Monday, February 14, 2011

ആ കുഞ്ഞുങ്ങള്‍ എവിടെ പോവുന്നു


മനോരമയുടെ ഓണ്‍ലൈന്‍ എഡിഷനിലാണ് ആ വാര്‍ത്ത കണ്ടത്. ദല്‍ഹിയില്‍ കഴിഞ്ഞ 12 ദിവസത്തിനിടെ100 കുഞ്ഞുങ്ങളെ  കാണാതായെന്നായിരുന്നു റിപ്പോര്‍ട്ട്. ഉറവിടം വെളിപ്പെടുത്താത്തതിനാല്‍ വാര്‍ത്ത ശരിയാവില്ലെന്ന് വിശ്വസിക്കാന്‍ ശ്രമിച്ചു. എന്നാല്‍, ഹിന്ദുസ്ഥാന്‍ ടൈംസിലും ഡി.എന്‍.എയിലും ഇതേ വാര്‍ത്ത കൂടുതല്‍ വിശദാംശങ്ങളോടെ, കൂടുതല്‍ ആധികാരികതയോടെ കണ്ടപ്പോള്‍ തരിച്ചിരുന്നു പോയി. ദൈവമേ ആ കുഞ്ഞുങ്ങള്‍!
ദല്‍ഹിയില്‍ ഈ മാസം 12നുള്ളില്‍ 100 കുട്ടികളെ കാണാതായെന്നാണ് ദല്‍ഹി പൊലീസിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍. ഇതില്‍ 65 പെണ്‍കുട്ടികളും പെടുന്നു. കഴിഞ്ഞ മാസം കാണാതായത് 122 കുഞ്ഞുങ്ങളെയാണ്. അതില്‍ പെണ്‍കുട്ടികള്‍ 64. ഈ വര്‍ഷം ഇതുവരെ 222 കുട്ടികളെ കാണാതായിട്ടുണ്ട്. അതായത് ദിവസം അഞ്ചു കുട്ടികള്‍. കഴിഞ്ഞ വര്‍ഷം 1179 കുഞ്ഞുങ്ങള കാണാതായി. ദല്‍ഹിയുടെ എല്ലാ ഭാഗങ്ങളിലും ഈ സംഭവം ആവര്‍ത്തിക്കുന്നതായി ദല്‍ഹി പോലീസിന്റെ പക്കലുള്ള രേഖകള്‍ വ്യക്തമാക്കുന്നു.
ഇന്ത്യയിലെ ഏതാണ്ടെല്ലാ പത്രങ്ങളും ആശ്രയിക്കുന്ന വാര്‍ത്താ ഏജന്‍സി പി.ടി.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എല്ലാ സംസ്ഥാനങ്ങളിലുമുള്ള എല്ലാ പത്രങ്ങളും ഇക്കാര്യം അറിഞ്ഞിരിക്കുമെന്ന് വ്യക്തം. എന്നാല്‍, ഈ സംഭവം വലിയ വാര്‍ത്ത ആയതേയില്ല. മലയാളത്തിലോ മറ്റ് ഭാഷകളിലോ ഉള്ള പത്രങ്ങളില്‍ പ്രധാന വാര്‍ത്തയായി ഈ സംഭവം കടന്നു വന്നിട്ടില്ല. മാത്രമല്ല, പ്രമുഖ ചാനലുകളും ഞെട്ടിക്കുന്ന ഈ വാര്‍ത്ത അര്‍ഹിക്കുന്ന രീതിയില്‍ പരിഗണിച്ചിട്ടില്ല. ദല്‍ഹിയിലും ഭൂകമ്പം നടന്നിട്ടില്ലെന്ന് വിവിധ വെബ്സൈറ്റുകള്‍ തെളിയിക്കുന്നു.
ഈ കുട്ടികള്‍ എങ്ങോട്ടോണ് പോവുന്നത്. ഇക്കാര്യത്തില്‍ വ്യക്തമായ സൂചനകള്‍ ലഭ്യമല്ല. എന്നാല്‍, ദല്‍ഹിയിലെ സെന്റര്‍ ഫോര്‍ സോഷ്യല്‍ റിസര്‍ച്ച് ഡയരക്ടര്‍ രഞ്ജനാ കുമാരി നല്‍കുന്ന ഒരു സൂചന ഹിന്ദുസ്ഥാന്‍ ടൈംസ് വാര്‍ത്തയിലുണ്ട്. ഈ സംഭവത്തില്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ  നടപടി ഉണ്ടായിട്ടില്ലെന്നും  കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയി പല കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന നിരവധി സംഘങ്ങള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുവെന്നുമാണ് അവര്‍ വ്യക്തമാക്കിയത്. ഇത് ഞെട്ടിക്കുന്ന സൂചനയാണ്. അത്തരം മാഫിയാ സംഘങ്ങളുടെ കൈകളിലാണ് കുഞ്ഞുങ്ങള്‍ ചെന്നുപെടുന്നതെങ്കില്‍ അതിഭീകരമായ സാഹചര്യമാണത്. ഒരു നിമിഷം പോലും വൈകാതെ രാജ്യം ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കേണ്ടിയിരിക്കുന്നു.
ഭിക്ഷാടന മാഫിയ കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയി അംഗവൈകല്യം വരുത്തി യാചകവൃത്തിക്ക് ഉപയോഗിക്കുന്നത് വര്‍ഷങ്ങളായി പറഞ്ഞുവരുന്ന കാര്യമാണ്. രാജ്യത്തുടനീളം അത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടി എന്ന മലയാള ചിത്രം അത്തരം ഒരാശങ്കയെ മലയാളികളുടെ ഉള്ളില്‍ സദാ നിലനിര്‍ത്തുന്ന ഘടകമാണ്.
ഇതേ പോലൊരു ചിത്രമാണ് 2005ല്‍ ഇറങ്ങിയ പേജ് ത്രീ. മധുര്‍ ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്ത ചിത്രം അക്കൊല്ലത്തെ ദേശീയ അവാര്‍ഡ് നേടിയിരുന്നു. കുഞ്ഞുങ്ങളെ ലൈംഗിക ചൂഷണത്തിന് ഉപയോഗിക്കുന്ന മാഫിയയുടെ ഉന്നതതല ബന്ധങ്ങള്‍ ചിത്രത്തിലെ മുഖ്യ പ്രമേയങ്ങളില്‍ ഒന്നാണ്.  വന്‍കിടക്കാരുടെ പിന്തുണയില്‍  നമ്മുടെ കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയി ലൈംഗിക അടിമകളാക്കുന്ന മാഫിയകള്‍ സജീവമാണെന്നും ചിത്രം വ്യക്തമാക്കുന്നു.
ഗോവയില്‍ സീസണ്‍ സമയത്ത് ചെന്നാലറിയാം പനാജിയിലും മഡ്ഗാവിലുമുള്ള തെരുവോരങ്ങളില്‍ സന്നദ്ധ സംഘടനകള്‍ ബാലരതിക്കെതിരായി നടത്തുന്ന  പ്രചാരണങ്ങള്‍.  ബോധവല്‍കരണം ലക്ഷ്യമിട്ട് നിരവധി കൌണ്ടറുകള്‍ സീസണില്‍ ഇവിടെ  സജീവമാണ്.  സര്‍ക്കാറും സന്നദ്ധ സംഘടനകളും കിണഞ്ഞുശ്രമിക്കുമ്പോഴും ഗോവയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍  കുഞ്ഞുങ്ങളുടെ ഉടലുകള്‍  വാണിഭം ചെയ്യപ്പെടുകയാണെന്ന് ഈ കൌണ്ടറുകളില്‍ തൂക്കിയിട്ട വാര്‍ത്താ ശകലങ്ങള്‍ പറയുന്നു.  ഇത് ഗോവയിലെ മാത്രം കാര്യമല്ല. കേരളത്തിലും സമാനമായ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോവളം കേന്ദ്രീകരിച്ച് കുഞ്ഞുങ്ങളെ ലൈംഗിക ചൂഷണത്തിനുപയോഗിക്കുന്ന നിരവധി രഹസ്യ കേന്ദ്രങ്ങള്‍  പ്രവര്‍ത്തിക്കുന്നതായി മലയാള പത്രങ്ങള്‍ പല കാലങ്ങളില്‍ പ്രസിദ്ധീകരിച്ച ഫീച്ചറുകള്‍ സാക്ഷ്യപ്പെടുത്തുന്നു.
സെക്സ് ടൂറിസമെന്ന പേരില്‍ ലോകമാകെ പടരുന്ന ടൂറിസ വ്യവസായ ശാഖയുടെ മുഖ്യ ഇരകള്‍ കുഞ്ഞുങ്ങളാണ്. എയ്ഡ്സ് രോഗം സൃഷ്ടിച്ച ആശങ്കകള്‍ മറികടക്കാന്‍ ലൈംഗിക ഞരമ്പുരോഗികള്‍ കുഞ്ഞുങ്ങളെ തേടി ചെല്ലുകയാണ്. കുഞ്ഞുങ്ങള്‍ക്ക് എയ്ഡ്സ് സാധ്യത ഉണ്ടാവില്ലെന്ന വിശ്വാസമാണ് ഇതിന് അടിസ്ഥാനം. ആഫ്രിക്ക അടക്കമുള്ള രാജ്യങ്ങളിലെ കുഞ്ഞുങ്ങള്‍ ഇപ്പോള്‍ സെക്സ് ടൂറിസ വിപണിയിലെ  മുന്തിയ ഇനങ്ങളാണ്.  സായിപ്പന്‍മാര്‍ ഈ രാജ്യങ്ങളില്‍ കുട്ടികള്‍ക്കായി അലഞ്ഞു തിരിയുന്ന  നിരവധി കഥകള്‍ പുറത്തുവന്നിട്ടുണ്ട്. കുഞ്ഞുടലുകളെ കാമഭ്രാന്ത് തീര്‍ക്കാന്‍ ഉപയോഗിക്കുന്നവര്‍ക്കായി എന്തും ചെയ്യാന്‍ നമ്മുടെ രാജ്യത്തും റിസോര്‍ട്ട് മാഫിയകളും ടൂറിസ്റ്റ് വ്യവസായവും  സദാ ഉല്‍സാഹഭരിതരായിരിക്കുമെന്ന് പകല്‍പോലെ വ്യക്തമാണ്. കാശു കൊടുത്താല്‍ ഏതുനിയമവും തോന്നുംപടി വഴിമാറുന്ന രാജ്യത്ത് ഇവര്‍ ആരെ പേടിക്കാനാണ്.
ടൂറിസ്റ്റുകള്‍ മാത്രമല്ല. കുഞ്ഞുടലുകളിലേക്ക് ആര്‍ത്തിക്കണ്ണയക്കുന്ന അനേകര്‍ നമുക്കിടയില്‍ തന്നെയുണ്ട്. അത്തരം മനോരോഗികളുടെ കൊടിയ ആക്രമണങ്ങള്‍ കേരളത്തില്‍ പോലും പതിവു വാര്‍ത്തകളാണ്. ലോകത്തിന്റെ തനിനിറം മനസ്സിലാക്കാനാവാത്ത പ്രായത്തില്‍ പിച്ചിച്ചീന്തപ്പെടാന്‍ വിധിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ തീച്ചൂടുള്ള അനുഭവങ്ങള്‍ വെറുതെ ചെവിയോര്‍ത്താല്‍ തന്നെ കേള്‍ക്കാനാവും. ഇത്തരം സംഭവങ്ങളില്‍ പ്രതികള്‍ കാര്യമായി ശിക്ഷിക്കപ്പെട്ടിട്ടില്ലെന്ന വിവരവും ഇതോടൊപ്പം കൂട്ടിവായിക്കണം. 
ിതൊക്കെ ദല്‍ഹിയില്‍ അല്ലേ എന്ന് കോട്ടുവായിടാന്‍ വരട്ടെ. ദല്‍ഹിയില്‍ മാത്രമുള്ള ഒന്നല്ല ഇത്തരം ഞരമ്പുരോഗികളും മാഫിയകളും. ഇവിടെയും ഇതിനു പറ്റിയ മണ്ണു തന്നെയാണ്. അത്തരം അനേകം സംഭവങ്ങള്‍ ഇവിടെയും നടന്നു കഴിഞ്ഞതാണ്. ഇനിയുമേറെ കാണാനിരിക്കുന്നു. സദാ കണ്ണു തുറന്നിരിക്കേണ്ടിയിരിക്കുന്നു, നമ്മള്‍.  കാര്യക്ഷമമായ ഇടപെടലുകള്‍ക്ക് ഉടന്‍ തുടക്കമിടേണ്ടിയിരിക്കുന്നു.
ദല്‍ഹിയിലെ ആ കുഞ്ഞുങ്ങള്‍ പിച്ചിച്ചീന്തപ്പെടാതിരിക്കട്ടെ എന്ന് പ്രാര്‍ഥിക്കാം.

30 comments:

  1. ദല്‍ഹിയിലെ ആ കുഞ്ഞുങ്ങള്‍ പിച്ചിച്ചീന്തപ്പെടാതിരിക്കട്ടെ എന്ന് പ്രാര്‍ഥിക്കാം.

    ReplyDelete
  2. സെക്സും ഭിക്ഷാടനവും മാത്രമല്ല അവയവ മാഫിയയും വളരെ ശക്തമായ് ഉണ്ടെന്നാണു കേള്‍വി. ആശുപത്രികള്‍ കേന്ദ്രീകരിച്ചാണത്രെ ഇവരുടെ പ്രവര്‍ത്തനം. ആലോചിച്ചാല്‍ ഒരു എത്തും പിടിയും കിട്ടില്ല. എങ്ങനെ വിശ്വസിക്കാതിരിക്കും തങ്ങളുടെ രോഗികളുടെ ശരീരത്തില്‍ നിന്നും അറിഞ്ഞും അറിയാതെയും വൃക്കകള്‍ മുറിച്ചെടുത്തവരാണവര്‍.
    നമ്മളേയും നമ്മുടെ കുഞ്ഞുങ്ങളെയുമൊക്കെ ദൈവം കാക്കട്ടെ.

    ReplyDelete
  3. അതെ, മുല്ല. കുഞ്ഞുങ്ങളെ കാത്തിരിക്കുന്നത് അനേകം കഠരമുനകളാണ്. അവയവ റാക്കറ്റായാലും സെക്സ് മാഫിയ ആയാലും ഭീഷണികള്‍ തലക്കു മുകളില്‍ തന്നെ. നമുക്ക് എന്താണ് ഇതില്‍ ചെയ്യാനാവുക.

    ReplyDelete
  4. വിശ്വസിക്കാന്‍ പാടില്ലാത്ത തരത്തില്‍
    നമ്മുടെ സദാചാര ബോധം(അതോ അങ്ങനെ
    ഒന്ന് ഇപ്പോള്‍ ഇല്ലേ) ?അധപതിച്ചു.നാല്
    വയസ്സുകാരിയെ ബലാല്‍കാരം ചെയ്യാനും
    തല പൊട്ടി നിലത്തു കിടക്കുമ്പോഴും കാമ
    വെരി തീര്കാനും തരത്തില്‍ കിഴകാന്‍ തൂകായ
    സംസ്കാരം.ആരെയും നന്നാക്കാന്‍ നമുക്ക്കാവില്ലെങ്കില്‍
    കഴിയുന്നത്ര ബോധ വല്കരണം മാതാ പിതാകള്‍ക്ക്
    നല്‍കേണ്ടി ഇരിക്കുന്നു.നമുക്ക് ചുറ്റും ഉള്ളവരെ സൂക്ഷിക്കാന്‍
    കുട്ടികളെ പഠിപ്പിക്കണം.അടുത്തവര്‍ എല്ലാം നല്ലവര്‍ ആണ് എന്ന്
    ധരിക്കുന്ന കുട്ടികളെ തിരുത്തണം.തനിച്ചു ഇരിക്കുന്നവര്‍ക്ക് കൂട്ട്
    ഇരിക്കുന്നവര്‍, കൂട്ട് പോകുന്നവര്‍ ഇവരെ ഒക്കെ ശ്രദ്ധിക്കാന്‍ അവരെ പഠിപ്പിക്കുക.നമ്മള്‍ ശ്രദ്ദിക്കുക.expect the worse from near and dear ones.ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ കണ്ണുകള്‍ ഓരോ മാതാ പിതാകളിലും എപ്പോഴും ഉണ്ടാവണം.

    ReplyDelete
  5. പ്രമുഖ ചാനലുകളും ഞെട്ടിക്കുന്ന ഈ വാര്‍ത്ത അര്‍ഹിക്കുന്ന രീതിയില്‍ പരിഗണിച്ചിട്ടില്ല.
    സമൂഹ്യനന്മയെകുറിച്ച്‌ അത്മാര്‍ത്ഥമായി ചിന്തിയ്ക്കാന്‍പോലും മിനക്കെടാത്ത ഒരു സമൂഹമാണ്‌ ചുറ്റും....

    നന്നായിരിയ്ക്കുന്നു!!
    ആശംസകളോടെ..

    ReplyDelete
  6. നല്ല ലേഖനം..ആരും ശ്രദ്ധിക്കാതെ പോയതെന്തേ..

    ReplyDelete
  7. ഒരു രാജ്യം, അവിടുത്തെ ജനത ,അവരുടെ എന്തൊക്കെ ?.......
    നമ്മുക്ക് വില്‍ക്കാം? എന്ന ആലോചനകള്‍ അണിയറയില്‍ നടക്കുന്നു....!
    അമ്പരന്നു അമ്പരന്നു ഒരു വാര്‍ത്തയും അതിനു പോലും കൊള്ളാതെയായി .....നമുക്ക് !!!!!
    കലിയുഗം ആരംഭിച്ചത് അറിവ് ശരിയാണ് എങ്കില്‍ BC-3102,FEB-17 ആണ് .
    പക്ഷെ എനിക്കിപ്പോള്‍ തോന്നുന്നു AD-1947, AUG-15 നു ശേഷം ആയിരിക്കുമെന്ന് !

    ഒരിലക്ക് നന്മകള്‍

    ReplyDelete
  8. Good to greet you meet you and read you. You still do not know where they are being taken??? its our opwn people doing harm to our own kids, excuse is always to take care of his 'own' kids

    ReplyDelete
  9. എന്റെ ലോകമേ, അത് നമ്മുടെ കാലത്തിന്റെ ദുര്‍വിധി.
    നമ്മുടെ ലോകത്തിന്റെയും.
    ജോയ്, ലക്ഷ്മി^ഇല്ല, ആരും കേള്‍ക്കുന്നില്ല ആ നിലവിളികള്‍.
    ഗോപന്‍ കലിയുഗം തന്നെ. സപ്ന, കുഞ്ഞുങ്ങളുടെ ചോര
    നമ്മുടെ കണ്‍മുന്നിലൂടെ നിലവിളിച്ചൊഴുകുന്നു

    ReplyDelete
  10. കാണാതാവുന്ന കുഞ്ഞുങ്ങള്‍ അവര്‍ ആരുമല്ലെങ്കില്‍ പോലും അത്തരം വാര്‍ത്ത കണ്ട ദിവസം പിന്നെ മനസ്സിന് ആകെയൊരു അസ്വാസ്ഥ്യമാണ്.ഞാന്‍ വിചാരിച്ച് പോകാറുണ്ട് അവര്‍ മരിച്ചു പോയാല്‍ പോലും അതിന്റെ വേദന ഇത്ര തീവ്രമാവുകയില്ല എന്ന്.
    നമ്മുടെ കുഞ്ഞുങ്ങള്‍ സുരക്ഷിതരായിരിക്കട്ടെ..

    ReplyDelete
  11. എത്രയോ നാളായി നാടിന്റെ വിവിധ ഭാഗങ്ങളില്‍ കുഞ്ഞുങ്ങളും യുവതികളും അപ്രത്യക്ഷമാകുന്നു ..വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഇപ്പോള്‍ കര്‍ണാടകയും തെലുങ്കാനയും തമിഴ്നാടും വഴി ഈ പ്രതിഭാസം കേരളത്തിലും എത്തിയിട്ട് വര്‍ഷങ്ങള്‍ കുറെയായി ,,മറന്നു പോയോ ആലപ്പുഴയില്‍ നിന്ന് കാണാതായ രാഹുലിനെ ..?

    ReplyDelete
  12. നമുക്ക് നമ്മളെ, ഫലത്തില്‍ സാമൂഹ്യജീവി എന്നത് നഷ്ടമായിക്കൊണ്ടേയിരിക്കൂന്നു..

    ഈയിടെ ഒരു ബ്ലോഗറുടെ എഴുത്ത് മദ്യം വിഷയമാക്കിയിട്ടുള്ളത്, അതിലെ ഒരു കമന്റ് ഗോവയില്‍ മദ്യം കാപ്പി കുടിക്കുന്ന പോലെയാണ്, വിലയും തുച്ഛമെന്നും. പരോക്ഷമായ് കേരളത്തിനെ പലരും കുറ്റം പറയുന്നുണ്ട്. ഇവിടെ ഈ വിഷയത്തില്‍ കേരളത്തില്‍ ആശങ്കയ്ക്ക് വകയുണ്ടോ എന്നത് കോവളം പരാമര്‍ശമായ് വരുമ്പോഴാണ്.

    കേരളത്തില്‍ കാണാത്ത കാഴ്ച ഗോവയില്‍ കണ്ടതാണ് ആ ലേഖനം ഓര്‍ക്കാന്‍ കാരണം.
    1. കുടിച്ച് വെളിവില്ലാതെ തെരുവില്‍ തെറിവിളിക്കുന്ന ഒരാളെയും കേരളത്തിലെപ്പോലെ ഗോവയില്‍ കണ്ടിരുന്നില്ല.
    2. സീസണ്‍ സമയത്ത് പനാജിയിലും മഡ്ഗാവിലുമുള്ള തെരുവോരങ്ങളില്‍ സന്നദ്ധ സംഘടനകള്‍ ബാലരതിക്കെതിരായി നടത്തുന്ന പ്രചാരണങ്ങള്‍ ഗോവയില്‍ കണ്ടു എന്ന് പറഞ്ഞില്ല, അല്ലെങ്കിലും കേരളം വാണിഭത്തിനാണല്ലോ പ്രശസ്തം.

    ഒരു പത്രദൃശ്യമാധ്യമത്തിലും വാര്‍ത്ത ശ്രദ്ധേയമായില്ല അല്ലെങ്കില്‍ നല്‍കിയില്ല എന്ന് ദു:ഖിക്കാന്‍ നമുക്ക് അര്‍ഹതയുണ്ടോ? ഏറ്റവും കൂടുതലാള്‍ക്കാര്‍ വായിക്കുന്നതും(?) സര്‍ക്കുലേഷനും ഉള്ള പത്രങ്ങളില്‍ നിന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നത് നിറവും പൊലിപ്പുമുള്ള വാണിഭ പൈങ്കിളിക്കഥകളാണ്. സ്വജനപക്ഷത്തെ അഴിമതിയും മറ്റും ഒരു പുകമറയ്ക്കുള്ളിലാക്കി ചരമകോളത്തിന്ന് താഴെ നാലു വരി വാര്‍ത്തയാക്കുന്ന പത്രങ്ങളില്‍ നിന്ന് ഇതൊക്കെയേ പ്രതീക്ഷിക്കേണ്ടു.

    ദൃശ്യമാധ്യമങ്ങള്‍ക്ക് ആഘോഷമാക്കാന്‍ സ്വന്തം രാഷ്ട്രീയ അജണ്ടകളുണ്ട്.

    സൈബര്‍ ലോകത്തിലും സ്ഥാപിത താല്‍പ്പര്യം തന്നെ, കണ്ടല്‍ക്കാടിനെതിരെ ഉടവാളെടുത്തുറഞ്ഞവര്‍ എന്‍ഡോസള്‍ഫാന്‍ പ്രശ്നം വെള്ളം തൊടാതെ വിഴുങ്ങിയ ആള്‍ക്കാര്‍ വരെയുണ്ട്.

    മനുഷ്യന്‍ മൃഗമാകുന്ന പരിണാമ രസകരം, മനുഷ്യന്‍ >> സാമൂ‍ഹ്യജീവി >> രാഷ്ട്രീയക്കാരന്‍ >> സ്വജനപക്ഷക്കാരന്‍ >>അഴിമതിക്കാരന്‍ >>വാണിഭക്കാരന്‍ >>ഇവിടെനിന്ന് മൃഗത്തിലും ഒരു പടി മുന്നിലേക്ക്..

    ജോയ് പറഞ്ഞപോലെ സമൂഹ്യനന്മയെകുറിച്ച്‌ അത്മാര്‍ത്ഥമായി ചിന്തിയ്ക്കാന്‍പോലും മിനക്കെടാത്ത ഒരു സമൂഹമാണ്‌ ചുറ്റും....

    (ഉത്തരേന്ത്യയില്‍ കുറച്ച് കാലമുണ്ടായിരുന്നു, അന്നത്തെ അനുഭവം-ദേശീയത ഉദ്ഘോഷിക്കുന്ന, സ്വാതന്ത്ര്യം ബ്രിട്ടീഷുകാരില്‍ നിന്നും പിടിച്ചെടുത്ത പൂര്‍വ്വികരെ അറിയുന്ന, അല്ലെങ്കില്‍ ബഹുമാനിക്കുന്ന ജനതയല്ല ഭൂരിപക്ഷവും. രാഷ്ട്രീയം കൊലയാളികളും മാംസവാണിഭക്കാരും കയ്യാളുന്നു, തെരഞ്ഞെടുപ്പ് കാലത്ത് ആയുധകവചിതമായ വാഹനങ്ങളും അണികളും ഉള്‍പ്പെടുന്ന പ്രചരണം- ഡെല്‍ഹി പോലുള്ള നഗരങ്ങളിലും മറ്റും അധികൃതര്‍ അറിയാതെ ഇത്തരം സംഭവങ്ങള്‍ അരങ്ങേറില്ല.ഇവര്‍ക്കെതിരെ ആര് വായ തുറക്കാന്‍?)

    ReplyDelete
  13. നിശാസുരഭി,
    പറഞ്ഞത് എന്തെന്ന് മനസ്സിലായില്ല.
    ചൂണ്ടിക്കാട്ടിയത് എന്നെ ഞെട്ടിച്ച ഒരു വാര്‍ത്താ ശകലവും അതിനെ കുറിച്ചുള്ള ആശങ്കകളുമാണ്. നമ്മുടെ കുഞ്ഞുങ്ങളെക്കുറിച്ച് ആഴത്തില്‍ ആധി ഉണര്‍ത്തുന്ന ആ ചിന്ത പങ്കുവെക്കുക മാത്രമായിരുന്നു പോസ്റ്റിന്റെ ലക്ഷ്യം.
    ഗോവയില്‍ സെക്സ് ടൂറിസവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ നടത്തുന്ന പ്രചാരണം കണ്ട ഓര്‍മ്മയില്‍ അതു പറഞ്ഞു എന്നേയുള്ളൂ. അതും ഗോവയിലെ മദ്യഉപഭോഗവുമായി ബന്ധപ്പെട്ട് മറ്റാരോ പോസ്റ്റ് ചെയ്ത കുറിപ്പുമായി എന്താണ് ബന്ധമെന്ന് ഒരു പിടിയും കിട്ടിയില്ല. എന്താണ് താങ്കള്‍ ഉദ്ദേശിക്കുന്നത്.
    പിന്നെ മാധ്യമങ്ങള്‍.
    പി.ടി.ഐ പോലുള്ള വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്ത ഇക്കാര്യം നമ്മുടെ മാധ്യമങ്ങള്‍ എങ്ങിനെ കൈകാര്യം ചെയ്തു എന്നാണ് ഞാന്‍ പറഞ്ഞത്. അതിനെ ഇത്തരത്തില്‍ സമീപിക്കുന്നതിന്റെ ഗുട്ടന്‍സും മനസ്സിലായില്ല. മാധ്യമങ്ങള്‍ വാണിഭവാര്‍ത്ത മാത്രം പുറത്തുവിടുന്ന യന്ത്രം മാത്രമാണെന്ന അഭിപ്രായം എനിക്കില്ല. ഇന്ത്യയെ ഞെട്ടിച്ച
    അഴിമതിക്കഥകള്‍ അടക്കം പുറത്തുകൊണ്ടുവന്നതും ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യുന്നത്
    മാധ്യമങ്ങള്‍ തന്നെയല്ലേ. എന്നിട്ടും അവര്‍ ഇക്കാര്യം കണ്ടില്ലെന്നതാണ് എന്റെ പോയിന്റ്.
    വിഷയത്തില്‍നിന്നു തെന്നി മാറി താങ്കളുടേതായ മറ്റൊരു കോണിലേക്ക് ഇക്കാര്യങ്ങള്‍ വലിച്ചിഴക്കുന്നത് ഈ പ്രശ്നത്തിന്റെ
    ഗൌരവം കെടുത്തുന്നതിന് മാത്രമേ സഹായകമാവൂ.

    ReplyDelete
  14. പി.ടി.ഐ പോലുള്ള വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്ത ഇക്കാര്യം നമ്മുടെ മാധ്യമങ്ങള്‍ എങ്ങിനെ കൈകാര്യം ചെയ്തു എന്നത് തന്നെയാണ് ഞാനും ഉദ്ദേശിച്ചത്, എന്റെ കമന്റ് ഇത്തിരി വാചാലമായി എന്ന്‍ മനസ്സിലാക്കുന്നു.

    പക്ഷെ, മറിച്ച് ഞാനെന്ത് പറയണമായിരുന്നു? ഈ സംഭവത്തില്‍ പരിതപിക്കുന്നു എന്നും മറ്റും?

    നമ്മുടെ മാധ്യമങ്ങള്‍ പെരുപ്പിക്കുന്ന വിഷയങ്ങള്‍ക്ക് അതിനനുസൃതമായ ലക്ഷ്യങ്ങള്‍ ഉണ്ട്, തമസ്കരിക്കപ്പെടുന്നതിന്ന് അതിനേക്കാളും.

    ഒരു നിര്‍ദ്ദേശം : ഇത്തരം ലേഖനങ്ങളിലൂടെ ആധി ഉണര്‍ത്തുന്ന ആ ചിന്ത പങ്കുവെക്കുക മാത്രമായിരിക്കരുത് പോസ്റ്റിന്റെ ലക്ഷ്യം. :)

    ReplyDelete
  15. അങ്ങിനെയാവട്ടെ. നന്ദി.
    പരിതപിക്കാനോ അങ്ങിനെ പറയിക്കാനോ ആയിരുന്നില്ല ആ കുറിപ്പ്.
    ആരു പരിഭവിച്ചാലും കാര്യമില്ലാത്ത നിസ്സഹായത പങ്കുവെക്കുകയായിരുന്നു. അതിനിയും തുടരും.
    നന്ദി, സഹകരണത്തിന്.

    ReplyDelete
  16. ഇത്തരം സംഭവങ്ങള്‍ വായിച്ചു ദര്‍മിക രോഷം കൊല്ലനള്ളതേ നമുക്കെന്തു ചെയാന്‍ സാദിക്കും.. ആരെയും കുറ്റം പറഞ്ഞിട്ടും കരം ഇല്ല നമുടായ് നടിന്റായ് സംസ്കാരവും മുല്ലങ്ങളും ഇന്നു ചോര്‍ന്നു പൊയിരിക്കുന്നൂ ........വരും തലമുരയുടായ് വിദി ഇതിലും bad ആയിരിക്കും ലോകം എങ്ങോട്ടാണ് പോകുന്നതെന് മനസിലാകുന്നില്ലാ..

    ReplyDelete
  17. ലേഖനം ശ്രദ്ധേയം

    ReplyDelete
  18. സെക്സ് ടൂറിസമെന്ന പേരില്‍ ലോകമാകെ പടരുന്ന ടൂറിസ വ്യവസായ ശാഖയുടെ മുഖ്യ ഇരകള്‍ കുഞ്ഞുങ്ങളാണ്.കാശു കൊടുത്താല്‍ ഏതുനിയമവും തോന്നുംപടി വഴിമാറുന്ന രാജ്യത്ത് ഇവര്‍ ആരെ പേടിക്കാൻ ?
    ദല്‍ഹിയിലെ ആ കുഞ്ഞുങ്ങള്‍ പിച്ചിച്ചീന്തപ്പെടാതിരിക്കട്ടെ എന്ന് പ്രാര്‍ഥിക്കാം.

    ReplyDelete
  19. വളരെ ശ്രദ്ധേയവും സാമൂഹികപ്രസക്തിയുമുള്ള ഒരു ലേഖനം......!! നന്നായിരിക്കുന്നു....!! അഭിനന്ദനങ്ങള്‍ ,,,,!!

    ReplyDelete
  20. സ്ലംഡോഡ് സിനിമ പിന്നേം ഓർത്തു
    :-(

    ReplyDelete
  21. nannayi tto ..
    gauravamulla vishayam nannayi paranjittundu.
    abhinandanangal...

    ReplyDelete
  22. എന്തൊക്കെയാ നടക്കുന്നതു് നമുക്കു ചുറ്റും . പലതും കേട്ടിട്ട് പേടിയാവുന്നു.

    ReplyDelete
  23. ആശങ്ക ഉണ്ടാക്കുന്ന വാര്‍ത്തകളാണ് കേട്ടുകൊണ്ടിരിക്കുന്നത്. സമൂഹത്തിന്റെ മൊത്തം ധാര്‍മിക നിലവാരം താഴുന്നു. പ്രതികരണ ശേഷിയും സദാചാരവും വീണ്ടെടുക്കുവോളം പ്രഭാതം അകലെയാണ് ....

    വേര്‍ഡ് വെരിഫിക്കേഷന്‍ ഒഴിവാകിയാല്‍ എളുപ്പം കമന്ടാം

    ReplyDelete
  24. ഈ വാര്‍ത്ത ഏതൊക്കെയോ പത്രങ്ങളില്‍ ഞാനുമൊരു നടുക്കത്തോടെ വായിച്ചിരുന്നു. നാം ഏതു കാലത്തിലാണു ജീവിക്കുന്നത്?

    ReplyDelete
  25. അഭിപ്രായങ്ങള്‍ക്ക് നന്ദി.

    ReplyDelete
  26. പണ്ട് സ്കൂള്‍ വിട്ടു വരുമ്പോള്‍ നേരം വൈകിയാല്‍, " എന്താ കുട്ടിയെ ഇന്ന് വൈകീലോ.." എന്ന് ചോദിക്കാന്‍ ആളുണ്ടായിരുന്നു. ഇന്ന് നമുക്ക് ഈ സുരക്ഷിതത്വം നഷ്ടപ്പെട്ടിരിക്കുന്നു.. എന്‍റെ തോന്നലാണോ?

    ReplyDelete
  27. ഒരു ഞെട്ടലോടെ മാത്രം കേള്‍ക്കേണ്ട വാര്‍ത്ത‍ ..ഇന്നും വഴിയില്‍ ഒരു കുഞ്ഞിനെയെടുത്തു ഒരു സ്ത്രീ ഭിക്ഷ യാചിക്കുന്നുണ്ടായിരുന്നു

    ReplyDelete
  28. remember anand's "apaharikkappetta dhaivangal"

    ReplyDelete
  29. innu kutti schoolil ninnum vannaal moththathil onnu parishodikaenda avasthayaayi. Evidunnaano peedanam undaavukayennu parayaan kazhiyillallo.

    ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...