ള ഒഴുക്ക് തുടരുന്നു. ഇത്തരം ദൃശ്യങ്ങളും വിവരങ്ങളും എളുപ്പത്തില്‍ കണ്ടെത്താനാവുന്ന  Storyful പോലുള്ള അഗ്രഗേറ്ററുകളും സിറ്റിസണ്‍ റ്റ്യൂബ് ചാനലും രംഗത്തുണ്ട്.  Bambuser പോലുള്ള വീഡിയോ സ്ട്രീം സൈറ്റുകളും സജീവം.  സമരായുധം എന്ന നിലയില്‍ സെല്‍ഫോണുകള്‍ എത്ര ഫലപ്രദമായി ഉപയോഗിക്കാം എന്ന് പോരാളി സംഘങ്ങളെ പഠിപ്പിക്കുന്ന നിരവധി ഗ്രൂപ്പുകള്‍ ഈജിപ്തില്‍ അടക്കം പ്രവര്‍ത്തിക്കുന്നുണ്ട്.

പറഞ്ഞു വരുന്നത് മറ്റൊന്നുമല്ല, ഇന്റര്‍നെറ്റും സെല്‍ഫോണ്‍ അടക്കമുള്ള നവ സാങ്കേതിക ഉപാധികളും പെണ്ണുടലിന്റെ ചുറ്റളവുകള്‍ അളക്കാന്‍ മാത്രം ഉപയോഗിക്കുന്ന നമ്മുടെ നാട്ടു രീതികളല്ല പുറത്തു നിലനില്‍ക്കുന്നത് എന്ന് വ്യക്തം. ഇന്ത്യയിലും അനേകം ജനകീയ പോരാട്ടങ്ങള്‍ നടക്കുന്നു. അനേകം മാധ്യമങ്ങള്‍ ഇത്തരം സാധ്യതകളുടെ ഉപയോഗത്തിനായി സദാ രംഗത്തുണ്ട്. എന്നാല്‍, വിമോചന ആയുധം എന്ന നിലയില്‍ ഈ നവസാങ്കേതിക ഉപാധികളുടെ ഉപയോഗം നമ്മള്‍ തിരിച്ചറിഞ്ഞിട്ടില്ല.

എന്താവാം ഇതിനു കാരണം. ഇത്തരം ജീവന്‍ മരണ പോരാട്ടത്തിന്റെ അവസ്ഥയിലേക്ക് നമ്മുടെ  ദൈന്യത മാറിയിട്ടില്ല എന്നതാവാം. അല്ലെങ്കില്‍,  ലോകത്തിന്റെ മാറ്റത്തിനാപ്പം കുതിക്കുന്ന എന്നു പറയുമ്പോഴും ഒളിഞ്ഞുനോട്ടത്തിന്റെ വികല മാനസിക ഘടനയില്‍നിന്ന് നമ്മുടെ ആണ്‍കൂട്ടങ്ങള്‍ മുക്തമാവാത്തതാവാം. എന്തായാലും പെണ്ണുങ്ങള്‍ തുണി പൊക്കുന്നിടത്തെല്ലാം ഒളിഞ്ഞു നോക്കുന്ന സെല്‍ഫോണ്‍ കാമറകള്‍ മറ്റിടങ്ങളില്‍ വേറെ പല ഗുണകരമായ ദൌത്യങ്ങളും വിപ്ലവകരമായി നിര്‍വഹിക്കുന്നുവെന്ന് നമ്മള്‍  ഇനിയെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു. 

Saturday, February 19, 2011

വരൂ, നമുക്കല്‍പ്പം വിഷം കുടിക്കാം



 നിക്ഷേപകര്‍ക്കും സാങ്കേതിക പ്രതിഭകള്‍ക്കുമായി
കേരളം കാത്തുവെക്കുന്നതെന്ത്


കളമശേരിയില്‍ പുതുതായി തുടങ്ങിയ സൈബര്‍ സിറ്റി ഉദ്ഘാടന ചടങ്ങിലെ വ്യവസായ മന്ത്രി  എളമരം കരീമിന്റെ പ്രസംഗം വായിച്ചത് കഴിഞ്ഞ ദിവസമാണ്.   പ്രതീക്ഷിച്ച പോലെ ഉശിരന്‍  പ്രഖ്യാപനങ്ങള്‍.  കേരളം ഇനി  നിക്ഷേപ സൌഹൃദ സംസ്ഥാനം. നിക്ഷേപകര്‍ക്ക് ഇനി കേരളത്തെ ഭയക്കേണ്ട.  സര്‍ക്കാറും ട്രേഡ് യൂനിയനുകളും രാഷ്ട്രീയ സാമൂഹിക കാലാവസ്ഥകളും എല്ലാം അനുകൂലം. സെസിന് സെസ്.  സര്‍ക്കാര്‍ കാര്യങ്ങള്‍ അതിവേഗം. പശ്ചാത്തല സൌകര്യ രംഗത്ത് വന്‍ വികസനം. ഐ.ടിയോടാണ് കൂടുതല്‍ പ്രിയം. അവര്‍ക്കുള്ള സൌകര്യങ്ങളുമായി കേരളം അണിഞ്ഞൊരുങ്ങുകയാണ്. ആദ്യം കൊച്ചി. പിന്നെ തിരുവനന്തപുരം, കോഴിക്കോട് ...അങ്ങിനെയങ്ങിനെ.
മോശം പറയരുതല്ലോ.  റിപ്പോര്‍ട്ട്  വായിച്ച് അസാരം രോമാഞ്ചം വന്നു. രോമാഞ്ചം  തീരുംമുമ്പേ മറ്റൊന്നു കൂടി വായിക്കാനിടയായി. പുതിയ മാതൃഭൂമി വീക്കിലിയിലെ അവസാന പേജില്‍ മനില സി മോഹന്റെ കോളം. മലിനീകരണം തിന്നു തീര്‍ക്കുന്ന  കേരളത്തെ മാതൃകാ സംസ്ഥാനമാക്കാനുള്ള സര്‍ക്കാര്‍ തല പദ്ധതികളെ ക്കുറിച്ചാണ് ട്രൂകോപ്പി എന്നു പേരുള്ള കോളം പറയുന്നത്. അതിലൊരിടത്ത് ഒരു പരാമര്‍ശം കണ്ടു. സ്മാര്‍ട്ട് സിറ്റി അടക്കമുള്ള വികസന പദ്ധതികളുമായി കൊച്ചി വികസിക്കുമ്പോഴും അന്നാട്ടിലെ താമസക്കാര്‍ക്ക് കുടിക്കാന്‍ വിഷജലവും ശ്വസിക്കാന്‍ വിഷവാതകങ്ങളുമാണെന്ന പരാമര്‍ശം.  ചുറ്റുമുള്ള 250 ലേറെ വ്യവസായ ശാലകള്‍ നടത്തുന്ന മലിനീകരണം മൂലം പെരിയാറിലെ വെള്ളം കുടിക്കാന്‍ യോഗ്യമല്ലെന്നും പെരിയാറിന്റെ കരയിലെ ഏലൂര്‍ ^എടയാര്‍ മേഖല ഇന്ത്യയിലെ ഏറ്റവും മലിനീകരിക്കപ്പെട്ട 23ാമത്തെ മേഖലയാണെന്നും കുറിപ്പില്‍ പറയുന്നു. കൊച്ചിയിലെ ഉപ്പിന്റെ ആധിക്യം  കാരണം പൊതു കുടിവെള്ള വിതരണം രണ്ടാഴ്ച മുടങ്ങി. എന്‍ഡോസള്‍ഫാന്‍ ലാക്ടോണിന്റെ അളവ് കാസര്‍കോട്ടേക്കാള്‍ കൂടുതലുള്ള കിണറുകള്‍ ഏലൂരിലുണ്ടെന്നും കൊച്ചിയിലെ ഹൈടെക് വാസികളെ  കാത്തിരിക്കുന്നത് വിഷജലമാണെന്നും  വ്യക്തമാക്കുന്നതാണ്  കുറിപ്പ്.
 നാടിന്റെ യഥാര്‍ഥ അവസ്ഥ എന്തെന്ന  ആലോചനകളിലേക്ക് നയിച്ചു ആ പരാമര്‍ശം.  നമ്മുടെ പുഴകളുടെ ഇന്നത്തെ അവസ്ഥയെന്തെന്നും  കുടിവെള്ളം എത്ര വിഷമയമാണെന്നും  അതോര്‍മ്മിപ്പിച്ചു.   നിക്ഷേപകരെയും സാങ്കേതിക രംഗത്തെ പ്രതിഭകളെയും ഇങ്ങോട്ട് ക്ഷണിക്കുമ്പോള്‍ അവര്‍ക്കായി നാം കരുതി വെക്കുന്നത് ഇതാണ്. നിക്ഷേപകര്‍ക്കായി തൊഴില്‍ സംസ്കാരവും സാമൂഹികാവസ്ഥകളും പശ്ചാത്തല സൌകര്യവും മെച്ചപ്പെടുത്താന്‍ പെടാപ്പാടു പെടുന്നവര്‍ ഇവിടെ വരുന്നവര്‍ക്ക് മനുഷ്യരെപ്പോലെ ജീവിക്കാനുള്ള സാഹചര്യം കൂടി ഒരുക്കണം. എന്നാല്‍, അതു മാത്രം ഉണ്ടാവാറില്ല.
സ്മാര്‍ട്ട് സിറ്റി യാഥാര്‍ഥ്യമാവുമെന്നും പുതിയ പദ്ധതികള്‍ കേരളത്തിലേക്ക് എത്തുമെന്നും കേള്‍ക്കുമ്പോള്‍ ഏറെ സന്തോഷമാണ് തോന്നുന്നത്. പല രാജ്യങ്ങളില്‍, പല സംസ്ഥാനങ്ങളില്‍  വര്‍ഷങ്ങളായി കഴിയുന്ന എത്രയോ  സുഹൃത്തുക്കളുണ്ട്. നാട്ടില്‍ പുതിയ സംരംഭങ്ങള്‍ വന്നാല്‍ തിരിച്ചു വരാമെന്ന് കരുതുന്നവര്‍. സ്വന്തം മണ്ണില്‍ കഴിയണമെന്ന് അത്യധികമായി ആഗ്രഹിക്കുന്നവര്‍. വല്ലപ്പോഴും വിളിക്കുമ്പോഴും കാണുമ്പോഴും അവര്‍ പലരും പറയുന്നത് കേരളത്തിലേക്ക് മടങ്ങിയെത്താനുള്ള ആഗ്രഹങ്ങളാണ്. സ്മാര്‍ട്ട് സിറ്റി അടക്കമുള്ള പദ്ധതികള്‍ അവരില്‍ വിതക്കുന്നത് വന്‍ പ്രതീക്ഷകളാണ്.
എന്നാല്‍, എന്തൊക്കെയാണ് ഇവിടെ അവരെ കാത്തിരിക്കുന്നത്. വിഷം കലര്‍ന്ന കുടിവെള്ളം. മാരക രാസവസ്തുക്കള്‍ നിറഞ്ഞ വായു. മണ്ണും പ്രകൃതിയും മലിനം. തീര്‍ച്ചയായും അവരൊക്കെ കൊച്ചി പോലുള്ള നഗരങ്ങളില്‍ ഇനിയുള്ള കാലം കഴിയേണ്ടി വരും. മലിനീകരണം  മൂലം ഇതിനകം വിഷമയമയ വായുവും ജലവും തന്നെയായിരിക്കും അവര്‍ക്കും കിട്ടാന്‍ പോവുന്നത്.
സംശയം വേണ്ട, വ്യവസായവല്‍കരണത്തിന്റെ  ബാക്കി പത്രം തന്നെയാണ് മലിനീകരണം. വന്‍കിട രാസ ഫാക്റ്ററികള്‍ വരുമ്പോള്‍ മലിനീകരണവും ഒപ്പമെത്തും. നാട്ടുകാരും പ്രകൃതിയുമാണ്   അതിന്റെ വില നല്‍കേണ്ടത്. ആവുന്നത്ര കാലം പ്രവര്‍ത്തിച്ച് പരമാവധി ലാഭം ഉണ്ടാക്കി നിക്ഷേപകര്‍ തടിതപ്പും. മാരക രോഗങ്ങള്‍ക്കും ചത്തുമലച്ച പ്രകൃതിക്കുമൊപ്പം ശിഷ്ടകാലം കഴിച്ചു കൂട്ടേണ്ടത് നാടിന്റെ വിധി. ഇതാണ് നമ്മുടെ നാട്ടുനടപ്പ്.
വ്യവസായം  വരണം എന്നത് മാത്രമാണ് സര്‍ക്കാറിന്റെ മനസ്സിലിരിപ്പ്. ജനസാന്ദ്രത കൂടിയ നമ്മുടെ നാട്ടില്‍ ആരംഭിക്കാന്‍ പറ്റിയ വ്യവസായ ശാലകള്‍ ഏതൊക്കെ എന്ന് ആലോചിച്ചുറപ്പിച്ചല്ല കമ്പനികളെ ക്ഷണിക്കുന്നത്. ലാഭസാധ്യത മാത്രം നോക്കിയാണ് വന്‍കിട സംരംഭകര്‍ കമ്പനികള്‍ ആരംഭിക്കുന്നതും. കൊടിയ മലിനീകരണം  ഉറപ്പുള്ള കമ്പനികള്‍ വരുമ്പോള്‍ ഇരു കൈയും നീട്ടി സ്വീകരിക്കാനും സ്വന്തം അക്കൌണ്ടില്‍ അതു ചേര്‍ത്ത് പരമാവധി വികസനം കൊട്ടിഘോഷിക്കാനുമാണ് സര്‍ക്കാറുകള്‍ക്ക് താല്‍പ്പര്യം.
മലിനീകരണം അനിവാര്യമാണ്. എന്നാല്‍, അതു നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍ അനവധിയാണ്. പക്ഷേ, ഇവ ചെലവേറിയതായതിനാല്‍ കമ്പനികള്‍ക്ക് ഒരിക്കലും താല്‍പര്യമുണ്ടാവില്ല. ലാഭത്തില്‍ മാത്രം കണ്ണുനട്ടിരിക്കുന്ന കമ്പനിക്കാരന്‍  അത്തരം മാര്‍ഗങ്ങള്‍ അങ്ങൊഴിവാക്കും.മലിനീകരണ നിയന്ത്രണത്തിനു വേണ്ടിവരുന്ന പണത്തിന്റെ ചെറിയ വിഹിതം മുടക്കി സര്‍ക്കാറിനെയും ഏജന്‍സികളെയും രാഷ്ട്രീയക്കാരെയും മാധ്യമങ്ങളെയും ഈസിയായി വിലക്കെടുക്കും. മലിനീകരണം ഒരു ചെറിയ പ്രദേശത്തിന്റെയും പ്രകൃതി വിഭവങ്ങളുടെയും  പ്രശ്നം മാത്രമായി ചുരുങ്ങും. ഈ തിരക്കഥ അനുസരിച്ചാണ് കാലങ്ങളായി നമ്മുടെ നാട്ടില്‍ വ്യവസായ മലിനീകരണം അരങ്ങൂ തകര്‍ക്കുന്നത്.  സര്‍ക്കാറുകളും മുതലാളിമാരും ഉദ്യോഗസ്ഥരും മാധ്യമങ്ങളും എന്‍.ജി.ഒകളും എല്ലാം ചേര്‍ന്ന കറക്കു കമ്പനികള്‍ മലിനീകരണ  കച്ചവടം  ഉഷാറായി കൊണ്ടു നടക്കുകയാണ്.
വിഷം പെയ്യുന്ന  അനേകം ഗ്രാമ^നഗരങ്ങള്‍ ഇപ്പോള്‍ കേരളത്തിലുണ്ട്. കൊച്ചിയും കോഴിക്കോട്ടുമെല്ലാം അനേകം വിഷദേശങ്ങള്‍. വിഷനദികള്‍. കേരളത്തിലെ ആദ്യ മന്ത്രി സഭ ക്ഷണിച്ചു കൊണ്ടുവന്ന ബിര്‍ലയുടെ മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് ഒരു നാടിനെയും ജനങ്ങളെയും മുഴുവന്‍ കൊന്ന ശേഷം പൊടി തട്ടി മടങ്ങി. രാസമാലിന്യങ്ങളാല്‍ പല ദേശങ്ങളെ വിഷമയമാക്കിയ മറ്റനേകം കമ്പനികള്‍ ലാഭം കൊയ്തശേഷം പോവാനുള്ള സമയം കാത്തിരിക്കുന്നു. പുതിയ കമ്പനികള്‍ വന്നു കൊണ്ടിരിക്കുന്നു. കോഴിക്കോട്ടും പരിസരത്തും കുടിവെള്ള വിതരണം നടത്തുന്ന ചാലിയാറിനെയാണ്  മാവൂര്‍ റയോണ്‍സ്  വിഷത്തില്‍ മുക്കിയത്. കൊച്ചിയുടെ ജീവനാഡിയായ പെരിയാറിനെ കൊല്ലുന്നത് എണ്ണമറ്റ കമ്പനികളാണ്. എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദിപ്പിക്കുന്ന കമ്പനികള്‍ അടക്കം ഇതില്‍ പെടുന്നു. ചാലക്കുടിപ്പുഴക്കു ചുറ്റുമുള്ള  50ലേറെ ഫാക്റ്ററികള്‍ നടത്തുന്ന മലിനീകരണം  നാട്ടിലാകെ മരണം വിതക്കുന്നത് തുടരുന്നു. അനുഷ്ഠാനമെന്നോണം പരിസ്ഥിതി സംഘടനകളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും മുന്‍കൈയില്‍ മലിനീകരണ വിരുദ്ധ സമരങ്ങളും തകൃതിയായി നടക്കുന്നു.
കുടിവെള്ളത്തിലും വിഷത്തിലും നഞ്ഞ് കലര്‍ത്തിയ ഫാക്റ്ററികളുടെ കാലം കഴിഞ്ഞു. ഇതിപ്പോള്‍ ഐ.ടി കമ്പനികളുടെ കാലം. അവിടെനിന്ന്  വിഷമൊഴുക്കില്ല. എന്നാല്‍, അവര്‍ വരാന്‍ പോവുന്നത് നിലവിലെ അനേകം കമ്പനികള്‍ വിഷം കലര്‍ത്തിയ മണ്ണിലേക്കാണ്. കുടിക്കാന്‍ പോവുന്നത് നഞ്ഞ് കലക്കിയ ജലമാണ്. ശ്വസിക്കാന്‍ പോവുന്നത് മരണം മണക്കുന്ന വായുവാണ്.  നിക്ഷേപകര്‍ക്ക് സൌകര്യം ഒരുക്കുന്ന  സര്‍ക്കാര്‍  ഇവര്‍ക്ക് ജീവിക്കാനുള്ള അവസ്ഥ കൂടി മെച്ചപ്പെടുത്തേണ്ടിയിരിക്കുന്നു.  അടിസ്ഥാന സൌകര്യങ്ങള്‍ക്കൊപ്പം ,പുതിയ സംരംഭങ്ങളില്‍ പങ്കാളികളാവുന്ന ആയിരക്കണക്കിന് മനുഷ്യര്‍ക്ക് ശുദ്ധജലവും ശുദ്ധവായുവും ലഭിക്കാനുള്ള സാഹചര്യം കൂടി സര്‍ക്കാര്‍ സൃഷ്ടിക്കണം. നമ്മുടെ പുഴകളും മണ്ണും ആകാശവും വിലപ്പെട്ടതാണെന്ന് തിരിച്ചറിയാനുള്ള ജൈവ വിവേകമാണ് അതിന് ആദ്യം ഉണ്ടാവേണ്ടത്.  നമ്മെ വിഷത്തില്‍ മുക്കുന്ന രാക്ഷസ കമ്പനികള്‍ക്ക് കൂച്ചു വിലങ്ങിടാന്‍ സംസ്ഥാന വ്യവസായ വകുപ്പും  വ്യവസായ വികസന കോര്‍പറേഷനും  ഇനിയെങ്കിലും തയ്യാറാവേണ്ടിയിരിക്കുന്നു. 

Thursday, February 17, 2011

ആനക്ക് കാട്ടിലെന്താണ് കാര്യം

ഉല്‍സവപ്പറമ്പിലെ ആന. 
ഉണങ്ങാത്ത ചില മുറിവുകള്‍


രണ്ട് മാസം മുമ്പേ ഫ്ലക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. ഗാംഭീര്യമുള്ള ഒരാനയുടെ മുഴുനീള ചിത്രം സഹിതം. ഇത്തവണ ഉല്‍സവത്തിന്  ഈ ദേശത്തിന്റെ മാനം കാക്കുന്നത് ബാസ്റ്റ്യന്‍ വിനയശങ്കര്‍ എന്ന വലിയ തലക്കെട്ട്. താഴെ, കറുപ്പില്‍ മഞ്ഞ അക്ഷരങ്ങളില്‍ ഒരു കുറിപ്പും. 'ഒന്നാമന്‍ തയ്യാര്‍. ഇനി മല്‍സരം രണ്ടാമനാവാന്‍.'
സമാനമായ ചില ബോര്‍ഡുകള്‍ കൂടി സമീപദേശങ്ങളില്‍ കണ്ടു. ആനയുടെ പേരിലും പടത്തിലും മാറ്റമുണ്ട്. എന്നാല്‍ ഫ്ലക്സ് ബോര്‍ഡും വാചകങ്ങളും അതേ പോലെ. ഉല്‍സവപ്പറമ്പുകളില്‍ ആനകള്‍ അത്ര അനിവാര്യമല്ലാത്ത   ഒരു നാട്ടില്‍ ജനിച്ചു വളര്‍ന്നതിനാല്‍ അപാരമായ ആകാംക്ഷയാണ് ഈ ബോര്‍ഡുകള്‍ ഉള്ളില്‍ വിതച്ചത്.
ലോക കപ്പ് ഫുട്ബോള്‍ കാലത്ത് നാടാകെ നിറഞ്ഞ ഫ്ലക്സ് ബോര്‍ഡുകളിലെ കുറിപ്പുകളാണ് ഓര്‍മ്മയില്‍  വന്നത്. അര്‍ജന്റീനയുടെയും ബ്രസീലിന്റെയും താരങ്ങളുടെ പടുകൂറ്റന്‍ ചിത്രങ്ങളുടെ കൂടെ ഇത്തരം അവകാശ കുറിപ്പുകള്‍ ഉണ്ടായിരുന്നു. ഇനി മല്‍സരം രണ്ടാം സ്ഥാനത്തിന് എന്ന മട്ടിലുള്ള വീരവാദങ്ങള്‍. ആ ബോര്‍ഡുകള്‍ കാശു മുടക്കി സ്ഥാപിച്ചത് പല ടീമുകളുടെയും ആരാധകരാണ്. ഇത്  ഉല്‍സവ കമ്മിറ്റികളും. ഓരോ ദേശത്തിനും ഓരോ ആന. അതിനെ ചൊല്ലി അവകാശ വാദങ്ങള്‍. വെല്ലുവിളികള്‍. ഹോ, ആന ഈ നാട്ടില്‍ സൂപ്പര്‍ സ്റ്റാറാണല്ലോ എന്ന് ആര്‍ക്കും തോന്നിപ്പോവും.
ബോര്‍ഡ് ശ്രദ്ധിക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. ആനയുടെ പേര് ബാസ്റ്റ്യന്‍ വിനയശങ്കര്‍ എന്നാണ്.സാധാരണ ആനകള്‍ക്കിടുന്നത് ഹിന്ദു പേരുകളാണ്. ദൈവങ്ങളുടെയും മറ്റും പേരുകള്‍. മലപ്പുറത്തെ ഏതോ ആനക്ക് ഒരു മുസ്ലിം പേരിട്ടു എന്നത് പത്ര വാര്‍ത്തയായിരുന്നു. ഇത് ബാസ്റ്റ്യനാണ്. ഇപ്പേര് ആനക്കു പതിവില്ല. ആനക്കറിയില്ല അതിന്റെ മതം. അതിനെ സ്നേഹിക്കുന്നുവെന്ന് വിശ്വസിപ്പിക്കുന്നവരാണ്, ആനയെ വെച്ചു കാശുണ്ടാക്കുന്നവരാണ് അതിനെ ഓരോ മതങ്ങളിലേക്ക് ജ്ഞാനസ്നാനം നടത്തുന്നത്.
ഉല്‍സവത്തിലേക്ക് തന്നെ തിരിച്ചുവരാം. രാവിലെ തന്നെ ആ ആനയെത്തി. ബാസ്റ്റ്യന്‍ വിനയശങ്കര്‍ എന്ന 'ഗജവീരന്‍'. ദേശത്തിന്റെ വീരപുരുഷന്‍. ആനയെ കാണാന്‍ ചെന്നപ്പോള്‍ ആദ്യം ശ്രദ്ധയില്‍പെട്ടത് ഇരുകാലുകളെയും കുടുക്കിയിട്ട കൂറ്റന്‍ ചങ്ങല. പിന്നെ, പുറത്തും അടുത്തുമുള്ള പാപ്പാന്‍മാര്‍. അവരുടെ കൈകളില്‍ മൂര്‍ച്ചയുള്ള തോട്ടി. മൂര്‍ച്ചയുള്ള കുന്തമുനയും ഇരുമ്പു കൊളുത്തും. സമീപത്തെ രണ്ടാം  പാപ്പാന്‍ സമൃദ്ധമായി അതുപയോഗിക്കുന്നു. വേദനയോടെ ആന അനുസരിക്കുന്നു. തിടമ്പ് ഏറ്റുന്നേരം കുനിഞ്ഞു നിവരുന്ന ആനയെത്തേടി തോട്ടിക്കൊപ്പം ചൂരല്‍വടിയുമെത്തി. കുത്തിമുറിക്കുന്ന വേദനയോടെ അനുസരണയുടെ പാഠങ്ങള്‍ ഓരോന്നായി അത് പിന്നിടുന്നത്  ആരുടെയും കണ്ണു നിറയിക്കേണ്ടതാണ്. എന്നാല്‍, തുണ്ടായില്ല. ആരും അത് ശ്രദ്ധിച്ചേയില്ല. ദേശത്തിന്റെ അഭിമാനത്തെ  കണ്‍നിറയെ കാണുകയാണ് പുരുഷാരം. അതിന്റെ ഞരക്കവും വേദനയും അവര്‍ക്ക് ഹരമെന്ന് തോന്നി. ഈ കലാപരിപാടി തുടങ്ങൂം മുമ്പു തന്നെ  ഉല്‍സവ കമ്മിറ്റിക്കാര്‍ പാപ്പാന്‍മാരെ സമീപത്തെ ബസ്സ്റ്റോപ്പില്‍ വിളിച്ച് സമൃദ്ധമായി മദ്യം വിളമ്പുന്നത് കണ്ടിരുന്നു. മദ്യത്തിന്റെ ഉശിര് അവരുടെ ക്രൂരത കൂട്ടി. ദേശക്കൂറും കൌതുകവും ആഹ്ലാദവുമെല്ലാം ചേര്‍ന്ന്  നാട്ടുകാരുടെയും വീര്യം കൂട്ടി.
തുടക്കം മാത്രമായിരുന്നു അത്. ഫ്ലക്സ് ബോര്‍ഡുകളില്‍ നിറഞ്ഞുനിന്ന് ദേശത്തിന്റെ അഭിമാനം കാത്ത ആന പിന്നീട് അതിലും ക്രൂരമായി കൈകാര്യം  ചെയ്യപ്പെട്ടു. തോട്ടികള്‍ പലവട്ടം താണുയര്‍ന്നു. ചൂരല്‍ വടികള്‍ പുളഞ്ഞു. ജനക്കൂട്ടം ആനയുടെ കൌതുകക്കാഴ്ചയാല്‍ ഈ ക്രൂരതകളെല്ലാം മറന്നു. വേദനിക്കുന്ന കണ്ണുകളാല്‍ ആന ചുറ്റും നോക്കുന്നത് കണ്ടപ്പോള്‍, അതിപ്പോള്‍ ചങ്ങലപൊട്ടിക്കുമെന്ന് തോന്നി. എന്നാല്‍, ഒന്നുമുണ്ടായില്ല. അനുസരണത്തിന്റെ പാഠം മറക്കാതെ നല്ലകുട്ടിയായി അത് വേദന തിന്നുതന്നെയിരുന്നു.
ഉല്‍സവം കഴിയാന്‍ നില്‍ക്കാതെ വീട്ടിലേക്ക് മടങ്ങി. ചാനല്‍ വാര്‍ത്തക്കു മുന്നില്‍ കണ്‍മിഴിക്കവേ അതു കണ്ടു. ഗുരുവായൂര്‍ ക്ഷേത്രാല്‍സവത്തിന്റെ ഭാഗമായി നടന്ന ആനയോട്ട മല്‍സരത്തിനിടെ ആനയിടഞ്ഞു. ഏഴു പേര്‍ക്ക് പരിക്കേറ്റു.  ഓട്ടത്തിനിടെ മറ്റൊരാന മുന്നില്‍ കടന്നപ്പോള്‍ ഒരാന പിന്നോട്ടു തിരിഞ്ഞോടിയതാണ് സംഭവം. ഇതിനിടെ മുന്നില്‍ കണ്ട ഒരാളെ ആന ഉപദ്രവിച്ചു. മറ്റ് ചിലര്‍ക്ക് തിരക്കില്‍ വീണു പരിക്കേറ്റു.
ആനകളുടെ ഓട്ടമല്‍സരമായിരുന്നു അത്. സ്വന്തം ഇഷ്ടപ്രകാരമുള്ള ഓട്ടമല്ല. തോട്ടിയും ചങ്ങലകളും ചൂരല്‍വടികളും ചേര്‍ന്നുണ്ടാക്കുന്ന നിര്‍ബന്ധിതാവസ്ഥ. ആനകളെ നിര്‍ബന്ധിച്ച് മൃഗയാ വിനോദം നടത്തിയതാണ് സംഭവത്തിന്റെ പ്രധാന കാരണം. എന്നാല്‍, വാര്‍ത്തകളിലൊന്നും അതു കണ്ടില്ല. മറിച്ച്,  നാടിന്റെ അഭിമാനമായ ആനയോട്ടം കലക്കാന്‍ ശ്രമിച്ച ഒരാനയുടെ കുറുമ്പായിരുന്നു വാര്‍ത്തകള്‍ നിറയെ.
എന്തൊരു അവസ്ഥയാണ് ഇത്. നമ്മെപ്പോലെ ഒരു ജീവി. അതിനു പേരിട്ട് അതിന്റെ ആരാധകരെന്ന് നടിക്കുക. വലിയ തടിയും ശരീരവും കൊണ്ട് നന്നായി നടക്കാന്‍ പോലും ബുദ്ധിമുട്ടുന്ന ആനയെ ഓടിക്കുക. ഓരോ ആനയുടെ പേരു പറഞ്ഞ് വാതുവെച്ച് കൈയടിക്കുക. വാഴ്ത്തുക. ഇതൊന്നും അറിയാത്ത, ജനിച്ച കാട്ടില്‍നിന്ന് ചതിക്കു കീഴടങ്ങി നാട്ടിലെത്തപ്പെട്ട ആനകള്‍ സഹിക്കവയ്യാതെ ഉപദ്രവം നടത്തുക. കൊലക്കൊമ്പനെന്നും ചോരക്കെതിയനെന്നും അവനെ വിശേഷിപ്പിക്കുക. മനുഷ്യര്‍ ഇത്രകാലം ആര്‍ജിച്ച സംസ്കാരത്തെ കൊഞ്ഞനം കുത്തുന്ന ഇക്കാഴ്ചകള്‍ അവസാനിപ്പിക്കാന്‍ ഇനിയും സമയമായിട്ടില്ലേ.
സമയമായെന്ന് വ്യക്തമാക്കുന്ന ഒരു നിയമ നിര്‍മാണത്തിന്റെ വിവരം ഈയിടെ പുറത്തുവന്നിരുന്നു. ആനയെ പൈതൃക മൃഗമായി പ്രഖ്യാപിക്കുന്നതിന്റെ വിശദാംശങ്ങള്‍. ആന മുതലാളിമാരും ഉല്‍സവ കമ്മിറ്റിക്കാരും  ഉടന്‍തന്നെ അതിനെതിരെ  രംഗത്തുവന്നു. വിശ്വാസത്തിന്റെ പ്രശ്നമായും ഗജാരാധനയുടെ പ്രശ്നമായും അത് വ്യാഖ്യാനിക്കപ്പെട്ടു. അഴിമതിക്കേസില്‍ ജയിലഴി  കാത്തിരിക്കുന്ന മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപ്പിള്ളയും മകന്‍ ഗണേശ്കുമാറുമായിരുന്നു തൃശൂരില്‍ ചേര്‍ന്ന പ്രതിഷേധ യോഗത്തിലെ മുഖ്യ കാര്‍മികര്‍. വിശ്വാസത്തെ തൊട്ടുകളിച്ചാല്‍ അക്കളി തീക്കളിയെന്ന് ഗണേശന്‍ മുന്നറിയിപ്പ് നല്‍കി. തടി പിടിക്കാനും തിടമ്പേറ്റാനുമുള്ള ഈ ആനകള്‍ക്ക് കാട്ടിലെന്താണ് കാര്യം എന്നായിരുന്നു പിള്ളസാറിന്റെ ചോദ്യം. 
ശരിയല്ലേ, സത്യത്തില്‍ ആനക്ക് കാട്ടിലെന്താണ് കാര്യം.

Monday, February 14, 2011

ആ കുഞ്ഞുങ്ങള്‍ എവിടെ പോവുന്നു


മനോരമയുടെ ഓണ്‍ലൈന്‍ എഡിഷനിലാണ് ആ വാര്‍ത്ത കണ്ടത്. ദല്‍ഹിയില്‍ കഴിഞ്ഞ 12 ദിവസത്തിനിടെ100 കുഞ്ഞുങ്ങളെ  കാണാതായെന്നായിരുന്നു റിപ്പോര്‍ട്ട്. ഉറവിടം വെളിപ്പെടുത്താത്തതിനാല്‍ വാര്‍ത്ത ശരിയാവില്ലെന്ന് വിശ്വസിക്കാന്‍ ശ്രമിച്ചു. എന്നാല്‍, ഹിന്ദുസ്ഥാന്‍ ടൈംസിലും ഡി.എന്‍.എയിലും ഇതേ വാര്‍ത്ത കൂടുതല്‍ വിശദാംശങ്ങളോടെ, കൂടുതല്‍ ആധികാരികതയോടെ കണ്ടപ്പോള്‍ തരിച്ചിരുന്നു പോയി. ദൈവമേ ആ കുഞ്ഞുങ്ങള്‍!
ദല്‍ഹിയില്‍ ഈ മാസം 12നുള്ളില്‍ 100 കുട്ടികളെ കാണാതായെന്നാണ് ദല്‍ഹി പൊലീസിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍. ഇതില്‍ 65 പെണ്‍കുട്ടികളും പെടുന്നു. കഴിഞ്ഞ മാസം കാണാതായത് 122 കുഞ്ഞുങ്ങളെയാണ്. അതില്‍ പെണ്‍കുട്ടികള്‍ 64. ഈ വര്‍ഷം ഇതുവരെ 222 കുട്ടികളെ കാണാതായിട്ടുണ്ട്. അതായത് ദിവസം അഞ്ചു കുട്ടികള്‍. കഴിഞ്ഞ വര്‍ഷം 1179 കുഞ്ഞുങ്ങള കാണാതായി. ദല്‍ഹിയുടെ എല്ലാ ഭാഗങ്ങളിലും ഈ സംഭവം ആവര്‍ത്തിക്കുന്നതായി ദല്‍ഹി പോലീസിന്റെ പക്കലുള്ള രേഖകള്‍ വ്യക്തമാക്കുന്നു.
ഇന്ത്യയിലെ ഏതാണ്ടെല്ലാ പത്രങ്ങളും ആശ്രയിക്കുന്ന വാര്‍ത്താ ഏജന്‍സി പി.ടി.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എല്ലാ സംസ്ഥാനങ്ങളിലുമുള്ള എല്ലാ പത്രങ്ങളും ഇക്കാര്യം അറിഞ്ഞിരിക്കുമെന്ന് വ്യക്തം. എന്നാല്‍, ഈ സംഭവം വലിയ വാര്‍ത്ത ആയതേയില്ല. മലയാളത്തിലോ മറ്റ് ഭാഷകളിലോ ഉള്ള പത്രങ്ങളില്‍ പ്രധാന വാര്‍ത്തയായി ഈ സംഭവം കടന്നു വന്നിട്ടില്ല. മാത്രമല്ല, പ്രമുഖ ചാനലുകളും ഞെട്ടിക്കുന്ന ഈ വാര്‍ത്ത അര്‍ഹിക്കുന്ന രീതിയില്‍ പരിഗണിച്ചിട്ടില്ല. ദല്‍ഹിയിലും ഭൂകമ്പം നടന്നിട്ടില്ലെന്ന് വിവിധ വെബ്സൈറ്റുകള്‍ തെളിയിക്കുന്നു.
ഈ കുട്ടികള്‍ എങ്ങോട്ടോണ് പോവുന്നത്. ഇക്കാര്യത്തില്‍ വ്യക്തമായ സൂചനകള്‍ ലഭ്യമല്ല. എന്നാല്‍, ദല്‍ഹിയിലെ സെന്റര്‍ ഫോര്‍ സോഷ്യല്‍ റിസര്‍ച്ച് ഡയരക്ടര്‍ രഞ്ജനാ കുമാരി നല്‍കുന്ന ഒരു സൂചന ഹിന്ദുസ്ഥാന്‍ ടൈംസ് വാര്‍ത്തയിലുണ്ട്. ഈ സംഭവത്തില്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ  നടപടി ഉണ്ടായിട്ടില്ലെന്നും  കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയി പല കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന നിരവധി സംഘങ്ങള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുവെന്നുമാണ് അവര്‍ വ്യക്തമാക്കിയത്. ഇത് ഞെട്ടിക്കുന്ന സൂചനയാണ്. അത്തരം മാഫിയാ സംഘങ്ങളുടെ കൈകളിലാണ് കുഞ്ഞുങ്ങള്‍ ചെന്നുപെടുന്നതെങ്കില്‍ അതിഭീകരമായ സാഹചര്യമാണത്. ഒരു നിമിഷം പോലും വൈകാതെ രാജ്യം ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കേണ്ടിയിരിക്കുന്നു.
ഭിക്ഷാടന മാഫിയ കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയി അംഗവൈകല്യം വരുത്തി യാചകവൃത്തിക്ക് ഉപയോഗിക്കുന്നത് വര്‍ഷങ്ങളായി പറഞ്ഞുവരുന്ന കാര്യമാണ്. രാജ്യത്തുടനീളം അത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടി എന്ന മലയാള ചിത്രം അത്തരം ഒരാശങ്കയെ മലയാളികളുടെ ഉള്ളില്‍ സദാ നിലനിര്‍ത്തുന്ന ഘടകമാണ്.
ഇതേ പോലൊരു ചിത്രമാണ് 2005ല്‍ ഇറങ്ങിയ പേജ് ത്രീ. മധുര്‍ ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്ത ചിത്രം അക്കൊല്ലത്തെ ദേശീയ അവാര്‍ഡ് നേടിയിരുന്നു. കുഞ്ഞുങ്ങളെ ലൈംഗിക ചൂഷണത്തിന് ഉപയോഗിക്കുന്ന മാഫിയയുടെ ഉന്നതതല ബന്ധങ്ങള്‍ ചിത്രത്തിലെ മുഖ്യ പ്രമേയങ്ങളില്‍ ഒന്നാണ്.  വന്‍കിടക്കാരുടെ പിന്തുണയില്‍  നമ്മുടെ കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയി ലൈംഗിക അടിമകളാക്കുന്ന മാഫിയകള്‍ സജീവമാണെന്നും ചിത്രം വ്യക്തമാക്കുന്നു.
ഗോവയില്‍ സീസണ്‍ സമയത്ത് ചെന്നാലറിയാം പനാജിയിലും മഡ്ഗാവിലുമുള്ള തെരുവോരങ്ങളില്‍ സന്നദ്ധ സംഘടനകള്‍ ബാലരതിക്കെതിരായി നടത്തുന്ന  പ്രചാരണങ്ങള്‍.  ബോധവല്‍കരണം ലക്ഷ്യമിട്ട് നിരവധി കൌണ്ടറുകള്‍ സീസണില്‍ ഇവിടെ  സജീവമാണ്.  സര്‍ക്കാറും സന്നദ്ധ സംഘടനകളും കിണഞ്ഞുശ്രമിക്കുമ്പോഴും ഗോവയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍  കുഞ്ഞുങ്ങളുടെ ഉടലുകള്‍  വാണിഭം ചെയ്യപ്പെടുകയാണെന്ന് ഈ കൌണ്ടറുകളില്‍ തൂക്കിയിട്ട വാര്‍ത്താ ശകലങ്ങള്‍ പറയുന്നു.  ഇത് ഗോവയിലെ മാത്രം കാര്യമല്ല. കേരളത്തിലും സമാനമായ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോവളം കേന്ദ്രീകരിച്ച് കുഞ്ഞുങ്ങളെ ലൈംഗിക ചൂഷണത്തിനുപയോഗിക്കുന്ന നിരവധി രഹസ്യ കേന്ദ്രങ്ങള്‍  പ്രവര്‍ത്തിക്കുന്നതായി മലയാള പത്രങ്ങള്‍ പല കാലങ്ങളില്‍ പ്രസിദ്ധീകരിച്ച ഫീച്ചറുകള്‍ സാക്ഷ്യപ്പെടുത്തുന്നു.
സെക്സ് ടൂറിസമെന്ന പേരില്‍ ലോകമാകെ പടരുന്ന ടൂറിസ വ്യവസായ ശാഖയുടെ മുഖ്യ ഇരകള്‍ കുഞ്ഞുങ്ങളാണ്. എയ്ഡ്സ് രോഗം സൃഷ്ടിച്ച ആശങ്കകള്‍ മറികടക്കാന്‍ ലൈംഗിക ഞരമ്പുരോഗികള്‍ കുഞ്ഞുങ്ങളെ തേടി ചെല്ലുകയാണ്. കുഞ്ഞുങ്ങള്‍ക്ക് എയ്ഡ്സ് സാധ്യത ഉണ്ടാവില്ലെന്ന വിശ്വാസമാണ് ഇതിന് അടിസ്ഥാനം. ആഫ്രിക്ക അടക്കമുള്ള രാജ്യങ്ങളിലെ കുഞ്ഞുങ്ങള്‍ ഇപ്പോള്‍ സെക്സ് ടൂറിസ വിപണിയിലെ  മുന്തിയ ഇനങ്ങളാണ്.  സായിപ്പന്‍മാര്‍ ഈ രാജ്യങ്ങളില്‍ കുട്ടികള്‍ക്കായി അലഞ്ഞു തിരിയുന്ന  നിരവധി കഥകള്‍ പുറത്തുവന്നിട്ടുണ്ട്. കുഞ്ഞുടലുകളെ കാമഭ്രാന്ത് തീര്‍ക്കാന്‍ ഉപയോഗിക്കുന്നവര്‍ക്കായി എന്തും ചെയ്യാന്‍ നമ്മുടെ രാജ്യത്തും റിസോര്‍ട്ട് മാഫിയകളും ടൂറിസ്റ്റ് വ്യവസായവും  സദാ ഉല്‍സാഹഭരിതരായിരിക്കുമെന്ന് പകല്‍പോലെ വ്യക്തമാണ്. കാശു കൊടുത്താല്‍ ഏതുനിയമവും തോന്നുംപടി വഴിമാറുന്ന രാജ്യത്ത് ഇവര്‍ ആരെ പേടിക്കാനാണ്.
ടൂറിസ്റ്റുകള്‍ മാത്രമല്ല. കുഞ്ഞുടലുകളിലേക്ക് ആര്‍ത്തിക്കണ്ണയക്കുന്ന അനേകര്‍ നമുക്കിടയില്‍ തന്നെയുണ്ട്. അത്തരം മനോരോഗികളുടെ കൊടിയ ആക്രമണങ്ങള്‍ കേരളത്തില്‍ പോലും പതിവു വാര്‍ത്തകളാണ്. ലോകത്തിന്റെ തനിനിറം മനസ്സിലാക്കാനാവാത്ത പ്രായത്തില്‍ പിച്ചിച്ചീന്തപ്പെടാന്‍ വിധിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ തീച്ചൂടുള്ള അനുഭവങ്ങള്‍ വെറുതെ ചെവിയോര്‍ത്താല്‍ തന്നെ കേള്‍ക്കാനാവും. ഇത്തരം സംഭവങ്ങളില്‍ പ്രതികള്‍ കാര്യമായി ശിക്ഷിക്കപ്പെട്ടിട്ടില്ലെന്ന വിവരവും ഇതോടൊപ്പം കൂട്ടിവായിക്കണം. 
ിതൊക്കെ ദല്‍ഹിയില്‍ അല്ലേ എന്ന് കോട്ടുവായിടാന്‍ വരട്ടെ. ദല്‍ഹിയില്‍ മാത്രമുള്ള ഒന്നല്ല ഇത്തരം ഞരമ്പുരോഗികളും മാഫിയകളും. ഇവിടെയും ഇതിനു പറ്റിയ മണ്ണു തന്നെയാണ്. അത്തരം അനേകം സംഭവങ്ങള്‍ ഇവിടെയും നടന്നു കഴിഞ്ഞതാണ്. ഇനിയുമേറെ കാണാനിരിക്കുന്നു. സദാ കണ്ണു തുറന്നിരിക്കേണ്ടിയിരിക്കുന്നു, നമ്മള്‍.  കാര്യക്ഷമമായ ഇടപെടലുകള്‍ക്ക് ഉടന്‍ തുടക്കമിടേണ്ടിയിരിക്കുന്നു.
ദല്‍ഹിയിലെ ആ കുഞ്ഞുങ്ങള്‍ പിച്ചിച്ചീന്തപ്പെടാതിരിക്കട്ടെ എന്ന് പ്രാര്‍ഥിക്കാം.

Saturday, February 12, 2011

ഈ മാഷമ്മാര്‍ ഇങ്ങനെ നുണ പറയുന്നത് എന്തിനാണ്


ദൂരദര്‍ശനിലാണ് ആ റിയാലിറ്റി ഷോ കണ്ടത്. പേര് ഹരിതഭാരതം. കേരളത്തിലെ വിദ്യാലയങ്ങളാണ് മല്‍സരാര്‍ഥികള്‍. അക്ബര്‍ കക്കട്ടില്‍, ആര്‍.വി.ജി മേനോന്‍, കെ.ആര്‍ മീര തുടങ്ങിയ പ്രമുഖരാണ് പാനലില്‍. ഓരോ സ്കൂളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട അധ്യാപകരും കുട്ടികളുമാണ്  ഷോയില്‍ പങ്കെടുക്കുന്നത്. സ്കൂള്‍ അധികൃതര്‍ പൂരിപ്പിച്ച് അയച്ച പ്രൊഫൈലിലെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ചോദ്യങ്ങള്‍ എന്നാണ് പല തവണ ഷോ കണ്ട ഒരാളെന്ന നിലയില്‍ മനസ്സിലായത്.
ഹരിതവിദ്യാലയം വെബ്സൈറ്റില്‍ ചെന്നപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞു. അവ ഇങ്ങനെ: കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ വിവിധ മേഖലകളിലായി നടക്കുന്ന പ്രവര്‍ത്തനങ്ങളെ പരസ്പരം പങ്കുവെക്കാനും മികവുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനുമായി സി. ഡിറ്റിന്റെ സഹായത്തോടെ ഐ.ടി @ സ്കൂളാണ് ഷോ സംഘടിപ്പിക്കുന്നത്. ദൂരദര്‍ശന്‍, വിക്ടേഴ്സ് ചാനലുകളില്‍ സംപ്രേഷണം. അക്കാദമിക പ്രവര്‍ത്തനം പശ്ചാത്തല വികസംന, ഐ.ടി അധിഷ്ഠിത പഠനം, പൊതുസമൂഹത്തിന്റെ പങ്കാളിത്തം, പരിസ്ഥിതി ശുചിത്വ പ്രവര്‍ത്തനങ്ങള്‍, കലാ^സാഹിത്യ^ശാസ്ത്ര മേഖലകളുടെ പരിപോഷണം, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് വിലയിരുത്തല്‍. തെരഞ്ഞെടുക്കപ്പെട്ട നൂറു സര്‍ക്കാര്‍, എയ്ഡഡ് . സ്കൂളുകളില്‍നിന്നുള്ള 10 വിദ്യാലയങ്ങള്‍ക്ക് അവസാന റൌണ്ടിലെത്താം. വിജയികള്‍ക്ക് ആകര്‍ഷക സമ്മാനങ്ങള്‍. ഒപ്പം വിദ്യാലയങ്ങളെക്കുറിച്ച് ഡോക്യൂമെന്ററി ചിത്രം തയ്യാറാക്കും.
കാര്യം മനസ്സിലായല്ലോ ഇനി ഷോ ശ്രദ്ധിക്കാം. അതിങ്ങനെ. വിധികര്‍ത്താക്കള്‍ ഒരറ്റത്ത്. നടുവില്‍ അവതാരക. മറ്റേ അറ്റത്ത് കുട്ടികളും മാഷമ്മാരും. സ്കൂള്‍ നടത്തിയ അക്കാദമിക്^നോണ്‍ അക്കാദമിക് പരിപാടികളെക്കുറിച്ചുള്ള ലഘുവിവരം ഓരോ സ്കൂളും നേരത്തെ സമര്‍പ്പിക്കണം. അതിനെക്കുറിച്ച് വിദ്യാര്‍ഥികളോടും അധ്യാപകരോടും ചോദിക്കും. അവര്‍ ആവുംപടി മറുപടി നല്‍കണം.  മറ്റ് റിയാലിറ്റിഷോയിലെ വിധികര്‍ത്താക്കളെപ്പോലെ 'സാധനമെവിടെ'  തുടങ്ങിയപീഡനമുറകള്‍ നടത്തുന്നില്ല എന്നതാണ് ഇതിലെ വിധികര്‍ത്താക്കളുടെ സവിശേഷത. സൌമ്യമായും സ്നേഹത്തോടെയുമാണ് കുട്ടികളോടുള്ള ചോദ്യങ്ങള്‍. എന്നാല്‍, മറുപടി പലപ്പോഴും അങ്ങിനെയല്ല. കാണാതെ പഠിച്ചുവന്ന വാക്കുകള്‍ ഒറ്റയടിക്ക് ഉരുവിടുക, വരികള്‍ മറന്നുപോവുക, ഒരു പിടിയുമില്ലാത്ത ചോദ്യങ്ങള്‍ കേട്ട് അന്തം വിട്ട് വല്ലതും പറയുക തുടങ്ങിയ രീതികളിലാണ് കുട്ടികളുടെ മറുപടികള്‍.
പിടി കിട്ടിയില്ല അല്ലേ. കാര്യം ഇങ്ങനെ:
ഓരോ സ്കൂളും എന്ത് ചെയ്തെന്ന് സര്‍ക്കാര്‍ തലത്തില്‍  ചോദ്യം വരുമ്പോള്‍ എന്തു ചെയ്യും അതുപോലൊക്കെയാണ് ഓരോ വിദ്യാലയങ്ങളും നല്‍കിയ പ്രൊഫൈലുകള്‍. ഇന്‍സ്പെക്ഷനു വരുമ്പോള്‍ അടുത്ത സ്കൂളുകളില്‍നിന്നുപോലും കുട്ടികളെ റിക്രൂട്ട്ചെയ്യുന്ന  മാഷമ്മാരുടെ പഴയ കലാപരിപാടികള്‍ തന്നെ. അവര്‍ നല്‍കിയ പ്രൊഫൈല്‍ പ്രകാരം കുട്ടികള്‍ സകലകലാവല്ലഭര്‍. സ്കൂളുകള്‍ സര്‍ഗശേഷിയുടെ പൂരപ്പറമ്പ്. സാഹിത്യം, ശാസ്ത്രം, പരിസ്ഥിതി, സംസ്കാരം എന്നിങ്ങനെ സകലമാന വിഷയങ്ങളിലും നടത്തിയ 'ഗവേഷണ' പദ്ധതികളും ചരിത്രാന്വേഷണ പരീക്ഷണങ്ങളുമൊക്കെ സ്കൂളുകാര്‍ പ്രൊഫൈലില്‍ എഴുന്നള്ളിച്ചുവെക്കും. പദ്ധതികള്‍ നടത്തി  എന്നു പറയുന്ന കുഞ്ഞുമക്കളോട് വിധികര്‍ത്താക്കള്‍ സൌമ്യമായി ഇക്കാര്യം ചോദിക്കുമ്പോള്‍ അവര്‍ കണ്ണുമിഴിച്ചു നില്‍ക്കും. അപ്പോ, മാഷേ എന്തൊക്കെയാണ് ഇതിന്റെ വിശദാംശങ്ങള്‍ എന്നൊക്കെ അധ;ാപകരോടു ചോദിച്ചാലോ അതാണ് ബഹുരസം. ആകെ അമ്പരന്ന് അയ്യോ അങ്ങിനെയൊക്കെ എഴുതിപ്പോയല്ലോ എന്ന മട്ടില്‍ പാവങ്ങള്‍ തലകുനിച്ചുനില്‍ക്കും. ചോദ്യം ചോദിച്ചു കുടുങ്ങിപ്പോയ പാവം വിധികര്‍ത്താക്കള്‍ മറ്റെന്തെങ്കിലും ചോദിച്ച്് തടിരക്ഷിക്കും.
സത്യത്തില്‍ എന്താണ് സംഭവിക്കുന്നത്. പച്ച നുണയല്ലാതെ മറ്റെന്ത്. സ്വന്തം സ്കൂളിന്റെ പേരു നന്നാക്കാന്‍ മുട്ടന്‍ കള്ളം തട്ടിവിടുന്ന അധ്യാപകര്‍ കൈയോടെ പിടിക്കപ്പെടുന്നു. അത്ര മാത്രം.  ഗവേഷണ പദ്ധതിയെന്നും സിനിമാ നിര്‍മാണമെന്നും പ്രൊജക്റ്റ് എന്നും പറഞ്ഞ് നടത്തുന്ന വമ്പന്‍ പരിപാടികള്‍ വെറും ഷോ പീസുകള്‍ ആണെന്നും ഈ റിയാലിറ്റി ഷോ വ്യക്തമാക്കുന്നു. കുട്ടികളുടെ ആഴത്തിലുള്ള പങ്കാളിത്തമില്ലാതെ അധ്യാപകര്‍ പുറത്തുനിന്നുള്ളവരുടെ സഹായം പോലും തേടിയാണ് പല പ്രവര്‍ത്തനങ്ങളും നടത്തുന്നത്.  കുട്ടികള്‍ പലപ്പോഴും കാഴ്ചക്കാര്‍ മാത്രമാണ്. അതു കൊണ്ടു തന്നെ അവര്‍ക്ക് ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ കഴിയുന്നില്ല. സ്വന്തം മണ്ണിനെ കൂടുതലറിയാന്‍ പലയിനം പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് അവകാശപ്പെട്ട ഒരു സ്കൂളിലെ കുട്ടികള്‍ വിദ്യാലയത്തിനു ചുറ്റുമുള്ള പൂക്കളെയും ചെടികളെയും കുറിച്ച് ചോദിച്ചപ്പോള്‍ കുഴങ്ങൂന്നത് കണ്ടു. അടിസ്ഥാന സൌകര്യങ്ങളാണ് തങ്ങളുടെ പ്ലസ് എന്ന് അവകാശപ്പെട്ട ടീച്ചര്‍ തങ്ങളുടെ സ്കൂളില്‍ കളിസ്ഥലമോ ലൈബ്രറിയോ ഇല്ലെന്നു സമ്മതിക്കുന്നതും കണ്ടു.
കുട്ടികളോട് കള്ളം പറയരുതെന്നാണ്. പ്രത്യേകിച്ച് അധ്യാപകര്‍. കുട്ടിയായിരിക്കെ കള്ളം പറഞ്ഞതിന് ചൂരല്‍ കഷായം  ഏറെ കുടിക്കേണ്ടിവന്നവരാണ് നമ്മളില്‍ പലരും. സത്യം  മാത്രമേ പറയാവൂ എന്ന കാര്യം പഠിപ്പിക്കാനായിരുന്നു ആ അധ്യാപകരുടെ ചൂരല്‍ക്കഷായമെന്ന് പിന്നീട് തിരിച്ചറിയാനും കഴിഞ്ഞു. കുട്ടികളോട് നുണ പറയാതിരിക്കാന്‍ ശ്രദ്ധിച്ചവരുമായിരുന്നു സ്വന്തം അധ്യാപകരെന്ന് സ്വാനുഭവങ്ങളില്‍നിന്നും പറയാനാവും. എന്നാല്‍, ഇവിടെ അധ്യാപകര്‍ തന്നെയാണ് നുണ പറയുന്നത്. കുട്ടികളെക്കൊണ്ട് ആ നുണ സമ്മതിപ്പിക്കാനും ശ്രമിക്കുന്നു. എന്തിനുവേണ്ടിയാണ് ഈ നുണ. സ്വന്തം സ്കൂള്‍ യഥാര്‍ഥത്തില്‍ എന്താണോ അതിന്റെ ഒരു പാട് ഉയരത്തിലാണെന്ന് മേനിനടിക്കാന്‍. ഇത്തരമൊരു കാര്യത്തിന് നുണ പറയാമെന്ന് പഠിപ്പിക്കുന്ന അധ്യാപകരെ തുറന്നു കാട്ടുന്നു എന്നതാണ് ഷോയുടെ വിജയം. സ്കൂളുകളില്‍ നടക്കുന്ന കിടിലന്‍ പരിപാടികള്‍ ഉപരിപ്ലവം മാത്രമാണെന്നും ബോധ്യപ്പെടുത്തുന്നു, തെരഞ്ഞെടുത്ത സ്കൂളുകാര്‍ നടത്തുന്ന ഈ സത്യാന്വേഷണ പരീക്ഷകള്‍.
സാമാന്യവല്‍കരിക്കുകയല്ല. പലതവണ ഷോ കണ്ടപ്പോഴും ആവര്‍ത്തിക്കപ്പെട്ട ദൃശ്യങ്ങളാണ് ഇവ. ഇനി ഞാന്‍ കാണാത്ത ദിവസങ്ങളില്‍ ഇതല്ലാത്ത മറ്റനേകം കിടിലന്‍ സ്കൂളുകള്‍ വന്നു സത്യസന്ധമായി പരിപാടി അവതരിപ്പിച്ചുവെന്നും വരാം. എന്നാലും ഞാന്‍ കണ്ട, ചോദ്യങ്ങള്‍ക്കു മുന്നില്‍ തപ്പിത്തടയുന്ന ആ പാവം അധ്യാപകരുടെ ചിത്രം അതേപടി തുടരും. ഭൂരിഭാഗം സ്കൂളുകളിലും നടക്കുന്ന പഠന^പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ പുറംപൂച്ച് തെളിയിക്കാന്‍ അവ മാത്രം മതി. അതിനാല്‍, പ്രിയപ്പെട്ട അധ്യാപകരേ, ഇനിയെങ്കിലും ഇത്തരം കള്ളങ്ങള്‍ ഒഴിവാക്കാം.  ചാനലുകള്‍ ചിലപ്പോള്‍ രഹസ്യ കാമറ ഇല്ലാതെയും പല  നുണകളും പൊളിക്കും.

Wednesday, February 9, 2011

ഇരുട്ടില്‍ ഒരു മധുരചുംബനം

 പ്രീഡിഗ്രിക്കാലത്താണ് അക്കഥ കേട്ടത്. മലയാളം ക്ലാസില്‍.
എന്തോ പറയുമ്പോള്‍, അക്കഥ പരാമര്‍ശിക്കുകയായിരുന്നു മാഷ്. സദാ കുടിച്ചു കണ്ടിരുന്ന അദ്ദേഹം ക്ലാസെടുക്കുമ്പോള്‍ മാത്രമാണ് കുഴയാതെ കണ്ടിട്ടുള്ളത്.  അന്നും കുടിച്ചിട്ടുണ്ടായിരുന്നു എങ്കിലും പതിവുപോലെ ലോകസാഹിത്യത്തിന്റെ പലകരകള്‍ ഇടക്കിടെ ആ നാവില്‍ നൃത്തം ചെയ്തു.

അതിനിടയിലാണ് ആ കഥ. ആന്റണ്‍ ചെഖോവിന്റെ കഥയാണെന്നാണ് അദ്ദേഹം പറഞ്ഞതെന്നാണ് ഓര്‍മ്മ.  ആ കഥ നേരിട്ട് വായിക്കാന്‍ ചെഖോവിന്റെ ചില  പുസ്തകങ്ങള്‍ പരതിയെങ്കിലും അത് കാണാന്‍ കഴിഞ്ഞിട്ടില്ല. ഒരു പക്ഷേ, നിങ്ങളിലാരെങ്കിലും വായിച്ചിട്ടുണ്ടാവാം അത് അതേപടി.

ശോ, വീണ്ടും കൈ വിട്ടു. ഇനി എന്തായാലും, കഥപറയാം. കഥ നടക്കുന്നത് റഷ്യയില്‍. കഥയിലുള്ളത് ഒരു സര്‍ക്കാര്‍ ഗുമസ്തന്‍. പറയാന്‍ ഏറെയുള്ള ഒരു കഥാപാത്രം. ഒറ്റത്തടി ജീവിതം. വിവാഹം ചെയ്തിട്ടില്ല. ഇതുവരെ പ്രേമിച്ചിട്ടില്ല. ഒരൊറ്റ പെണ്‍സുഹൃത്തും ഇക്കാലത്തിനിടെ ഉണ്ടായിട്ടില്ല. ഒറ്റ മുറി വാടക വീട്ടില്‍ താമസം. തൊട്ടടുത്ത കടയില്‍നിന്ന് ഭക്ഷണം. ആഴ്ചയില്‍ രണ്ട് തവണ വരുന്ന വേലക്കാരന്‍ വീട് വൃത്തിയാക്കും. കൂട്ടുകാരേയില്ല,  സഹപ്രവര്‍ത്തകരോടു പോലും ആവശ്യത്തിലേറെ മിണ്ടാട്ടമില്ല. അച്ഛനമ്മമാര്‍ മരിച്ചപോയി. തറവാട്ടു വീട് വിദൂരമായ ഏതോ ഗ്രാമത്തിലാണ്. ചുരുക്കത്തില്‍, ആരുമില്ലാത്ത ഒരാള്‍. എങ്ങോട്ടും പോവാനില്ലാത്ത ഒരാള്‍.

രണ്ട് ലോകങ്ങളിലാണ് അയാളുടെ വാസം. ഓഫീസും വീടും. ഓഫീസില്‍ നിന്ന്  ഇന്നേ വരെ ലീവ് എടുത്തിട്ടില്ല.  കാലത്ത് വന്ന ഉടന്‍ സ്വന്തം മേശക്കു മുന്നില്‍ കുനിഞ്ഞിരുന്ന് ഫയലുകള്‍ നോക്കും. ചെറിയ അക്ഷരങ്ങളും അക്കങ്ങളും മാത്രം വന്നുചേരുന്ന ആ കണ്ണുകളില്‍ സദാ ഒരുതരം മഞ്ഞ് മൂടിക്കിടക്കുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറയാറുണ്ട്. മറ്റൊരു ആക്റ്റിവിറ്റിയുമില്ലാത്തതിനാല്‍ മഞ്ഞുപോലെ തണുപ്പനാണ് അയാള്‍. സംഗീതമില്ല. പാര്‍ട്ടികളില്ല. പുസ്തകങ്ങളില്ല. ഒരു പഴയ റേഡിയോ കൂടെക്കാണും. അതില്‍നിന്ന്  വാര്‍ത്തകള്‍ മാത്രം പുറത്തുവരും.

വിരമിക്കാന്‍ കുറച്ചു വര്‍ഷങ്ങള്‍ മാത്രം ബാക്കിയുള്ള കാലത്താണ് ആ സംഭവം നടന്നത്. ഒരു പാര്‍ട്ടിക്ക് ക്ഷണം. തൊട്ടപ്പുറത്തെ മേശയിലുള്ള ആളുടെ വിവാഹ വാര്‍ഷിക പാര്‍ട്ടിയാണ്. വരില്ലെന്ന് ആദ്യം തന്നെ കട്ടായം പറഞ്ഞെങ്കിലും ഇതങ്ങിനെ വിടാന്‍ പറ്റില്ലെന്ന ന്യായത്തില്‍ സഹപ്രവര്‍ത്തകര്‍ അയാളെ നിര്‍ബന്ധിച്ചു പാര്‍ട്ടിക്കു കൊണ്ടുപോയി.

അങ്ങിനെ പാര്‍ട്ടി.  സന്ധ്യ കഴിഞ്ഞ നേരം. നിറദീപങ്ങള്‍. പൊട്ടിച്ചിരികള്‍. മദ്യഗന്ധം. വസ്ത്രങ്ങള്‍ ഉലയുന്ന ശബ്ദങ്ങള്‍. കുഞ്ഞുങ്ങളുടെ ചിരികള്‍.  അയാള്‍ അന്തം വിട്ട് അങ്ങിനെയിരുന്നു. തൊട്ടരികെ കളിചിരികളുടെ ബഹളം മൂര്‍ധന്യത്തിലെത്തിയിട്ടും അറിയാത്ത പോലെ.

പൊടുന്നനെ അത് സംഭവിച്ചു. ഹാളില്‍ കറന്റ് പോയി. കൂരിരുട്ട്. ഒരു മൂലയില്‍നിന്ന് സംഗീതം തുടര്‍ന്നു. നെടുനേരം ഇരുന്ന കസേരയില്‍നിന്ന് ഒന്ന് എഴുന്നേറ്റു നിന്നു അയാള്‍. അപ്പോഴതാ, അയാളുടെ പില്‍ക്കാല ജീവിതമാകെ വിഭ്രമത്തിന്റെ മഴയിലേക്കു തള്ളിയിട്ട് ആ സമ്മാനം!
അയാളുടെ ജീവിതത്തിലെ ആദ്യ ചുംബനം!
ദേഹമാകെ പുണര്‍ന്ന്, ചുണ്ടിലേക്ക് വസന്തത്തിന്റെ ഒരൊറ്റ തുള്ളി!
കാതില്‍ തൂവല്‍പോലെ മൃദ;ലമായ ഒരു ശബ്ദം ' മൈ സ്വീറ്റ് ഡ്രീം'.
ഇത്രനാളും ജീവിച്ച ജീവിതത്തിന്റെ സര്‍വ മടുപ്പും ഒറ്റയടിക്ക് ഇല്ലാതാവുന്നത് അയാളറിഞ്ഞു. ആ അറിവ് അയാളുടെ കണ്ണ് ഇറുകെയടച്ചു.

പൊടുന്നനെ കറന്റ്  വന്നു. ഇപ്പോള്‍ കസേരക്കരികെ കണ്ണടച്ചു നില്‍ക്കുന്ന അയാള്‍. തൊട്ടടുത്ത് ആള്‍ക്കൂട്ടവും ബഹളവും പഴയ പടി. അയാള്‍ അമ്പരപ്പോടെ ചുറ്റം നോക്കി. ആരും അയാളെ ശ്രദ്ധിക്കുന്നില്ല. പരിചയമുള്ളതും ഇല്ലാത്തതുമായ കുറേ സ്ത്രീകള്‍ അപ്പുറമിപ്പുറം കണ്ടു. അവരോരുത്തരെയും അയാള്‍ സൂക്ഷിച്ചു നോക്കി. അവരിലുണ്ടാവും അവള്‍. എന്നാല്‍, അവരാരുടെ മുഖത്തും ഒരസാധാരണത്വവും ഉണ്ടായിരുന്നില്ല. എല്ലാം പതിവുപോലെ.

എന്നാല്‍, അയാളുടെ ജീവിതം അതോടെ അപ്പടി മാറി. എങ്ങിനെയാണ് അന്ന് മുറിയില്‍ എത്തിയതെന്ന് അയാള്‍ക്ക് ഓര്‍മ്മയില്ല. അന്തം വിട്ടപോലെ ഏറെ നേരം കിടന്നെങ്കിലും ഉറക്കം അടുത്തുവന്നില്ല. രാവിലെയായപ്പോള്‍, അയാള്‍ കണ്ണാടിയില്‍ തന്നെത്തന്നെ കണ്ടു. താടിമുടി വളര്‍ന്നുനിന്ന സ്വന്തം മുഖം അയാള്‍ക്ക് ഒട്ടും ഇഷ്ടമായില്ല. ഷേവ് ചെയ്ത് സ്വയം ഒരുങ്ങി അയാള്‍ അങ്ങിനെ നിന്നു.

അന്ന് ഓഫീസില്‍ പോയില്ല. ജീവിതത്തിലെ ആദ്യ അവധി. അയാള്‍ക്ക് വീട്ടിലിരിക്കാന്‍ തോന്നിയില്ല. വെറുതെ പുറത്തിറങ്ങി നടന്നു. തെരുവ് സാധാരണ പോലെ ആള്‍ക്കടല്‍. ഒഴുക്കിലെ സകല സ്ത്രീരൂപങ്ങളെയും അയാള്‍ കാരുണ്യപൂര്‍വം നോക്കി.  അന്നാദ്യമായി അയാള്‍ ഒരു ക്ലബില്‍ കയറി. അവിടെ പാട്ടും മദ്യവും. രണ്ടിലും തല കുത്തിവീണ് അയാള്‍ ഉടലിളക്കി ആദ്യമായി നൃത്തം ചെയ്തു. അസാധാരണമായ ആ സ്റ്റെപ്പുകള്‍ കണ്ട് ചിരിച്ച് കുഴഞ്ഞ് ആരൊക്കെയോ അയാള്‍ക്കൊപ്പം നൃത്തമാടി. രാത്രി ഏറെ വൈകി വേച്ചുവേച്ച് വീട്ടിലേക്ക് തിരിച്ചു. എന്നാല്‍, അന്ന് പാതവക്കിലായിരുന്നു സുഷുപ്തി.  അന്നയാള്‍ നന്നായി ഉറങ്ങി. സ്വപ്നത്തില്‍ അതി സുന്ദരികളായ അനേകം സ്ത്രീകള്‍ അയാള്‍ക്കൊപ്പം നൃത്തം വെച്ചു. ലോലമായ അനേകം ഉമ്മകളാല്‍ പൂമ്പാറ്റയെപ്പോലെ പറന്നു.

പിറ്റേന്ന് രാവിലെ അയാള്‍ വീട്ടില്‍ചെന്നു. കുളിച്ച് വൃത്തിയുള്ള വേഷം ധരിച്ച് അയാള്‍ വീണ്ടും തെരുവിലേക്ക് നടന്നു. അന്ന് പക്ഷേ, തെരുവില്‍ ഉറങ്ങിയില്ല. വീട്ടില്‍ സ്വപ്നക്കിടക്കയില്‍ അയാള്‍ പല ലോകങ്ങള്‍ ചുറ്റി.    ദിവസങ്ങള്‍ ഇങ്ങനെ തന്നെ തുടര്‍ന്നപ്പോള്‍, അയാള്‍ മടുത്ത് ഓഫീസില്‍ പോയിത്തുടങ്ങി. ആകെ മാറിയ ഒരാളായി അയാളെ കണ്ടപ്പോള്‍, എല്ലാവരും അന്തം വിട്ടു. പിന്നെ ഒരു ശീലമെന്ന നിലയില്‍, മാറിയ അയാളെ അവര്‍ സ്വീകരിച്ചു.

ഇപ്പോള്‍ അയാള്‍ മറ്റൊരാള്‍.  ആഴമേറിയ ഒരു പ്രണയത്തിനായി കൊതിച്ച് അയാള്‍ നൃത്തശാലകള്‍ ചുറ്റിയടിക്കുന്നു. തെരുവുകള്‍ നടന്നു തീര്‍ക്കുന്നു. ഇടക്കെപ്പോഴോ പ്രണയത്തിന്റെ ചില ഇടത്താവളങ്ങള്‍. വീണ്ടും അലച്ചില്‍. അങ്ങിനെയങ്ങിനെ പാട്ടും നൃത്തവും പ്രണയവുമായി  അയാളൊരു വെള്ളില്‍പ്പറവ.

 ഓര്‍മ്മയില്‍ ഇങ്ങനെ ആ കഥ. ഒരു പക്ഷേ, ആ കഥ ഇങ്ങിനെയാവില്ല. നീണ്ട വര്‍ഷങ്ങളുടെ ഓര്‍മ്മ അന്ന് കേട്ട കഥ മാറ്റിയെഴുതിയിട്ടുണ്ടാവാം. എന്തായാലും ഇപ്പോഴും ഓര്‍മ്മയില്‍ ഈ കഥയുണ്ട് എന്നത് ഏറെ സന്തോഷം തരുന്നു. 

ഇക്കഥ ഇന്നോര്‍മ്മ വന്നത്  യാദൃശ്ചികമല്ല. ആരോടും വലിയ കൂട്ടില്ലാതെ സദാ അന്തര്‍മുഖിയായി കാണാറുള്ള സഹപ്രവര്‍ത്തകയുടെ മാറ്റത്തെക്കുറിച്ച് അടുത്തിരിക്കുന്നവര്‍ തമാശ പറഞ്ഞു തുടങ്ങിയപ്പോഴാണ് ഇക്കഥ ഓര്‍ത്തത്.  അധികമാരോടും അടുപ്പമില്ലാത്ത അവര്‍ ഓഫീസില്‍ എല്ലാവര്‍ക്കും ചേച്ചിയാണ്. സദാ ഗൌരവം കലര്‍ന്ന മുഖം. ജോലിക്കിടെ ആളുകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ചേച്ചിക്കു കലി. ഉച്ചഭക്ഷണ വേളകളിലെ ഗോസിപ്പും തമാശകളും നിറഞ്ഞ അന്തരീക്ഷത്തില്‍നിന്ന് സദാ മാറി നടക്കും അവര്‍.

വിവാഹബന്ധം വിഛേദിച്ച പോലെയുള്ള ഒരാളാണ് അവരെന്ന് മാത്രം എല്ലാവര്‍ക്കും അറിയാം. ഹോസ്റ്റലില്‍ കഴിയുന്ന അവര്‍ ആഴ്ചകള്‍ ഇടവിട്ട് നാട്ടിലേക്ക് പോവാറുണ്ടെന്നും അറിയാം. എന്നാല്‍, ദിവസങ്ങളായി അവര്‍  പൂത്തുലഞ്ഞ ഒരു മരം.
സദാ ചിരി തമാശകള്‍. ഇടക്കിടെ മൊബൈല്‍ ഫോണുമായി പുറത്തേക്കു പോവും. തുടുത്ത മുഖത്തോടെ മടങ്ങിവന്ന് സീറ്റില്‍ ഇരിക്കും. ഞങ്ങള്‍ കളിയാക്കുമ്പോള്‍  അവര്‍ അതാസ്വദിക്കുന്നു.  ചിലരൊക്കെ നെഗറ്റീവായി ഇക്കാര്യം എടുക്കുന്നുണ്ട്. സദാചാര പ്രശ്നവും മറ്റും പറഞ്ഞ്. അവരുടെ ജീവിതത്തെക്കുറിച്ച ആശങ്കകള്‍ അവര്‍ പങ്കുവെക്കുന്നു.
എന്നാല്‍, എനിക്ക്  അങ്ങിനെ തോന്നുന്നേയില്ല. അവരുടെ സന്തോഷവും പ്രസരിപ്പും നിലനില്‍ക്കുമെങ്കില്‍ ജീവിതം ഇങ്ങിനെ പതഞ്ഞു പൊന്തുന്നതല്ലേ നല്ലത്. ശരി തെറ്റോ സദാചാരമോ അവര്‍ക്ക് ഇത്രനാളും സന്തോഷം നല്‍കിയിട്ടേയില്ല. പിന്നെ ഇപ്പോള്‍ മത്രം അതാലോചിക്കുന്നതിലും കാര്യമില്ല. എല്ലാത്തിനും അപ്പുറം ഇത് അവരുടെ ജീവിതമാണ്. അവരുടെ മാത്രം. അതിനാല്‍, അവരുടെ സന്തോഷം തീരരുതേ എന്ന് മാത്രം നമുക്ക് ആഗ്രഹിക്കാം. നിങ്ങള്‍ക്ക് എന്തു തോന്നുന്നു.

Sunday, February 6, 2011

ഷൊര്‍ണൂര്‍ പാസഞ്ചറില്‍ ഒരു പെണ്‍കുട്ടി



ചാനലില്‍ ഇപ്പോള്‍ പച്ചമുള കീറും പോലെ വാവിട്ടു കരയുന്ന ഒരു സ്ത്രീ.
തൊട്ടരികെ, പച്ചത്തുണിയില്‍ പൊതിഞ്ഞ ജീവനറ്റ ഒരുടല്‍. അവരുടെ മകള്‍.
ഓടുന്ന തീവണ്ടിയില്‍നിന്ന് താഴേക്ക് വലിച്ചെറിയപ്പെട്ട ശേഷം ക്രൂര ലൈംഗികപീഡനത്തിനിരയാവുകയും ജീവിതത്തിനും മരണത്തിനുമിടയില്‍ ദിവസങ്ങള്‍തങ്ങിനില്‍ക്കുകയും ചെയ്ത ശേഷം ആ മകള്‍ ഒരു മണിക്കൂറിനുമുമ്പ് മരിച്ചിരിക്കുന്നു. കൂരമായ കൊലപാതകം.

ഇതുവരെ ട്രെയിനിലെ പെണ്‍കുട്ടി മാത്രമായിരുന്നു അവള്‍. അവള്‍ക്കിപ്പോള്‍ ഒരു പേരുണ്ട്.  മുഖവും.
പെണ്‍കുട്ടിയുടെ ഫോട്ടോയും പേരുവിവരങ്ങളും പുറത്തുവന്നിരിക്കുന്നു. മരണം വരുത്തിയ മാറ്റം.
മാധ്യമങ്ങളിലാകെ ഇനി അവളുടെ പടമായിരിക്കും. പേരു വിവരങ്ങളും. വെളിപ്പെടുത്തലുകളോ വെളിച്ചപ്പെടലോ ആയി മറ്റൊരു വാര്‍ത്താ ഭൂകമ്പം വരുംവരെ ഇനി അവളുടെ പേരിലായിരിക്കും മാധ്യമങ്ങളുടെ വാക്പയറ്റ്.

കൊച്ചിയിലെ മാളിലെ ജീവനക്കാരിയായ അവള്‍ ചൊവ്വാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് ഷൊര്‍ണൂര്‍ മഞ്ഞക്കാട്ടെ  വീട്ടിലേക്ക് വരികയായിരുന്നു. പെണ്ണുകാണല്‍ ചടങ്ങിനുള്ള തിടുക്കവും ആ യാത്രക്കുണ്ടായിരുന്നു. പതിവുപോലെ തിരക്കിട്ട് ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ കയറുമ്പോള്‍ ഒരിക്കലും
അവള്‍ നിനച്ചിരിക്കില്ല വരും മണിക്കൂറുകള്‍ എന്തായിരിക്കും കരുതിവെച്ചിരിക്കുന്നതെന്ന്. അവസാന സ്റ്റോപ്പ് അടുക്കെ യാത്രക്കാര്‍ ഒഴിഞ്ഞ കമ്പാര്‍ട്മെന്റില്‍ തനിച്ചിരിപ്പായിരുന്നു അവള്‍. അവിടെ വെച്ചായിരുന്നു ആക്രമണം. ഒച്ച വെച്ചപ്പോള്‍ താഴെ പാളത്തിലേക്ക് വലിച്ചെറിയപ്പെട്ടു. വണ്ടിക്ക് വേഗം കുറഞ്ഞ നേരം താഴേക്ക് ചാടിയ അക്രമി അവളെ അടുത്ത ട്രാക്കിലേക്ക് വലിച്ചിഴച്ച് ബലാല്‍സംഗം ചെയ്തെന്നാണ്  കേസ്. തലക്ക് മാരക ക്ഷതമേറ്റ അവള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഞ്ച് നാളായി ചികില്‍സയിലായിരുന്നു. എന്നാല്‍, പ്രാര്‍ഥനകള്‍ക്കും ചികില്‍സകള്‍ക്കും അവളെ രക്ഷിക്കാനായില്ല.

നിരവധി കേസുകളില്‍ പ്രതിയായ ഒരു ഒറ്റക്കയ്യന്‍ ക്രിമിനലിനെ പൊലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
പെണ്‍കുട്ടി ഇരിക്കുന്ന കമ്പാര്‍ട്മെന്റില്‍ ഇയാള്‍ കയറുന്നതും പെണ്‍കുട്ടി ബഹളം വെക്കുന്നതും അറിഞ്ഞ
ചില യാത്രക്കാര്‍ നല്‍കിയ വിവരപ്രകാരമായിരുന്നു അറസ്റ്റ്. പെണ്‍കുട്ടി ആക്രമിക്കപ്പെടുന്ന വിവരം മറ്റ് യാത്രക്കാരോടു  പറഞ്ഞിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്നാണ് അവര്‍ നല്‍കിയ വിവരം. ഞെട്ടിക്കുന്നതാണ് ഈ അറിവ്. തൊട്ടപ്പുറത്ത് ഒറ്റപ്പെട്ട ഒരു പെണ്‍കുട്ടി ക്രൂരമായി ആക്രമിക്കപ്പെടുമ്പോഴും എല്ലാവരും മൌനം പാലിക്കുകയായിരുന്നു എന്നത് മനുഷ്യന്‍ എന്ന നമ്മുടെ വിളിപ്പേരിനു തന്നെ അപമാനകരമാണ്.

സര്‍ക്കാറും മാധ്യമങ്ങളും പൊതുസമൂഹവും പതിവുപോലെ ഉടന്‍  ഉണര്‍ന്നു. വനിതാ കമ്പാര്‍ട്മെന്റുകള്‍ ഒട്ടും സുരക്ഷിതമല്ലെന്നും ട്രെയിനുകളില്‍ ഇത്തരം സംഭവങ്ങള്‍ പതിവാണെന്നും വെളിപ്പെട്ടു. സമാന ദുരന്തങ്ങള്‍ നേരിടേണ്ടി വന്ന സ്ത്രീകള്‍ക്ക് ഇനിയും നീതി ലഭിച്ചില്ലെന്നും വ്യക്തമാക്കപ്പെട്ടു. തല്‍ക്കാലം, വനിതാ കമ്പാര്‍ട്മെന്റുകളില്‍ കാവല്‍ ശക്തമാക്കി. എന്നാല്‍, ഇതിനു മുമ്പും ഇതുപോലെ പ്രശ്നമുണ്ടാവുമ്പോള്‍ സുരക്ഷ ശക്തമാക്കാറുണ്ടെന്നും ഒരാഴ്ചയില്‍ കൂടുതല്‍ അതിനൊന്നും ആയുസ്സുണ്ടാവാറില്ലെന്നും പതിവു യാത്രക്കാരികള്‍ പറയുന്നു. ഇത്തവണയും അതിനു തന്നെയാണ്
സാധ്യതയെന്നും അവര്‍ ആണയിടുന്നു.

റെയില്‍വേ ഇക്കാര്യത്തില്‍ എടുത്ത നിലപാട്  അപമാനകരമാണ്. സംഭവം നടന്ന ഉടന്‍ പ്രതിയെ അവര്‍ തിരിച്ചറിഞ്ഞു. ഇത്തരം സ്വഭാവങ്ങളുമായി നടക്കുന്ന ഒരു ഒറ്റക്കയ്യന്‍ ഉണ്ടെന്ന് റെയില്‍വേ പൊലീസ്  ഉടന്‍ പറഞ്ഞു. മണിക്കൂറുകള്‍ക്കുള്ളില്‍ ആളെ  പൊക്കി. ഇതിനര്‍ഥമെന്താണ്. റെയില്‍വേയുടെ അറിവോടെയാണ് ഇത്തരം കുറ്റവാളികള്‍ വിഹരിക്കുന്നത്. റെയില്‍വേ പൊലീസുമായി ഒത്തുകളിച്ചാണ് ഇത്തരക്കാരുടെ വിഹാരമെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇത് സാധൂകരിക്കുന്നതാണ് റെയില്‍വേ നടത്തിയ അഭ്യാസങ്ങള്‍. അഞ്ച് ദിവസത്തിലേറെ പെണ്‍കുട്ടി ആശുപത്രിയില്‍ കിടന്നിട്ടുംറയില്‍വേയുടെ ഒരുദ്യോഗസ്ഥന്‍ ആശുപത്രിയില്‍ എത്തിയത് അവസാന ദിവസമായിരുന്നു. അതു തന്നെ മാധ്യമങ്ങളുടെ രൂക്ഷ വിമര്‍ശത്തെ തുടര്‍ന്നും. ഉന്നത ഉദ്യോഗസ്ഥര്‍ ഉല്ലാസയാത്രകളില്‍  ആയിരുന്നെന്നാണ് വാര്‍ത്തകള്‍. ഇതിനേക്കാള്‍ ഭീകരമാണ്
റെയില്‍വേ നടത്തുന്ന കൈകഴുകല്‍. ട്രെയിനുകളില്‍ നടത്തുന്ന ഇത്തരം ആക്രമങ്ങളില്‍ ഇടപെടാന്‍ റെയില്‍വേക്ക് ഉത്തരവാദിത്തം ഇല്ലെന്നാണ് അവരുടെ പറച്ചില്‍. പാളം തെറ്റിയാല്‍ നഷ്ടപരിഹാരം നല്‍കാം. ആക്രമിക്കപ്പെട്ടാല്‍ അതിനു  ബാധ്യതയില്ലെന്നാണ് പറച്ചില്‍. യാത്രക്കാരുടെ സുരക്ഷക്കായി പ്രത്യക സര്‍ചാര്‍ജ് വാങ്ങിയിട്ടാണ് റെയില്‍വേ ഈ തോന്ന്യാസം കാണിക്കുന്നത് .

സാഹചര്യങ്ങള്‍ മാറാത്തിടത്തോളം റെയില്‍വേയുടെ നയം ഇങ്ങനെ തന്നെ തുടരും.
ട്രെയിനുകളില്‍ സ്ത്രീകള്‍ക്കെതിരായ പീഡനങ്ങളും.
ഇനിയും ഒറ്റപ്പെട്ട പെണ്‍കുട്ടികള്‍ പിച്ചിച്ചീന്തപ്പെടും. സഹയാത്രികര്‍ മൌനം തുടരും.
മാധ്യമങ്ങള്‍ ഘോരഘോരം കുരയ്്ക്കും. പൊലീസ് കവാത്തു നടത്തും.
മറ്റൊരു വാര്‍ത്താ ഭൂമി കുലുക്കം വരുന്നത്വരെ മാത്രം.
അത് കഴിഞ്ഞാല്‍ ബാക്കിയാവുക നിശãബ്ദമായ നിലവിളികളാണ്.
ഇപ്പോഴും മുന്നിലിരുന്ന് വാവിട്ടു കരയുന്ന ഈ അമ്മയെപ്പോലുള്ള 
തീരാക്കരച്ചിലുകള്‍. 

Thursday, February 3, 2011

വില്‍ക്കാനുണ്ടോ, ഇന്ത്യാവിഷന്‍



അങ്ങിനെ , കാര്യങ്ങള്‍ക്ക് തീരുമാനമാവുന്നു. ഇന്ത്യാവിഷന്റെ വായടപ്പിക്കാന്‍ ഇതാ വഴി ഒരുങ്ങുന്നു. ഇനി ലീഗിനെക്കുറിച്ച് ഒരക്ഷരം മിണ്ടാന്‍ അവരെ വിടില്ല. വ്യക്തിഹത്യയോ, ഒരുകാരണവശാലും  അനുവദിക്കില്ല. എല്ലാം നശിപ്പിക്കുന്ന ആ എഡിറ്റോറിയല്‍ ബോര്‍ഡുകാരെ പാഠം പഠിപ്പിക്കാന്‍ ഇതാ കെ.എം.സി.സി വരുന്നു. മുസ്ലിം ലീഗിനുവേണ്ടി ചാവാനും കൊല്ലാനും മടിക്കാത്ത ഗള്‍ഫിലെ ചാവേര്‍പട ഒടുവില്‍ അരയും തലയും മുറുക്കി രംഗത്തു വന്നിരിക്കുന്നു.
ഇന്താവിഷന്റെ എഡിറ്റോറിയല്‍ ബോര്‍ഡാണ് കുഴപ്പക്കാര്‍. മലയാളത്തിന്റെ പുപ്പുലി ജനാബ് പാണ്ടിക്കടവത്ത് കുഞ്ഞാലിക്കുട്ടിക്കെതിരെ കുപ്രചാരണം നടത്താന്‍ വഴിയൊരുക്കിയത് അവരാണ്. അവരെ ഒരു പാഠം പഠിപ്പിക്കണം. അതിനു കഴിയുന്നില്ലെന്ന് ചെയര്‍മാനായ ഡോ.എം.കെ മുനീര്‍ തുറന്നു പറഞ്ഞിരിക്കുന്നു.നിസ്സഹായനായ ഡോക്ടറങ്ങുന്നിനെ സഹായിക്കാതിരിക്കാന്‍ കഴിയുമോ.  മറ്റാര്‍ക്ക് കഴിഞ്ഞാലും അതിനു കെ.എം.സി.സിക്കു കഴിയില്ല.  ഇന്ത്യാവിഷന്റെ ഷെയറു മുഴുവന്‍ ഞങ്ങള്‍ വാങ്ങിച്ചു മുനീ ര്‍സാഹിബിനെ ഏല്‍പ്പിക്കാം. സാഹിബ് ഉചിതമായ നേരങ്ങളില്‍ ഉചിതമായ തീരുമാനങ്ങള്‍ എടുത്താല്‍ മാത്രം മതി. കുഞ്ഞാലിക്കുട്ടി എന്നല്ല കുഞ്ഞ് എന്നുപോലും  ഉരിയാടാത്ത വിധം ഇന്ത്യാവിഷനെ കുളിപ്പിച്ചു കിടത്താം. ഇന്നലെ കോഴിക്കോട്ട് കെ.എം.സി.സി നടത്തിയ വാര്‍ത്താ സമ്മേളനത്തിന്റെ വാര്‍ത്ത ഏറെ വൈകി ഇന്നുച്ചക്ക് വായിച്ചപ്പോഴാണ് ഈ ഐഡിയ മനസ്സിലായത്.
സംഗതി അപാരം തന്നെ. കോഴിക്കോട്ടെ തന്നെ പഴയൊരു പുലിയെക്കുറിച്ച് ഇത്തരമൊരു കഥ നേരത്തെ കേട്ടിട്ടുണ്ട്. ആളുകളെ ഭീഷണിപ്പെടുത്തി കാശു പിടുങ്ങല്‍ ഹരമാക്കിയ ഒരു മഞ്ഞപ്പത്രക്കാരന്‍ നമ്മുടെ പുലിയെ കുടുക്കാന്‍ ആളെ വിട്ടു. സാറിനെയും ഭാര്യയെയും കുറിച്ച്  പറയാന്‍കൊള്ളാത്ത വിവരങ്ങള്‍ പത്രത്തിനു ലഭിച്ചിട്ടുണ്ട്. അത് പുറത്തുവിടാതിരിക്കണമെങ്കില്‍ ഇത്ര കാശ്തരണമെന്നായിരുന്നു ഓഫര്‍. എഴുതാനുള്ളത് ഒട്ടും കുറക്കാതെ എഴുതിക്കോ, നമുക്കു കാണാമെന്ന് പറഞ്ഞ് പുലി വന്നയാളെ മടക്കിയയച്ചു. പിറ്റേന്ന് മഞ്ഞപ്പത്രം പുലിക്കഥയുമായി അടിമുടി മഞ്ഞനിറത്തില്‍ തന്നെ ഇറങ്ങി. കോപ്പികള്‍ മുഴുവന്‍ നമ്മുടെ പുലി വാങ്ങിക്കൂട്ടി. എന്നിട്ട്, അതേ പത്രത്തിന്റെ തലക്കെട്ടും അത്േ രൂപഭാവങ്ങളുമായി വേറെ പത്രം അച്ചടിച്ചു ഫ്രീ ആയി വിതരണം ചെയ്തു.പത്രമുടമയുടെ ഭാര്യ കാശുണ്ടാക്കാന്‍ വ്യഭിചാരം തുടങ്ങിയതായിരുന്നു അതിലെ മുഖ്യ വാര്‍ത്ത.
ഇതേ ഗുട്ടന്‍സ് തന്നെയാണ് നമ്മുടെ കെ.എം.സി.സിയും പയറ്റുന്നത്.  ഉടമയെ വകവെക്കാത്ത ചാനലിനെ പാഠം പഠിപ്പിക്കാന്‍ ചാനല്‍ മൊത്തമായി വാങ്ങിക്കൂട്ടുക. സംഗതി എന്തായാലും കൊള്ളാം. വടക്കേ മലബാറിലെ ഒരു ഹാജ്യാരെ പണ്ടൊരു ബസ് കണ്ടക്ടര്‍ ടിക്കറ്റില്ലാത്തതിനാല്‍ ഇറക്കി വിടാന്‍ നോക്കിയ മറ്റൊരു കഥയുണ്ട്. ഇറങ്ങൂന്നേരം ഹാജ്യാര് ചോദിച്ചു:  അതുപോട്ടെ നീ ഈ ബസ് വില്‍ക്കുന്നോ എന്ന്. ഏതാണ്ട് അതുതന്നെ ഇവിടെയും.
സംഗതി കിടിലനാണ്. ചാനല്‍ വിലക്കു വാങ്ങാനൊക്കെ അവര്‍ക്കു കഴിയും. എഡിറ്റോറിയല്‍ ബോര്‍ഡിനെ പിഴുതെറിയാനും. എന്നാല്‍, അതുപോലൊരു വാര്‍ത്താ ചാനല്‍ നടത്താന്‍ നമ്മുടെ കെ.എം.സി.സിക്കാര്‍ക്ക് കഴിയുമോ. വാര്‍ത്തകള്‍ ആളു കാണുംവിധം അവതരിപ്പിക്കാനും വിശ്വസ്ഥതയിലൂടെ വ്യൂവര്‍ഷിപ്പ് കൂട്ടാനും നമ്മുടെ കെ.എം.സി.സിക്കാര്‍ എന്തുചെയ്യും. ഇരിക്കാന്‍ പറഞ്ഞാല്‍ കിടക്കുന്ന ചാനല്‍ കുഞ്ഞുങ്ങളെ കിട്ടാന്‍ വലിയ പാടുണ്ടാവില്ല. എങ്കിലും, കുഞ്ഞാലിക്കുട്ടിയുടെ അപദാനങ്ങളും നെഹ്റു പണ്ട് ചത്തകുതിരയെന്നു വിളിച്ച ലീഗിന്റെ ഗര്‍ജനങ്ങളും  24x7 പുറത്തുവിട്ടാല്‍ കാണാന്‍ ആരാണുണ്ടാവുക എന്നു കൂടി കൊച്ചുമുതലാളിമാര്‍ ആലോചിക്കുന്നത് നന്ന്. കാശ്വാരിവിതറി തുടങ്ങിയ സദ്വാര്‍ത്ത, പുണ്യഭൂമി, വര്‍ത്തമാനം പത്രങ്ങളുടെ ഗതി എന്തായെന്ന് ചന്ദ്രിക എഡിറ്റോറില്‍ ബോര്‍ഡിലെ പുമാന്‍മാരോടു കൂടി ഒന്ന് അന്വേഷിച്ചു നോക്കാവുന്നതാണ്. കാശു മാത്രം മതിയാവില്ല മാധ്യമപ്രവര്‍ത്തനത്തിനെന്ന് പഠിക്കാന്‍ ഈ സ്പെസിമെന്‍ മതിയാവും.
ഇനി അതിലും വലിയ തമാശ വെറെയുമുണ്ട്. ലീഗിനെയും കുഞ്ഞാലിക്കുട്ടിയെയും കരിവാരിത്തേക്കുന്നത് ഫലപ്രദമായി തടയുന്നതിന് കുലിക്കുട്ടിയുടെ തന്നെ മുന്‍കൈയില്‍ മറ്റൊരു ഗഡാഗഡിയന്‍ ചാനല്‍ കോഴിക്കോട്ടു നിന്ന് അണിഞ്ഞൊരുങ്ങുന്നുണ്ട്. ഐ.ബി.സി എന്ന് പേരുകേള്‍ക്കുന്ന ചാനല്‍ അവസാന മിനുക്കു പണികളിലാണ്. കിട്ടിയ കാശുമുഴുവനുമെടുത്ത് ഇന്ത്യാവിഷന്റെ മുതലാളിമാരാന്‍ പറഞ്ഞു നടന്നാല്‍, ഈ ചാനലിനെ എന്തു ചെയ്യും.   ആകെ വലഞ്ഞുപോവില്ലേ കെ.എം.സി.സി? . രണ്ട് ചാനലുകള്‍ ഒന്നിച്ചു നടത്തിക്കൊണ്ടുപോവാനുള്ള തിരക്കില്‍ എന്തിനാണ് തങ്ങള്‍ ഗള്‍ഫില്‍ പോയതെന്ന് കെ.എം.സി.സിക്കാരെങ്ങാന്‍ മറന്നുപോയാല്‍ കേരളം കഞ്ഞികുടിക്കാനെന്തു ചെയ്യും.ഇനി കഞ്ഞി കുടിക്കാന്‍ വകയുണ്ടെന്ന് കരുതിയാലും കുഴപ്പം തീരുന്നില്ല. കഞ്ഞി കുടിച്ച് ഒന്നു കോട്ടുവാ ഇടുമ്പോഴായിരിക്കും നമ്മുടെ രണ്ട് ചാനലുകളിലുമായി ലീഗ് നേതാക്കളും സ്വന്തക്കാരും ലീഗ് പ്രകീര്‍ത്തനങ്ങളുമായി ചാടി വീഴുന്നത്. അതോടെ, തീരില്ലേ, കേരളത്തിന്റെ കാറ്റ്.    

LinkWithin

Related Posts Plugin for WordPress, Blogger...