Friday, March 7, 2014

പാക് ടീമിന്റെ വിജയത്തില്‍ ഇന്ത്യക്കാര്‍ക്ക് ആഹ്ലാദിക്കാമോ?



ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് മല്‍സരത്തില്‍ പാക്കിസ്താന്‍ ജയിച്ചാല്‍ സന്തോഷിക്കാന്‍ ഇന്ത്യന്‍ പൌരന്‍മാര്‍ക്ക് അവകാശമുണ്ടോ? ഏതെങ്കിലും ഒരു പക്ഷത്തുനിന്ന് കളി കാണുകയും കഴിയുമ്പോള്‍ ആ പക്ഷത്തിന്റെ വിജയം ആഘോഷിക്കുകയും ചെയ്യുന്ന പതിവു രീതിയില്‍ അവര്‍ക്ക് കൈയടിക്കാമോ? ചിരിക്കാമോ?

അത്തരം അവകാശങ്ങളൊന്നും ഇല്ലെന്നാണ് ഉത്തര്‍ പ്രദേശ് പൊലീസ് പറയുന്നത്. അവകാശമില്ലെന്നു മാത്രമല്ല അതു രാജ്യദ്രോഹ കുറ്റമാണെന്നും അതിനുള്ള ശിക്ഷ അത്തരക്കാര്‍ അനുഭവിക്കേണ്ടി വരുമെന്നും പൊലീസ് പറയുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരമുള്ള 124A, 153, 427 വകുപ്പുകള്‍ ചുമത്താമെന്നും  അവര്‍ തെളിയിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസം പഠിച്ചുകൊണ്ടിരുന്ന ഇടത്തു നിന്നും ബലമായി പുറത്താക്കപ്പെട്ട് നാട്ടിലേക്ക് പറഞ്ഞയക്കപ്പെട്ട 67 കശ്മീരി വിദ്യാര്‍ത്ഥികളുടെ മേലാണ് ഉത്തര്‍പ്രദേശ്  പൊലീസിന്റെ ദണ്ഡനം. കശ്മീര്‍ ജനത പ്രതിഷേധവുമായി രംഗത്തുവരികയും ഓണ്‍ലൈന്‍ ഇടങ്ങളിലടക്കം വിമര്‍ശനം  പരക്കുകയും ചെയ്ത സാഹചര്യത്തില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഇതില്‍നിന്ന് പിന്‍വലിഞ്ഞെങ്കിലും തികച്ചും അസാധാരണമായ ആ നടപടിയെ ലളിതമായി കാണാനാവില്ല.

ഒരു ക്രിക്കറ്റ് വിജയാഹ്ലാദത്തില്‍ ഇതിനു മാത്രമെന്താണ്  എന്നൊക്കെ വേണമെങ്കില്‍ ഇവിടെയിരുന്ന് ചോദിക്കാം. എന്നാല്‍, കശ്മീരിലേക്കുള്ള വാഹനങ്ങളില്‍ പുസ്തകങ്ങളും ഉടുപ്പുകളും നിരാശയുമായി ഈ ദിവസങ്ങളില്‍ തിരിച്ചെത്തിയ 600 കശ്മീരി  വിദ്യാര്‍ത്ഥികള്‍ക്ക് അങ്ങിനെ പറയാന്‍ കഴിയില്ല. കൂട്ടത്തില്‍ ചിലര്‍ ക്രിക്കറ്റ് കണ്ടശേഷം ഒന്നു കൈയടിച്ചതിനാണ് അപമാനിക്കപ്പെട്ടും ആക്രമിക്കപ്പെട്ടും അവഹേളിക്കപ്പെട്ടും പൊലീസ് കാവലില്‍ അവരെല്ലാവരും സ്വന്തം വീടുകളിലേക്ക് ബൂമറാങ് പോലെ ചെന്നുവീണത്.  ഉത്തര്‍ പ്രദേശിലെ സ്വാമി വിവേകാനന്ദ സുഭാര്‍തി സര്‍വകലാശാലയുടെ ഹോസ്റ്റലുകളില്‍ താമസിച്ച് ഇത്രനാളും ഉന്നത പഠനം നടത്തിപ്പോന്ന, 200ലേറെ പെണ്‍കുട്ടികള്‍ അടക്കമുള്ള കശ്മീരി ചെറുപ്പക്കാരാണ്, ഉന്നത പഠനം എന്ന വലിയ സ്വപ്നത്തില്‍നിന്ന് ഒരൊറ്റ കൈയടിയുടെ ശാപത്തിലെന്നോണം താഴേയ്ക്കു പതിച്ചത്.



കൈയടി എന്ന കുറ്റം
മഹാ അപരാധമാണ് അവര്‍ ചെയ്തതെന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. മെന്‍സ് ഹോസ്റ്റലില്‍, ക്രിക്കറ്റ് കളി കണ്ടശേഷം പാകിസ്താനുവേണ്ടി കൈയടിച്ച കുട്ടികള്‍ ആരെന്ന് സാറന്‍മാര് ചോദിച്ചപ്പോള്‍ അവരാരും ആളെ പറഞ്ഞുകൊടുത്തില്ല. അതാണ് ക്രൈം. മെന്‍സ് ഹോസ്റ്റലില്‍ നടന്ന ഈ ക്രൈം പ്രമാണിച്ചാണ് അപ്പുറത്ത് വിമന്‍സ് ഹോസ്റ്റലിലുള്ള കുട്ടികളടക്കം ശിക്ഷിക്കപ്പെടുന്നത്. എന്താണ് കുട്ടികള്‍ അധികൃതരോട് അത്തരമാരു കടുംകൈ ചെയ്തതെന്ന ചോദൃത്തിന് ഇന്നലെ കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല തന്നെ മറുപടി പറയുന്നുണ്ട്. കൈയടിച്ചപ്പോള്‍ തന്നെ അവരില്‍ പലരും വിവരമറിഞ്ഞെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

 കണ്ണില്‍ കണ്ട കശ്മീരി കുട്ടികളെല്ലാം മര്‍ദ്ദിക്കപ്പെട്ടു. സാധനങ്ങള്‍ തച്ചുടക്കപ്പെട്ടു. ഹോസ്റ്റലുകളില്‍ അതിക്രമം നടന്നു. അതിനാലാണ് വൈസ് ചാന്‍സലര്‍ പത്രക്കാര്‍ക്കു മുന്നില്‍ ഞെളിഞ്ഞു പറഞ്ഞതുപോലെ  പൊലീസ് കാവലില്‍ 'സുരക്ഷിതമായി' അവരെ വാഹനങ്ങള്‍ക്കടുത്തേക്ക് എത്തിച്ചു കൊടുത്തത്. കൈയടി എന്ന ക്രിമിനല്‍ കുറ്റം ചെയ്തവര്‍ ആരെന്ന് പറഞ്ഞു കൊടുത്തിരുന്നെങ്കില്‍, ആ പേരുകാര്‍ക്ക്  എന്താണ് സംഭവിക്കുകയെന്ന് മറ്റു കുട്ടികളെ ആരും പഠിപ്പിക്കേണ്ടെന്ന് സാരം. അതാണവര്‍ മിണ്ടാതിരുന്നതും അതിലും വലിയ കുറ്റക്കാരായതും.



ക്രിക്കറ്റും രാജ്യവും
നോക്കൂ, കള്ളപ്പണക്കാരും കരിഞ്ചന്തക്കാരും അധോലോകക്കാരും വാതുവെയ്പ്പുകാരും ബിസിനസുകാരും പരസ്യക്കാരും ചാനലുകാരും ഒക്കെ ചേരുന്ന ഒരു നാടകം മാത്രമാണ് ക്രിക്കറ്റ് എന്ന രസികന്‍ കളിയുടെ പേരില്‍ ഇന്ന് തല്‍സമയം അരങ്ങേറുന്ന ഏര്‍പ്പാടെന്ന് ബുദ്ധിമതികളായ നമുക്കെല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമെന്ന കൂട്ടത്തെ ഭരിക്കുന്ന ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡും ഇന്ത്യന്‍ സര്‍ക്കാറും തമ്മില്‍ വഴിയില്‍ കണ്ട  പരിചയം പോലുമില്ലെന്നും നമുക്കറിയാം. കളിയെ നിലനിര്‍ത്തുന്ന അവിശുദ്ധ ബന്ധങ്ങള്‍ പലയളവില്‍ പുറത്തുവന്നതും അതാതു സമയങ്ങളില്‍ നാം രോഷം  കൊണ്ടു തിളച്ചതുമാണ്.

 അന്നന്നേരം ഹരം കിട്ടുന്ന ഒരു മസാല സിനിമയ്ക്കപ്പുറം ഒരു ദേശച്ചുവയും ആ കളിയിലില്ലെങ്കിലും അപ്പുറത്തു പാകിസ്താന്‍ വന്നാല്‍ കാര്യം മാറും. സമാനമായ അവസ്ഥ  തന്നെയാണ് പാകിസ്താനിലുമെങ്കിലും, ആ നാടിനോടോ സാധാരണ ജനതയോടോ അടുപ്പമില്ലാത്ത കാശുകാരുടെ ഒരേര്‍പ്പാടു മാത്രമാണ് അവിടെയുമെങ്കിലും നേര്‍ക്കുനേര്‍ നിന്നാല്‍ ദേശസ്നേഹം ഇരുരാജ്യക്കാര്‍ക്കും ഞരമ്പില്‍വന്നു പതയും. കാശിനുവേണ്ടി മാത്രം ടി.വി ക്യാമറകള്‍ക്കു മുന്നില്‍ പൊരുതുന്ന ഇരുരാജ്യത്തെയും കളിക്കാര്‍ മുഴുവന്‍ അന്നേരം വീരസൈനികരായി മാറും. വാതുവെപ്പ് മാഫിയ തീരുമാനിച്ചുറപ്പിച്ച ഗെയിമുകള്‍ക്കുശേഷം കളിക്കാര്‍ കളമൊഴിഞ്ഞാലും തീരില്ല പകയുടെ നാട്ടിരമ്പം. അതിന്റെ ബാക്കിയാണ് ഉത്തര്‍പ്രദേശിലെ സര്‍വകലാശാലയില്‍ കണ്ടത്.  അതിന്റെ ബാക്കിയാണ് കശ്മീരി വിദ്യാര്‍ത്ഥികള്‍ ഇന്നനുഭവിക്കുന്നത്.



തിളയ്ക്കാത്ത ചോര
രസകരമായ കാര്യം അതല്ല. ക്രിക്കറ്റ് ചുമ്മാ തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞിട്ടാണ് ഈ ചോര തിളയ്ക്കലെങ്കില്‍, ദേശത്തിന്റെ ആത്മാവിനു കത്തി  വെയ്ക്കുന്ന കാര്യങ്ങളിലൊന്നും ഈ പുംഗവന്‍മാരുടെ ചോര തിളക്കാറേയില്ല. പ്രതിരോധ അഴിമതികളുടെ കാര്യമെടുക്കൂ. പതിനായിരം കോടി രൂപയുടെ  റോള്‍സ് റോയ്സ് ഇടപാടിനെ കുറിച്ച് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത് മൂന്നു നാള്‍ മുമ്പാണ്. ജനറല്‍ ഇലക്ട്രിക് കഴിഞ്ഞാല്‍, ലോകത്തെ  രണ്ടാമത്തെ വന്‍കിട വിമാന എഞ്ചിന്‍ കമ്പനിയായ ബ്രിട്ടീഷ്  ഭീമന്‍ റോള്‍സ് റോയ്സ് എഞ്ചിന്‍ കച്ചവടം ഒപ്പിക്കാന്‍ വേണ്ടി ഇടനിലക്കാര്‍ക്ക് കോടികള്‍ നല്‍കിയ വിവരങ്ങളുടെ പശ്ചാത്തലത്തിലാണ് അന്വേഷണം.

അന്തര്‍വാഹിനികള്‍ ദുരന്തം വിതയ്ക്കുന്ന പശ്ചാത്തലത്തില്‍ നാവിക സേനാ മേധാവി അഡ്മിറല്‍ ഡി.കെ ജോഷി രാജിവെച്ചത് അതിനു ഒരാഴ്ച മുമ്പാണ്. ഐ.എന്‍.എസ് സിന്ധുരത്ന എന്ന നമ്മുടെ അന്തര്‍വാഹിനിയിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ട് നാവിക ഉദ്യോഗസ്ഥര്‍ മരിക്കുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് തൊട്ടു പിറകെയായിരുന്നു രാജി. ഏഴ്  മാസം മുമ്പും സമാനമായ അന്തര്‍വാഹിനി ദുരന്തം സംഭവിച്ചിരുന്നു. സ്വാതന്ത്യ്രദിനത്തിനു തലേന്ന് ഐ.എന്‍.എസ് സിന്ധുരക്ഷക് എന്ന അന്തര്‍വാഹിനി  സാങ്കേതിക തകരാറുകളെ തുടര്‍ന്നുള്ള സ്ഫോടന പരമ്പരകള്‍ക്കു ശേഷം മുങ്ങിയതിനെ തുടര്‍ന്ന് 18 നാവിക ഉദ്യോഗസ്ഥരാണ് അന്ന് മരിച്ചത്.  സമാനമായ ദുരന്തങ്ങള്‍ വ്യോമസേനയിലുമുണ്ടായി. രണ്ട് പതിറ്റാണ്ടിനിടെ, നൂറിലേറെ യുദ്ധ വിമാനങ്ങള്‍ തകര്‍ന്നു വീണ ചരിത്രമാണ് വ്യോമസേനയ്ക്ക് പറയാനുള്ളത്.

ഈ തകര്‍ച്ചയുടെയും ദുരന്തങ്ങളുടെയുമെല്ലാം ആത്യന്തിക കാരണം അഴിമതിയാണ്. ഇടനിലക്കാരും ആയുധക്കച്ചവടക്കാരും തമ്മിലുള്ള അവിഹിത കൂട്ടുകെട്ടുകളും കോടികളുടെ അഴിമതിയും കാരണം രാജ്യത്തിന് ലഭിക്കുന്നത് തരംതാണ ആയുധങ്ങളും ഉപകരണങ്ങളുമാണ്. ജീവന്‍ പണയം വെക്കാന്‍ തയ്യാറായി വരുന്ന  സൈനികരുടെ  മരണങ്ങളും ഖജനാവിന് കോടികളുടെ നഷ്ടങ്ങളും മാത്രമാണ് ഇതിന്റെ ബാക്കി പത്രം. ചുരുക്കം വര്‍ഷത്തിനകം അഴിമതി കാരണം ഇന്ത്യ കരിമ്പട്ടികയില്‍ പെടുത്തിയ ആയുധ കമ്പനികളുടെ പട്ടിക എത്രയോ വലുതാണ്. സിംഗപ്പൂര്‍ ടെക്നോളജി കൈനറ്റിക്സ് (Singapore Technology Kinetics), റീന്‍ മെറ്റല്‍ (Rheinmetall), ഇസ്രായേല്‍ മിലിറ്ററി ഇന്റസ്ട്രീസ് Israel Military Industries (IMI) അങ്ങിനെ പട്ടിക നീളുന്നു.  3,546 കോടി രൂപയുടെ അഗസ്ത വെസ്റ്റലാന്‍് ഇടപാടിലെ അഴിമതി പുറത്തു വന്നതും ഇടപാട് റദ്ദാക്കിയതും സമീപകാല ചരിത്രം മാത്രമാണ്.




കാണാതെ പോവുന്ന കനലുകള്‍
പറഞ്ഞു വരുന്നത്, ഇത്തരം അനേകം പൊള്ളിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ദേശസ്നേഹികള്‍ക്കായി ബാക്കി കിടക്കുന്നു എന്നാണ്. കാതലായ പ്രശ്നങ്ങളാണവ. രാജ്യ സുരക്ഷയെ ഗൌരവമായി ബാധിക്കുന്ന വിഷയങ്ങള്‍. ഖജനാവിനെ പാപ്പരാക്കുന്ന കുതന്ത്രങ്ങള്‍. കോടികളുടെ കോഴയ്ക്കുവേണ്ടി സൈനികരുടെ ജീവന്‍ വെച്ചു നടത്തുന്ന  അഭ്യാസങ്ങള്‍. ഇതെല്ലാം ഇപ്പോഴും തുടരുക തന്നെയാണ്. ഇതെല്ലാം ചെയ്യുന്നത് പുറത്തുനിന്നുള്ളവരല്ല. അകത്തുള്ള രാജ്യദ്രോഹികളാണ്. അവര്‍ക്കെതിരെ ഒരു ചെറുവിരല്‍ അനക്കാനോ ഈ വിഷയങ്ങള്‍ ഒന്ന് ചര്‍ച്ച ചെയ്യാനോ മടിയില്ലാത്തവരാണ് ക്രിക്കറ്റ് മാമാങ്കത്തിനിടെ കൈയടിച്ചതിന്റെ പേരില്‍, ഇതേ രാജ്യത്തിന്റെ ഭാഗമായ ഒരിടത്തുനിന്നെത്തിയ മനുഷ്യരെ ശത്രുക്കളെ പോലെ പരിഗണിക്കുന്നത്.  കാര്‍ഗിലില്‍ മരിച്ച സൈനികരുടെ മൃതദേഹം കൊണ്ടു വരാന്‍ അമേരിക്കന്‍ കമ്പനിയുമായി 13 ഇരട്ടി വിലക്ക് ശവപ്പെട്ടി വാങ്ങിയ അതേ ആളുകളാണ് ദേശസ്നേഹത്തിന്റെ  ഈ മൊത്തക്കച്ചവടക്കാര്‍.

മേല്‍പ്പറഞ്ഞത് പ്രതിരോധത്തിന്റെ മാത്രം കാര്യമാണ്. ദേശത്തിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന മറ്റെന്തൊക്കെ ഞെട്ടിക്കുന്ന വിഷയങ്ങളാണ് ബാക്കി കിടക്കുന്നത്. വികസനത്തിന്റെ പേരില്‍ രാജ്യത്തിന്റെ വിഭവങ്ങളെല്ലാം വിദേശ, സ്വദേശ കുത്തക കമ്പനികള്‍ക്ക് തീറെഴുതി കൊടുക്കുന്നത് അതാത് സര്‍ക്കാറുകളാണ്. ഒറീസയിലെയും ചത്തിസ്ഢിലെയും ജാര്‍ക്കണ്ഡിലെയുമെല്ലാം അതീവ പ്രാധാന്യമുള്ള ധാതുസമ്പന്ന മേഖലകള്‍ കോര്‍പറേറ്റുകള്‍ക്ക് കാണിക്ക  വെച്ച് പാവപ്പെട്ട ഗ്രാമീണരെ മുഴുവന്‍ വഴിയാധാരമാക്കുന്നതും സര്‍ക്കാറുകളാണ്. രാജ്യത്തെ ജനതയുടെ ജീവനോ സ്വത്തിനോ ഒരു വിലയും കല്‍പ്പിക്കാതെ കോടികള്‍ കൊയ്തും ദുരന്തമുണ്ടാക്കിയും കടന്നു കളഞ്ഞ ഭോപ്പാലിലെ യൂനിയന്‍ കാര്‍ബൈഡ് കമ്പനിയില്‍നിന്ന് പാഠങ്ങളൊന്നും പഠിക്കാതെയാണ് കൂടംകുളം അടക്കമുള്ള പ്രദേശങ്ങളില്‍ അപകടകരമായ ആണവനിലയങ്ങളും മറ്റും വരാന്‍ പോവുന്നത്. കാര്യങ്ങള്‍ ഇങ്ങനെ പലതുണ്ട്. ചുമ്മാ  പറഞ്ഞു പോയാല്‍ പോലും തീരാത്തത്ര ഗുരുതരവും വ്യാപ്തിയേറിയതുമായ വിഷയങ്ങള്‍. ദേശത്തെ നേര്‍ക്കുനേര്‍ ബാധിക്കുന്ന, ഭാവിയുടെ ജാതകം തിരുത്തിക്കുറിക്കാന്‍ പര്യാപ്തമായ നിര്‍ണായകമായ പ്രശ്നങ്ങള്‍.  ഒരേ സമയം  ദേശീയതയുടെ പേരില്‍ നെഞ്ചു വിരിച്ചു നടക്കുകയും വിദേശ കോര്‍പറേറ്റുകള്‍ക്ക് ഇന്ത്യയെ വില്‍ക്കാന്‍ മടിക്കുത്തഴിക്കുകയും ചെയ്യുന്ന ഒരു തരം ജിന്‍ഗോയിസമാണ് നമുക്കു ചുറ്റും തഴക്കുന്നത്.

ഇതൊന്നും എന്നാല്‍, ഒരു ദേശസ്നേഹിക്കും വിഷയമാവുന്നേയില്ല. എളുപ്പത്തില്‍ വികാരം കൊള്ളിക്കാനാവുന്ന ചിലതിനുമേല്‍ അടയിരിക്കുക എന്നതിനപ്പുറം കാര്യങ്ങളെ വസ്തുനിഷ്ഠമായി പരിഗണിക്കാനോ പഠിക്കാനോ ഒരു താല്‍പ്പര്യവും ഇവര്‍ക്കാര്‍ക്കും കാണാറില്ല. എന്നാല്‍, ക്രിക്കറ്റ് മൈതാനത്തെ വിജയത്തിന് വേണ്ടി ഒരു കൈയടി ഉയര്‍ന്നാല്‍, അതിര്‍ത്തി കടന്ന് ഒരു വരി ഗസല്‍ ഉയര്‍ന്നാല്‍, ഒരു സിനിമാ നടന്‍ പാക് സിനിമയില്‍ മുഖം കാണിച്ചാല്‍  കളി മാറും. ഞരമ്പുകളെല്ലാം ഒന്നിച്ചുയരും.




പാക് അവസ്ഥകള്‍
ഇവിടെ മാത്രമല്ല പാകിസ്താനിലും ഇതു തന്നെയാണ് അവസ്ഥയെന്ന് അവിടെയുള്ളവരും പറയുന്നു. മരണം കാത്തു കിടക്കുന്ന മാധ്യമ സ്വാതന്ത്യ്രമൊന്നുമല്ല അവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഐ.എസ്.ഐയും സൈന്യവും താലിബാനുമൊക്കെയാണ്. സാമൂഹ്യ സേവനമാണ് തങ്ങളുടെ വയറ്റുപ്പിഴപ്പെന്ന മുഖംമൂടിയുമിട്ട് ജമാഅത്തുദ്ദഅ്വ നേതാവ് ഹാഫിസ് സയിദിനെപ്പോലുള്ളവര്‍ വികാരം ജ്വലിപ്പിക്കാന്‍ ഇറങ്ങും. പൊട്ടാന്‍ കാത്തിരിക്കുന്ന ബോംബാണ് അവിടെയും ദേശീയത. മതമെന്ന ട്രിഗറില്‍ വിരലൊന്നമര്‍ന്നാല്‍ മാത്രം മതി അതു പൊട്ടാന്‍. രണ്ട് രാജ്യത്തെയും മനുഷ്യരെ ഇങ്ങനെ മുള്‍മുനയില്‍ നിര്‍ത്തിയും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ അവിശ്വാസവും ഭീതിയും നിലനിര്‍ത്തിയും മാത്രമേ അധികാരത്തിന് നിലനില്‍ക്കാനാവൂ എന്നും പറയുന്നവര്‍ പാക്കിസ്താനിലും ഏറെയുണ്ട്.

ഇപ്പോള്‍ തന്നെ കശ്മീരി വിദ്യാര്‍തഥികളുടെ പ്രശ്നത്തില്‍ നിന്ന് മുതലെടുക്കാന്‍ പാക്ക് അനുകൂല സംഘടനകള്‍ കശ്മീരില്‍ രംഗത്തു വന്നു കഴിഞ്ഞു. തങ്ങളുടെ ഹൃദയവും അക്കാദമിക് സ്ഥാപനങ്ങളും കുട്ടികള്‍ക്കായി കാത്തിരിക്കുന്നു എന്ന് പാക്കിസ്താന്‍ തന്നെ പ്രഖ്യാപിച്ചതും ഇതിനോടു കൂട്ടി വായിക്കണം. ഈ വിഷയത്തെ രാഷ്ട്രീയ ആയുധമാക്കുക എന്നത് പാക്കിസ്താന്‍ ഭരണകൂടത്തിന്റെ  ആവശ്യമാണ്. വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇത് വിഷയമാവണമെന്ന് ഇന്ത്യയിലെ ചില രാഷ്ട്രീയക്കാര്‍ക്കും താല്‍പ്പര്യമുണ്ട്.  അടിസ്ഥാന വിഷയം അധികാരും അതിനുവേണ്ടിയുള്ള കളികളും തന്നെയെന്ന് വ്യക്തം. എന്നാല്‍,  ഈ കളിയില്‍ കരുവാക്കപ്പെടുന്നത് ഈ കുട്ടികള്‍ മാത്രമാണ്.

പാക്കിസ്താനിലും ഈ രാഷ്ട്രീയ കളികള്‍ അരങ്ങു തകര്‍ക്കുന്നുണ്ടെങ്കിലും അവിടെയും ശക്തമായ എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്. പുതുതലമുറയും ഓണ്‍ലൈന്‍ ലോകവുമെല്ലാം കാലങ്ങളായി രാഷ്ട്രീയക്കാര്‍ പയറ്റുന്ന വെറുപ്പിന്റെ തന്ത്രങ്ങളെ തിരിച്ചറിയുന്നുണ്ട്. അതിനെതിരായ പ്രതിരോധങ്ങള്‍ സാംസ്കാരിക കലാ രംഗങ്ങളിലും ഉണ്ടാവുന്നുണ്ട്.  പാട്ടു കൊണ്ട് ചൂട്ടുണ്ടാക്കി അനീതിയുടെ കണ്ണില്‍ കുത്തുന്ന അനേകം സംഗീത ബാന്‍ഡുകള്‍ അവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. സംഗീതം അപകടകരമായ കലയാണെന്ന് ഓര്‍മ്മിപ്പിക്കുന്ന തരം പാട്ടുകളും അവിടെ പിറക്കുന്നുണ്ട്. അത്തരം മൂന്ന് ബാന്‍ഡുകളെ കുറിച്ചു കൂടി ഇവിടെ പറയുന്നത് ഉചിതമാവുമെന്നു തോന്നുന്നു.



ജുനൂന്‍
സയ്യോനീ എന്ന പാട്ടിലൂടെ ഇന്ത്യക്കും പാക്കിസ്താനുമിടയിലെ ഊതിവീര്‍പ്പിച്ച കുമിള പൊട്ടിക്കാന്‍ ശ്രമിച്ച ജുനൂന്‍ എന്ന ബാന്റാണ് ഓര്‍മ്മയില്‍ ആദ്യം.കുറച്ചു വര്‍ഷം മുമ്പാണ് പാക്കിസ്താനിലെ സംഗീത ബാന്‍ഡ് ആയ ജുനൂനിനെ അറിഞ്ഞത്. ഇന്ത്യാപാക് യുദ്ധവെറികളെക്കുറിച്ച് മനുഷ്യപ്പറ്റിന്റെ ഭാഷയില്‍ സംസാരിച്ച ആനന്ദ് പഠ് വര്‍ദ്ധന്റെ വാര്‍ ആന്റ് പീസ് എന്ന ഞെട്ടിക്കുന്ന ഡോക്യുമെന്ററി കണ്ടതോടെയാണ് ജുനൂന്‍ എന്ന പാക് ബാന്‍ഡിന്റെ സയ്യോനീ എന്ന പാട്ടിനോടുള്ള ആരാധന വഴിതിരിഞ്ഞത്.അതിനുമുമ്പ് ത്രസിപ്പിക്കുന്ന മറ്റൊരു പാട്ടു മാത്രമായിരുന്നു അത്. എന്നാല്‍, ആ സിനിമ കണ്ടതോടെ അതിന്റെ രാഷ്ട്രീയ ആഴങ്ങള്‍ വ്യക്തമായി. അടിമുടി പൊളിറ്റിക്കലായ ആ പാട്ട് ഇന്ത്യാപാകിസ്താന്‍ എന്ന സവിശേഷമായ അവസ്ഥകളെ, സമാധാനത്തെ, സംഘര്‍ഷത്തെ വ്യാഖ്യാനിക്കുന്നതിന്റെ വ്യത്യാസവും മനസ്സിലായി. യുദ്ധവെറി പൂണ്ട അര്‍ണാബ് ഗോസ്വാമിമാരുടെ കാലത്ത്, യുദ്ധജ്വരത്തോളമെത്തിയ സമീപനാളുകളില്‍ ആ പാട്ടു വീണ്ടും വീണ്ടും കേട്ടിരുന്നു.




ധിനക് ധിനക്
ജുനൂന്‍ മാത്രമല്ല. അവര്‍ക്കു പിന്നാലെയും പലരും വന്നു. എല്ലാ ഭ്രാന്തുകളെയും വകഞ്ഞ് രാഷ്ട്രീയം പറയുന്നവര്‍. ഇനി പറയേണ്ടത്  Beygairat Brigade  എന്ന ബാന്റിനെ കുറിച്ചാണ്. പാക് അധികാര വര്‍ഗത്തെയും വിദേശദാസ്യത്തെയും മൂര്‍ച്ചയുള്ള പരിഹാസത്തിലൂടെ കീറി മുറിക്കുന്ന രാഷ്ട്രീയ ഉള്ളടക്കമുള്ള ഗാനങ്ങളിലൂടെയാണ് ഇവര്‍ ശ്രദ്ധേയരായത്.  ഭരണകൂടങ്ങളെ  കാലങ്ങളായി ഭരിച്ചുപോരുന്ന പാക് സൈന്യത്തെ രൂക്ഷമായി വിര്‍മശിക്കുന്ന അവരുടെ ധിനക് ധിനക്  എന്ന പുതിയ ഗാനത്തിന് ഈയിടെ പാക്കിസ്താനില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. "No need to like the video, we will be dead any way"  എന്നവസാനിക്കുന്ന പാട്ട്  സൈന്യത്തിന്റെ നിര്‍ദേശ പ്രകാരം ചില ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാര്‍ ബ്ലോക്ക് ചെയ്യുകയായിരുന്നു. തീവ്രദേശീയതയുടെ ഉടയോന്‍മാരായ പാക് സൈന്യത്തെ മുള്‍മരത്തിലൂടെ നടത്തുകയാണ് അവരുടെ ഈ പാട്ട്.



മെക്കല്‍ ഹസന്‍
പാക് സൂഫി ബാന്‍ഡായ 'മെക്കല്‍ ഹസന്‍' ആണ് ഓര്‍മ്മയില്‍ അവസാനമെത്തുന്നത്. ഈയിടെ അവര്‍ മുംബൈയില്‍ വന്നിരുന്നു. അതിലെ ലീഡ് ഗിറ്റാറിസ്റ് ഹസന്റെ നേതൃത്വത്തിലുള്ള സംഘം.  ഇന്ത്യന്‍ സംഗീതജ്ഞര്‍ക്കൊപ്പം ചേര്‍ന്ന് സമാധാനത്തിന്റെ പാട്ടുകള്‍ തീര്‍ക്കാനായിരുന്നു അവരുടെ വരവ്. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഉണ്ടാവേണ്ടത് സമാധാനപരമായ സഹവര്‍ത്തിത്വം ആണെന്നു പറയുന്ന പാട്ടുക്ായിരുന്നു അവരുടെ മനസ്സില്‍. ഇന്ത്യന്‍ സംഗീതജ്ഞരായ ജിനോ ബാങ്സ്, ഗിറ്റാറിസ്റ് ഷെല്‍ഡന്‍ ഡിസില്‍വ,  ഗായിക ഷര്‍മിഷ്ഠ ചാറ്റര്‍ജി  എന്നിവര്‍ക്കൊപ്പം കബീറിന്റെയും അമൃതാ പ്രീതത്തിന്റെയുമൊക്കെ ആശയങ്ങള്‍ പാട്ടുകളാക്കാനായിരുന്നു അവരുടെ വരവ്.

എന്നാല്‍, ശിവസൈനികര്‍ അവരുടെ പരിപാടിക്കെതിരെ രംഗത്തു വന്നു. മുംബൈ പ്രസ്ക്ലബില്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലേക്ക് പാഞ്ഞെത്തിയ ശിവസൈനികര്‍ മുംബൈയില്‍ പരിപാടി നടത്താന്‍ അനുവദിക്കില്ലെന്നു പറഞ്ഞ് പരിപാടി തടസ്സപ്പെടുത്തുകയായിരുന്നു.


Saturday, May 4, 2013

കത്തിയ കാടിനോട് ഒരൊറ്റമഴ!


ഒരൊറ്റ മഴ മതി. കരിഞ്ഞുണങ്ങിയൊരു കാടിനെ ജീവിപ്പിക്കാന്‍.

ചിലപ്പോള്‍ മഴപോലും വേണ്ട. മഴ വരുമെന്ന കേവല അറിവു പോലും മതിയാവും ഒരു കാടുണരാന്‍.
വെറുതെ പറഞ്ഞുപോവാന്‍, എഴുതിപ്പോവാന്‍ രസമുള്ള ഈ വരികള്‍ ഒരു മായാജാലത്തിലെന്നോണം സത്യമാവുന്നത് ദിവസങ്ങള്‍ക്കു മുമ്പറിഞ്ഞു.അവിചാരിതമായൊരു മൈസൂര്‍ യാത്രയില്‍ കാടു നേരിട്ട് അത് കാണിച്ചു തന്നു, മഴ മരങ്ങളോടു ചെയ്യുന്നത്. മരം മഴയോടു ചെയ്യുന്നതും. 





1.
രാത്രി യാത്രാ നിരോധനമായതിനാല്‍ അന്തം വിട്ടുള്ള പാച്ചിലായിരുന്നു.
നാടുകാണിയിലൂടെ പാഞ്ഞുപാഞ്ഞ് ചെല്ലുമ്പോള്‍ കൃത്യസമയമാവാറായി.
ചെക്ക് പോസ്റ്റ് ഏതു നിമിഷവും അടക്കും. അതിന്റെ അസ്വസ്ഥതയിലൂടെ, ടെന്‍ഷന്‍ പിടിച്ചുള്ള പാച്ചില്‍ ചെന്നു നിന്നത് ചെക്ക്പോസ്റ്റിലാണ്.
സമയപരിധി തീരാന്‍ ഇനി അഞ്ചു മിനിറ്റ് മാത്രം. രക്ഷപ്പെട്ടു എന്ന ആശ്വാസത്തിലേക്ക് കാടു  വന്ന് കണ്ണില്‍ നിറഞ്ഞു.
കരിഞ്ഞുണങ്ങിയ കാട്. ചില്ലകള്‍ ഒരു വനമാവുന്നത് എങ്ങനെയെന്ന് കാണിച്ചു തരുന്നു, നിലമാകെ നിറഞ്ഞ ഇലകള്‍.
ഏതു നിമിഷവും ഒരാനയെത്താം. അല്ലെങ്കില്‍ ഒരു വന്യ മൃഗം. അവസാന വാഹനമായതിനാല്‍ വഴിയിലെങ്ങും മറ്റാരുമില്ല.
ഭയം തോന്നേണ്ട നേരമാണ് എന്നിട്ടും തോന്നിയത് വെളിച്ചത്തിലേക്ക് പാഞ്ഞു വന്നു മറയുന്ന കരിഞ്ഞ മരങ്ങളോടുള്ള സങ്കടം.

ഇങ്ങനെയൊന്നുമായിരുന്നില്ലല്ലോ വനമേ നീയെന്ന് ഓരോ കാഴ്ചയും ഉള്ളിലിരുന്ന് തുളുമ്പി.
സൂര്യനും പച്ചയും ചേര്‍ന്നു നടത്തുന്ന ഒളിച്ചു കളികളായിരുന്നു ബന്ദിപ്പൂരിന്റെ പഴയ ഓര്‍മ്മ.
ഓരോ ഇലമടക്കിലും സൂര്യന്റെ കാരുണ്യം. ചില്ലകളെ തൊട്ടുപായുന്ന  സൂര്യന്റെ കുസൃതി.
വന്‍മരങ്ങള്‍ തമ്മില്‍ സ്പര്‍ശിക്കുന്ന ഇത്തിരി വിതാനങ്ങളിലെ കരിമ്പച്ചയല്ല ഇലകളില്‍ വന്നു തുളുമ്പുന്ന ഇളം പച്ച.
അതുപോലല്ല ചില്ലയിലെ പച്ച.
ഒരു മരത്തിന്റെ നിറം പോലല്ല അടുത്ത മരത്തിന്റേത്. ഓരോന്നിനെയും സൂര്യന്‍ അതാതിന്റെ നിറത്തില്‍ വരഞ്ഞു കൂട്ടുന്നു.
ഓരോ നേരവും ഓരോന്നായി അതു കാടിനെ കാന്‍വാസാക്കുന്നു. ജലച്ചായം തുളുമ്പുന്ന പാലറ്റാവുന്നു, ചിലപ്പോള്‍ വനം.

എന്നാല്‍, അതൊന്നുമായിരുന്നില്ല കണ്ടത്. ചുട്ടെരിഞ്ഞൊരു വനം. സൂര്യന്‍ നക്കിത്തുടച്ച വൃക്ഷങ്ങളുടെ ഉടലുകള്‍ വിണ്ടു കീറിയിരിക്കുന്നു.
ഒരൊറ്റ ഇലകളുമില്ലാത്ത ചില്ലകള്‍ ഏതോ യുദ്ധഭൂമിയെ ഓര്‍മ്മിപ്പിച്ചു. തല താഴ്ത്തി, ആത്മഹത്യ ചെയ്ത കൂട്ടുകാരന്റെ ശരീരത്തിനരികെ നില്‍ക്കാന്‍ വിധിക്കപ്പെട്ടവരെപ്പോലെ പരസ്പരം മരങ്ങള്‍. അവയ്ക്കിടയില്‍ സങ്കടങ്ങളുടെ പൊള്ളുന്ന ഉഷ്ണനേരങ്ങള്‍ മാത്രം.
കാണുന്നൊരാള്‍ക്ക് ഇതാണ് അവസ്ഥയെങ്കില്‍ വനം എങ്ങനെയാവും ഈ നേരം താണ്ടുകയെന്ന് ആരോ പറഞ്ഞുകൊണ്ടിരുന്നു.
പാഞ്ഞു പാഞ്ഞ് അപ്പുറത്തെ അതിര്‍ത്തിയിലെത്തിയപ്പോള്‍ വെറുതെ തിരിഞ്ഞുനോക്കി.
അവിടെയൊരു കാട് വീണുറങ്ങുന്നു.

2.

തിരിച്ചു വന്നത് രണ്ടു നാള്‍ക്കുശേഷമാണ്.
അതിരാവിലെ. ഇത്തിരി ചെന്നപ്പോഴേ മഴയെത്തി. ഒരേ താളത്തില്‍ അതങ്ങിനെ പെയ്തു പെയ്തൊഴിയുന്നു.
മഴയിലൂടെ പാഞ്ഞെത്തിയത് പഴയ ചെക്ക് പോസ്റ്റിനു മുന്നിലാണ്. കഴിഞ്ഞ ദിവസം തിരിഞ്ഞു തിരിഞ്ഞു നോക്കിയ  അതേ കാടകത്തേയ്ക്ക്.
അത്ഭുതം, അതാ പഴയ കാടേ ആയിരുന്നില്ല.  അങ്ങോട്ടടുക്കുമ്പോഴേക്കും അറിയാന്‍ കഴിഞ്ഞു. മഴയുടെ മണം. അതിലൂടെ കാടിന്റെ കൊതിപ്പിക്കുന്ന ഗന്ധം.
ഉണങ്ങി, ഇല കൊഴിഞ്ഞ്, ചില്ലകള്‍ മാത്രമായ കാടിന്റെ അസ്ഥിവാരം കാണാനേയില്ല.

കാടിപ്പോള്‍ ചിത്രശലഭമാവും മുമ്പുള്ള പ്യൂപ്പയുടെ പരിണാമകഥ.
ചില്ലകളില്‍ ഇലകളുടെ നിഴലാട്ടം. പച്ചപ്പിന്റെ ഇത്തിരി അനക്കം. ആകെ നനഞ്ഞ മണ്ണിലേക്ക് വെളിച്ചത്തിന്റെ പ്രിസം ചെന്നു പതിക്കുന്നു.
ഓരോ മരവും അണിഞ്ഞൊരുങ്ങാനുള്ള പുറപ്പാടാണ്. ചില്ലകളിലറിയാം അതിന്റെ തിളക്കം. നവോന്‍മേഷം.
ഉണക്കക്കമ്പുകളില്‍ പച്ചയെ വാരി വാരി തേച്ച് മഴ ഒരു ചിത്രമെഴുതാനുള്ള പുറപ്പാടിലാവണം.
കാടിനെ കടും പച്ചയും ഇളം പച്ചയും ഇലപ്പച്ചയും നിറപ്പച്ചയും  കരിമ്പച്ചയുമാക്കുന്ന സൂര്യന്റെ മായാജാലമേ ശേഷിക്കുന്നുള്ളൂ.

യാത്രയിലാകെ കാടിന്റെ മണം കൂട്ടുപോന്നു. അരിച്ചെത്തുന്ന കാറ്റിലൂടെ അത് കുളിര്‍പ്പിച്ചു.
കണ്ണിലേക്ക് ഇളം പച്ചയുടെ സാന്ത്വനം വിരിച്ച് കാട് യാത്ര പറഞ്ഞു.




3.
ഒരര്‍ത്ഥത്തില്‍, ഇത് കാടിന്റെ മാത്രം അവസ്ഥയല്ല. നമ്മുടെ ഓരോരുത്തരുടെയും ജീവിതം കൂടിയാണ്.
ഇലകള്‍ കൊഴിഞ്ഞ്, ചില്ലകള്‍ മാത്രമായി, വിഷാദത്തിന്റെ അയയില്‍ സ്വയം ഉണങ്ങാനിടാറുണ്ട് നമ്മളില്‍ പലരും.
നാളെ എന്നത് വിഷാദത്തിന്‍റെ മറ്റൊരു വാതില്‍ മാത്രമാവുമെന്ന ഉറപ്പു മാത്രമായിരിക്കും അന്നേരം നമ്മുടെ മനസ്സില്‍.
അടുത്ത നിമിഷം എന്താവുമെന്ന് തിരിച്ചറിയാനുള്ള ദിവ്യജ്ഞാനമൊന്നുമില്ലെങ്കിലും വരാനുള്ള നാളുകള്‍ ഒട്ടും നല്ലതാവില്ലെന്ന് തീര്‍പ്പിലെത്താന്‍ നാം മിടുക്കരാണ്. അങ്ങനെയാണ് നമ്മളില്‍ ചിലര്‍ തിരിച്ചു വരാനാവാത്ത വിഷാദത്തിന്റെ മരുഭൂമിയില്‍ ചെന്നു പെടുന്നത്.

എല്ലാത്തിലും വല്ലാത്ത തീര്‍പ്പുള്ള, അങ്ങിനെ തീര്‍പ്പു കല്‍പ്പിക്കാനുള്ള അറിവും ജീവിതാനുഭവവും ഉണ്ടെന്ന് സ്വയം വിശ്വസിക്കുന്ന
നമ്മളിലാര്‍ക്കും കാണാനും കഴിഞ്ഞെന്നു വരില്ല, രണ്ട് നാള്‍ കഴിഞ്ഞ് തളിര്‍ക്കാനിരിക്കുന്ന മഴയുടെ മാജിക്.
ഒന്നും ഒന്നുമല്ല എന്നും എല്ലാ തീര്‍പ്പുകളും നമ്മുടെ അജ്ഞതയുടെ പ്രകാശനം മാത്രമെന്നും തിരിച്ചറിയാന്‍ അത്ര എളുപ്പമല്ല.
അതിലൊരു സ്വയം നിഷേധമുണ്ട്. അറിവിന്റെ ചെതുമ്പലുകള്‍ പിടിച്ച  ചിറകുകള്‍ വലിച്ചെറിയലുണ്ട്. പാമ്പിനെപ്പോലെ ഉറയൂരലുണ്ട്.

അതിനാല്‍, നമുക്കെളുപ്പം വിധി തീര്‍പ്പുകളിലെത്താം.
മഴയുടെ വരവുമായി ഒരു കാറ്റല പതിയെ എത്തുന്നത് തിരിച്ചറിയാതിരിക്കാന്‍ കാതുകള്‍ കൊട്ടിയടച്ച്
ജീവിതത്തെ പിന്നെയും പിന്നെയും മരുഭൂമിയാക്കാം.

ജീവിതത്തെ മാറ്റിമറിച്ച ആ സംഘകാല കവിത വീണ്ടും ഓര്‍മ്മ വരുന്നു:

കാണാനാവുന്നത്
കാണാനാവാത്തതിന്റെ
തുമ്പു മാത്രം.

Friday, June 29, 2012

പൂക്കളേക്കാള്‍ വേഗം നാമടര്‍ന്നു പോവുന്നു


അപ്രതീക്ഷിതമായി കണ്ടു മുട്ടിയവര്‍. ഒറ്റ വാക്കു കൊണ്ടു കൊരുത്ത്, ഒന്നുമുരിയാടാതെ ജീവിതത്തില്‍നിന്ന് ഇറങ്ങിപ്പോയവര്‍.. 
അവരുടെ അടുപ്പങ്ങളെക്കുറിച്ച്. അകലത്തെക്കുറിച്ച്.





ഒന്ന്

ചിലരുണ്ടാവും.
നമ്മുടെ അപൂര്‍ണതകള്‍ പൂരിപ്പിക്കാനെന്നോണം, കാണാമറയത്തെവിടെയോ. ഒരേ പാട്ടിന്റെ  മുറിഞ്ഞുപോയ പല വരികള്‍ പോലെ പലയിടങ്ങളില്‍.
പണ്ടേ പറഞ്ഞുവെച്ചതുപോലുണ്ടാവും ആ കാത്തിരിപ്പ്. അത്രയ്ക്ക് ഇഴയടുപ്പം. ചിന്തകള്‍ക്കും ഇഷ്ടങ്ങള്‍ക്കും അനിഷ്ടങ്ങള്‍ക്കും ഒരേ തരംഗദൈര്‍ഘ്യം. ഒരേ പുഴയിലേക്ക് പതിക്കാനുള്ള പല കൈവഴികള്‍ പോലെ പലയിടങ്ങളില്‍ ചിതറിക്കിടക്കുകയാവും അവ.

ചില നേരങ്ങളുമുണ്ട്.
വിദൂരതയിലെ അറിയാത്ത ചാര്‍ച്ചകളിലേക്ക് നമ്മെ ചേര്‍ത്തടുപ്പിക്കുന്നവ. അറ്റുപോയ ഇലകള്‍ മണ്ണിനെ തിരിച്ചറിയുന്നതുപോലെ ഒറ്റ ശ്വാസത്തില്‍ പരസ്പരം തിരിച്ചറിയും. എത്രയോ കാലം പറഞ്ഞു തീര്‍ത്തതിന്റെ ബാക്കി പറയാനുള്ളതുപോലെ കൊരുത്തുപോവും.
അടുത്തടുത്തുള്ളവര്‍ തന്നെയാവാം. എന്നും കാണുന്നവര്‍ പോലുമാവാം എങ്കിലും ചില നേരങ്ങള്‍ വേണം.  പൂട്ടിയിട്ട വാതിലുകള്‍ വലിച്ചു തുറക്കുന്ന സൌഹൃദത്തിന്റെയും സ്നേഹത്തിന്റെയും കാറ്റു വീശുന്ന ചില നേരങ്ങള്‍. അന്നേരം മാത്രമേ അകലത്തിന്റെ വലിയ മഞ്ഞുപാളി വകഞ്ഞ് അടുപ്പത്തിന്റെ ആ സൂര്യനുദിക്കൂ.

ചില ദൂരങ്ങളുമുണ്ട്.
അവിടെവെച്ചു മാത്രമേ കണ്ടു മുട്ടാനാവൂ. അവിടെ വെച്ചു കാണുമ്പോള്‍ മാത്രമേ സൌഹൃദത്തിന്റെ നിബിഡ വനം ഉള്ളിലുണ്ടായിരുന്നെന്ന് തിരിച്ചറിയാനാവൂ. ചില ഇടങ്ങള്‍.സുപരിചിതര്‍ പോലും ആ ഇടത്തെത്തുമ്പോള്‍ ഗാഢസൌഹൃദത്തിന്റെ ജാലകങ്ങള്‍ നെടുകെ തുറന്നിടും. നിത്യജീവിതത്തില്‍ ചിരിക്കാത്തവരെ പോലും തുറന്നു ചിരിപ്പിക്കുന്ന ഏതോ പൂര്‍വനിശ്ചിത  മാനങ്ങളുണ്ടാവും ആ ഇടത്തിന്.
അവിടെ മാത്രം പുഷ്പിക്കാനാവുന്ന മരങ്ങളാവും നമ്മള്‍. ചില കാലങ്ങളില്‍, ചില നേരങ്ങളില്‍, ചില ഇടങ്ങളില്‍ മാത്രം പൂക്കുന്ന മരങ്ങളുടെ ചാര്‍ച്ചയാവും ആഴമുള്ള ചില ബന്ധങ്ങള്‍.






രണ്ട്
കരുതിവെച്ചതെല്ലാം തകര്‍ത്തെറിയുന്ന ഒരു കാറ്റു വരവായിരിക്കും അത്. ആ കണ്ടുമുട്ടല്‍. സൌഹൃദത്തിലേക്ക് അതിന്റെ കത്തിപ്പിടിക്കല്‍. പൂരിപ്പിക്കാതെ ശൂന്യമായ ഉള്ളിലെ ഇടങ്ങള്‍ പെട്ടെന്ന് ചേര്‍ന്നു നില്‍ക്കും. എത്ര പറഞ്ഞാലും തീരാത്ത, എത്ര നടന്നാലും തീരാത്ത ദിവസങ്ങളാവും പിന്നെ.  നേരത്തെയുള്ളതെല്ലാം മായ്ച്ചു കളയുന്ന ഒരു കടല്‍ ജീവിതത്തെ പുതിയ അര്‍ത്ഥങ്ങളിലേക്ക് ചേര്‍ത്തുവെയ്ക്കും.
ഒന്നും പറയാതെ തന്നെ പരസ്പരം മനസ്സിലാവും പിന്നെ. പറഞ്ഞതെല്ലാം, എഴുതിയതെല്ലാം പരസ്പരം അനുപൂരകങ്ങളാവും. ഒരേ ഇഷ്ടത്തിന്റെ രണ്ടിടങ്ങള്‍ വിശാലമായ മേച്ചില്‍പ്പുറങ്ങള്‍ തീര്‍ക്കും.
എല്ലാ അനിശ്ചിതത്വങ്ങളെയും കാറ്റില്‍പറത്തുന്ന വല്ലാത്തൊരു സാന്നിധ്യമാവും അത്തരം ചങ്ങാത്തങ്ങള്‍. അതൊരു ആശ്രയമുറിവാകും. ആലംബമാവും.  ഏതു വെയിലിലും തണലേകുന്ന കാതലുള്ള മരം പോലെ തണല്‍ വിരിക്കും പിന്നീടുള്ള നേരങ്ങളില്‍.
സ്വയം തിരിച്ചറിയാനുമാവും. ജീവിതത്തെയും, ലോകത്തെയും കുറിച്ചുള്ള അനേകം ചോദ്യങ്ങള്‍, സന്ദേഹങ്ങള്‍ പരസ്പരം പങ്കുവെയ്ക്കപ്പെടും. ഉള്ളിലുണ്ടായിരുന്നു എന്നു നമുക്കുപോലുമറിയാത്ത അനേകം കാര്യങ്ങള്‍, നിരീക്ഷണങ്ങള്‍ നമ്മില്‍ നിന്ന് പ്രവഹിക്കും. ഒരേ ആവൃത്തിയുള്ള ചിന്തകള്‍ക്കിടയില്‍ കൂടുതല്‍ കൂടുതല്‍ വ്യക്തത നിറയും.
സൌഹൃദം എന്നത് സ്വയം നിര്‍വചിക്കാനുള്ള ഒരവസരം കൂടിയാവും. നിര്‍വചനങ്ങള്‍ക്കതീതമായി സദാ കൈ പിടിച്ചു നിര്‍ത്തും ആഴമുള്ള അത്തരം ബന്ധങ്ങള്‍.





മൂന്ന്
അപ്രതീക്ഷിതം തന്നെയാവും അതും. കാരണമില്ലാത്ത ചില കലങ്ങലുകള്‍. അഭിപ്രായ വ്യത്യാസങ്ങള്‍. എല്ലാ ചേര്‍ച്ചകള്‍ക്കുമിടയില്‍ ഭിന്നതയുടെ കടലാഴങ്ങള്‍ കലമ്പുന്നുണ്ടായിരുന്നെന്ന് പതിയെ തിരിച്ചറിയാനാവും. ചില പറച്ചിലുകള്‍ നമ്മെ ഒറ്റു കൊടുക്കും. ചില ചിന്തകള്‍ കുറ്റക്കാരാക്കും. ചിലപ്പോള്‍, വിചിത്രമായ ഭാഷ സംസാരിക്കുന്ന ഏതോ മനുഷ്യരെപ്പോലെ പരസ്പരം മനസ്സിലാവാതെ കിതയ്ക്കും.
മനസ്സിലാവാതിരിക്കുക എന്നതാവണം ഒരു ബന്ധത്തിന് ചെന്നെത്താനാവുന്ന ഏറ്റവും കഠിനമായ ഇടം. പറയാതെ തന്നെ പരസ്പരം മനസ്സിലാവുന്നവര്‍ക്ക് എത്ര പറഞ്ഞാലും മനസ്സിലാവാതാവുക എന്നത് ക്രൂരമാണ്. എങ്കിലും സ്വാഭാവികമായ അത്തരം കലങ്ങിമറിയലുകള്‍ ഇല്ലാതിരിക്കുക വയ്യ, ആഴമുള്ള അടുപ്പങ്ങളില്‍.
എങ്കിലും, എല്ലാ ഭിന്നതകളെയും ചേര്‍ത്തുവെക്കാനാവുന്ന ഇടം ഉള്ളിലുണ്ടെന്ന് പതിയെ കണ്ടത്തൊനായേക്കും, ചിലപ്പോള്‍. അങ്ങനെ വരുമ്പോള്‍, എല്ലാ പരിമിതികളോടെയും ഇത്തിരി കൂടി കേള്‍ക്കാന്‍, മിണ്ടാന്‍ കഴിഞ്ഞേക്കും
എന്നാല്‍, ജീവിക്കുന്ന സാഹചര്യങ്ങള്‍, ഇടങ്ങള്‍ മാറുമ്പോള്‍ അത് ഒട്ടും എളുപ്പമാവണമെന്നില്ല. ഈഗോയും പിന്നീട് അസംബന്ധമെന്ന് തിരിച്ചറിയാനാവുന്ന യുക്തികളും വെറുപ്പിന്റെ മുനയുള്ള ചില വാക്കുകളുമെല്ലാം ചേര്‍ന്ന്, സദാ അടച്ചുവെക്കാന്‍ ശ്രമിക്കും എല്ലാ വാതിലുകളും.  അടഞ്ഞ വാതിലുകള്‍ പോലൊരു നിസ്സഹായത മറ്റൊന്നില്ല, തീവ്ര ബന്ധങ്ങളില്‍.
അപരിചിതമായ ഒരു ദ്വീപിലേക്ക് ജീവിതം ചേക്കേറാന്‍ പിന്നെ ഏറെ കാലമെടുക്കില്ല. എല്ലാ നന്‍മകളും തിന്‍മകളായി വന്ന് കൊത്തിപ്പറിക്കും. എല്ലാ സ്വപ്നങ്ങളും അകമേ ഒളിപ്പിച്ചു വെച്ച കോമ്പല്ലുകള്‍ പുറത്തെടുക്കും.  വഴികളോരോന്നും പെട്ടെന്നിരുളും. ഇല്ലാതാവും.
അന്നേരം, ലോകത്തെ ഏറ്റവും ഒറ്റപ്പെട്ടൊരാളായി ചിതറിപ്പോവും, സ്വയം. വാക്കുകളും ചിന്തകളുമെല്ലാം അടഞ്ഞു പോവും. ഒരു കപ്പലും തിരിച്ചു വരാത്ത ബര്‍മുഡ ട്രയാങ്കിള്‍ പോലെയാവും മനസ്സ്. ഓര്‍മ്മകളുടെ ഒരു മഴപ്പെയ്ത്ത് അപ്പോഴും തിരിച്ചറിയാനാവാതെ ഉള്ളില്‍  കിടന്ന് മുറിവാകും.




നാല്
അനേകം മഴക്കാലങ്ങളും കരകവിയലുകളും ചേര്‍ന്ന് പാകപ്പെടുത്തിയ  കരിമ്പാറ പോലെ ഉറച്ചുപോവും, പിന്നെ. അരികിലൂടെ അനേകമാളുകള്‍ ഒഴുകിപ്പോവും. അനേകം കാലങ്ങള്‍. ഋതുക്കള്‍. ഓര്‍മ്മകള്‍.
അനക്കമറ്റ്, നിസ്സംഗതയില്‍ പൂണ്ട്, ഏകാന്തതതയിലും മൌനത്തിലും തറഞ്ഞ് നടന്നേ പോവും കുറേ കാലങ്ങള്‍. കത്തിയൊഴുകുന്ന പുഴമധ്യത്തില്‍ ജീര്‍ണിച്ച മരങ്ങളില്‍ എങ്ങിനെയൊക്കെയോ തങ്ങിനില്‍ക്കുന്ന തുണിക്കഷണം പോലെ ജീവിതമങ്ങിനെ ബാക്കിയാവും.
പിന്നെയൊരു നേരം വരും. മറവിയുടെ സ്പര്‍ശമുള്ള ഒരു സായാഹ്ന വെയില്‍. അതിലേക്കിറങ്ങി നടക്കുമ്പോള്‍ അഹന്തയുടെയും ഈഗോയുടെയും എല്ലാ തൊലികളും ഊരി വീണിരിക്കും.
ആരും നടക്കാത്ത പാത പോലെ നീണ്ടു കിടക്കുന്നുണ്ടാവും സുപരിചിതമായ വഴി.







അഞ്ച്
പിന്നെയുമുണ്ടാവും നാളുകള്‍.  ഒരോര്‍മ്മ കൊണ്ടുപോലും സ്പര്‍ശിക്കാന്‍ അനുവദിക്കാതെ  തീണ്ടാപ്പാടകലെ തന്നെ നില്‍ക്കും, പരസ്പരം. മുത്ത് തുഴഞ്ഞെടുക്കാന്‍ മുങ്ങുന്ന കടലോരത്തെ കുട്ടികളെപ്പോലെ സ്വന്തം ജീവിതത്തിലേക്ക് തന്നെ ആഴ്ന്നാഴ്ന്നിറങ്ങും.

മറവിയുടെ വലിയൊരു പ്രളയം വരുന്നുണ്ടാവും.
എല്ലാം മുക്കിക്കളയാന്‍.

Friday, April 13, 2012

ചില നേരങ്ങള്‍ ഒരമൂര്‍ത്തചിത്രം വരയ്ക്കുന്നു






ചില നേരങ്ങള്‍ നിരാശയുടേതാണ്.  

ഉള്ളിനുള്ളിലെ കടലില്‍നിന്ന് ഒരു തിരയുയരും.
പല കാലങ്ങള്‍ നട്ടു വളര്‍ത്തിയ പ്രത്യാശകളുടെ തളിരുടലുകളിലാകെ അത് പതഞ്ഞുയരും.
'ഇതാ ഇതുമാത്രം ജീവിത'മെന്ന് കണ്ണു കെട്ടും.
മുന്നോട്ടേക്കുള്ള കാഴ്ചകളെയാകെ മറക്കും.
എല്ലാം തീര്‍ന്നുവെന്ന് ആവര്‍ത്തിക്കും.

അങ്ങനെയല്ലല്ലോ ജീവിതം, അങ്ങനെയല്ലല്ലോ ലക്ഷണങ്ങള്‍ എന്നൊരാള്‍ കലമ്പും,
അന്നേരവും ഉള്ളില്‍നിന്നു തന്നെ.
കണ്ടതിലുമേറെ മനോഹരമായ കടലുകള്‍ കാണാതെ ബാക്കിയെന്ന് രോഷപ്പെടും.
ഇനിയും പറക്കാനുള്ള ആകാശങ്ങളെ ചൂണ്ടിക്കാട്ടും.

അതു തീരുംമുമ്പുണ്ടാകും അടുത്ത തിരയിളക്കം.
വിഷാദത്തിന്റെ കാര്‍മേഘങ്ങള്‍ തലക്കുമീതെ പരക്കും.
അവ ചുണ്ടു നനച്ച്, കഴുകനെപ്പോലെ നോട്ടമിടും.
ആകാശങ്ങളിലേക്ക് ചൂണ്ടിയ കൈവിരലുകളെ നനച്ച് വിഷാദത്തിന്റെ മഴ പെയ്യും.
നിര്‍ത്താതെ കരയുന്ന തെരുവുനായ്ക്കളെപ്പോലെ മഴ നനച്ചിടത്ത്
നിരാശയുടെ ഒരു കുഞ്ഞില മെല്ലെ തല പൊക്കും.
പെട്ടെന്നത് ഒരു ചെടിയാവും.
സങ്കടങ്ങളുടെ വെളുത്ത പൂക്കള്‍  മനസ്സാകെ മൂടും.
നിരാശ അതിന്റെ ചെരിപ്പിട്ട് നെഞ്ചകത്തുകൂടെ ദീര്‍ഘയാത്രകള്‍ തുടരും.

പൊടുന്നനെ മഞ്ഞു വീഴും.
എല്ലാ കാഴ്ചകളും വെളുപ്പാകും.
എല്ലാ സ്വരങ്ങളും അടങ്ങും.  




ചില നേരങ്ങള്‍ പ്രതീക്ഷയുടേതാണ്.


അന്നേരം നിറം വെക്കും ലോകം.  സായാഹ്ന വെയിലുകളില്‍നിന്ന് പറന്നുയരും.
സ്വര്‍ണ നിറത്തിലുള്ള പക്ഷികള്‍.  വഴിയില്‍
കാണുന്നവരെല്ലാം
നല്ലവരെന്നു തോന്നും.  ലോകത്തോടുള്ള ഇഷ്ടം ഓരോ ചിരിയിലും ചാഞ്ചാടും.
 ലോകമേ, പക്ഷികളേ, പൂക്കളേ, നക്ഷത്രങ്ങളേ എന്ന് മൂളിപ്പാട്ടാവും.

അന്നേരവും വരും  ചില കണ്ണുരുട്ടലുകള്‍.
കാണുന്നതൊന്നുമല്ല നേരെന്നും
ഈ ചിരിയെല്ലാം അടക്കിപ്പിടിച്ച പല്ലിറുമ്മലാണെന്നും മുന്നറിയിപ്പു തരും ഉള്ളില്‍നിന്നാരോ.
 പ്രതീക്ഷയുടെ ശ്മശാനങ്ങളില്‍ ആരും കാണാതെ തളിര്‍ക്കുന്ന മരണത്തിന്റെയും
ഭ്രാന്തിന്റെയും വള്ളിപ്പടര്‍പ്പുകള്‍ കാണിച്ചു തരും. ദൃഷ്ടാന്തമാവും.

നീണ്ടു നില്‍ക്കില്ല അതും. അടഞ്ഞ കണ്ണുകളിലേക്ക് കാഴ്ചയുടെ ഇത്തിരിത്തുളളി വന്നു പതിക്കും.
ചിറകില്‍ മഴവില്ലുള്ള കിളികള്‍ പറന്നു പൊങ്ങും.
വെളുത്ത ആകാശത്തിന്റെ നെഞ്ചില്‍ ആ കിളികള്‍ ഒരു ജലച്ചായ ചിത്രമാവും.
കണ്‍മുന്നില്‍ ഒരു വഴി തെളിയും. അതിനപ്പുറമാവും പറുദീസ.
അവിടെയാവും  സമാധാനത്തിലേക്ക് തുഴഞ്ഞു പോവുന്ന
ആ ചെറിയ വള്ളം.
അതിലൂടെ ചെന്നാലെത്തും, ആരെയോ കാത്തുനില്‍ക്കുന്ന ഒരിടം.

അവിടെയുണ്ടാവും നീട്ടിപ്പിടിച്ച ഒരു കൈ.
മിന്നാമിനുങ്ങു പൂത്ത മരത്തണല്‍.
നിറവെയിലിലെ പച്ചിലകള്‍.



ചില നേരങ്ങള്‍ സ്വപ്നങ്ങളുടേതാണ്.


ഉറക്കത്തിന്റെ കയറ്റിറക്കങ്ങള്‍ക്കിടയിലൂടെയാണ് ആ തീവണ്ടിയെത്തുക.
മുകളിലും യാത്രക്കാര്‍ നിന്നു നൃത്തം വെക്കുന്ന ഒരു 'ദില്‍സേ' വണ്ടി.
ആകാശത്തേക്കു  നീളുന്ന പാളങ്ങള്‍ക്കിരുപുറവും ഇലകള്‍ തഴച്ച മഹാവൃക്ഷങ്ങളായിരിക്കും.
 ജാലകത്തിനരികെ ഇരുന്നാല്‍, വയലറ്റു പൂക്കള്‍ തൊടാം.
കണ്ണടച്ചാല്‍ നിലാവറിയാം.
ഒപ്പം തന്നെയുണ്ടാവും ഓര്‍മ്മയിലെ ആ പിയാനോ തുണ്ട്

വിടില്ല വണ്ടിയെന്ന് പറഞ്ഞ് പെട്ടെന്നൊരാള്‍ പിടഞ്ഞുണരും, ഉള്ളില്‍നിന്ന്.
അപായസൂചനകളുടെ വലിയ സൈറണ്‍ ഉറക്കത്തിലേക്ക് തുറക്കും.
ജീവിതത്തിന്റെ പച്ചപ്പു മുഴുവന്‍ പിഴുതു കളയുന്ന ഒരു മണ്ണുമാന്തിയന്ത്രം ഇഴഞ്ഞെത്തും.

എല്ലാ മരങ്ങളും കടപുഴകും.
എല്ലാ പൂക്കളും കൊഴിയും.
എല്ലാ ഇലകളും മരിക്കും.

ബലം പ്രയോഗിച്ച് തുറന്ന കണ്ണുകള്‍ അടച്ചിടും പൊടുന്നനെ ഒരു സ്വപ്നക്കൈ.
അറിയാത്ത ആശങ്കകള്‍ക്കു മീതെ വീണ്ടും കിനാവിന്റെ വണ്ടിയുരുളും.
ഇത്തവണ അതൊരു കുതിരവണ്ടിയായിരിക്കും. കുടമണികള്‍ കിലുങ്ങും.
വലിയൊരു കുന്നിലേക്കു പറന്നു കയറും.
പൂക്കള്‍ കൊണ്ട് മെഴുകിയൊരിടത്ത് വണ്ടി കിതച്ചു നില്‍ക്കും.

അവിടെയുണ്ടാവും അവര്‍.
പല നിറങ്ങളില്‍ മാല കോര്‍ക്കുന്നവര്‍.
സൂക്ഷിച്ചു നോക്കിയാല്‍ മാത്രമറിയാം.
അതൊന്നും പൂക്കളല്ലെന്ന്. നക്ഷത്രങ്ങളെന്ന്.



ചില നേരങ്ങള്‍ പേക്കിനാവുകളുടേതാണ്.


വെളുത്ത കടലാസില്‍ കുടഞ്ഞൊഴിച്ച കറുത്ത മഷി പരക്കുന്നതുപോലെയാവും അത്.
ഉറക്കത്തിന്റെ ജാലകം വലിച്ചു തുറന്ന് ഇരുട്ട് തിരശãീലയിടും.
അതില്‍ തെളിയും പല വെളിച്ചങ്ങള്‍. പല ശബ്ദങ്ങള്‍.
അതിലൂടെയൊരു ആംബുലന്‍സ് പാഞ്ഞു വരും.
ഇരുട്ടില്‍നിന്നൊരാള്‍ നെഞ്ചിലേക്ക്  കത്തി കയറ്റും.
മരിച്ചുറങ്ങുന്നൊരാളുടെ കണ്ണുകള്‍ ചൂഴ്ന്നെടുക്കും. ഒരാന മദം പൊട്ടി ഇരുട്ടിലേക്ക് പായും.
കറുത്ത ഇരുളിലേക്ക് ആഞ്ഞു കുത്തും, വെളുത്ത കൊമ്പുകള്‍.
ഒറ്റ ആര്‍ത്തനാദത്താല്‍ വെളുക്കും, നേരം.

എന്നിട്ടും ചിരിക്കും ഉള്ളിലൊരാള്‍. തണുത്ത വിരലുകളാല്‍ സാന്ത്വനമാവും.
പേക്കിനാവിന്റെ ചില്ലയിലേക്ക് ആനന്ദവുമായി പറന്നെത്തുന്ന കിളികളെ കാണിച്ചു തരും.
 ഒന്നും തീര്‍ന്നിട്ടില്ലെന്ന് ആശ്വാസമാവും.
പൂക്കള്‍ വിരിയുന്നതിന്റെ നേര്‍ത്ത സ്വരത്തിനൊപ്പം
കൈ പിടിച്ചു നടത്തും.

എന്നിട്ടും, വിട്ടു കൊടുക്കില്ല, കണ്ണിലെ തീപ്പിടിച്ച കിനാക്കള്‍.
 ഉറക്കത്തിന്റെ പുതപ്പു മുഖത്തേക്ക് വലിച്ചിട്ട് ഭയത്തിന്റെ മന്ത്രമോതിത്തരും.
ചാഞ്ഞും ചെരിഞ്ഞും മഴ ഇരച്ചെത്തും. അതിനു ചുവന്ന നിറമായിരിക്കും.
രക്തത്തിന്റെ ചവര്‍പ്പു രുചിയും മൂക്കടക്കുന്ന ഗന്ധവുമായിരിക്കും.
മൂലയില്‍നിന്ന് പെട്ടെന്നൊരു  കടവാതില്‍ പറക്കും.
 അതിന്റെ ചിറകടിയില്‍ ഭൂമിയുടെ വേരുകള്‍ വിറയ്ക്കും.
പതിയെ, നിസ്സാരമെന്നോണം ഒരാള്‍ സ്വയം കഴുത്തറക്കും.
മുറിഞ്ഞ കഴുത്തിന്റെ രക്തം കട്ടപിടിച്ച ഇത്തിരിയിടത്തിലൂടെ
ആരോ ഒരു കയറില്‍ കോര്‍ത്ത വെള്ളത്തൊട്ടി എറിയും.
ഉടല്‍ക്കിണറില്‍ കപ്പിയുടെ വരണ്ട സംഗീതം പടരും.



മറ്റ് ചില നേരങ്ങള്‍ ആശയക്കുഴപ്പങ്ങളുടേതാണ്. 


മുന്നിലുള്ളത് വഴിയോ എന്ന് സന്ദേഹമാവും.
ഈ നില്‍ക്കുന്നത് ആരെന്ന്  സംശയിക്കും.
കാലടികള്‍ക്കു താഴെ ഭൂമി ഉണ്ടായിരുന്നോ എന്ന് പകയ്ക്കും.

അന്നേരം ഇതെല്ലാം ഒന്നിച്ചു വന്ന് കൊത്തും.
നിരാശ.
പ്രതീക്ഷ.
സ്വപ്നം.
പേക്കിനാവ്.

Saturday, April 7, 2012

ഇല്ല സഖാവേ, ഒന്നും തീര്‍ന്നിട്ടില്ല


മുരളിയേട്ടന്റെ കഥ. 
പാര്‍ട്ടിയുടെയും അതിനെ  സ്നേഹിച്ചവരുടെയും. 
ഇപ്പോഴും തുടരുന്ന കൊടുങ്കാറ്റുകള്‍ക്ക് ഒരാമുഖം. 




ആത്മഹത്യ. ഭ്രാന്ത്.  മുരളിയേട്ടനെ കാത്തിരിക്കുന്നത് ഇതിലൊന്നാവുമെന്ന് പലപ്പോഴും തോന്നിയിരുന്നു.  അവസാന കാലങ്ങളില്‍ പ്രത്യേകിച്ചും. അത്രയ്ക്ക് മടുത്തിരുന്നു,  ആ മനുഷ്യന്‍. അവസാനം കണ്ടപ്പോഴൊക്കെ  അത് പ്രകടമായിരുന്നു. എങ്കിലും അത്ര പെട്ടെന്നു തോറ്റു കൊടുക്കുന്ന പ്രകൃതമായിരുന്നില്ല അദ്ദേഹത്തിന്.  അതിനാല്‍, ജീവിതം കൊണ്ട് ആഴത്തില്‍ മുറിവേറ്റൊരു മീന്‍ ചൂണ്ടക്കുമുന്നില്‍നിന്ന് അകലേക്ക് നീന്താന്‍ ശ്രമിക്കുംപോലെ  പല വഴികളിലേക്കും കുതറുന്നുണ്ടായിരുന്നു അദ്ദേഹം.  കൂട്ടുകൃഷിയില്‍ കൂടാനൊരു ശ്രമം. പഞ്ചായത്ത് റോഡ് വീതി കൂട്ടാനുള്ള ഒരുല്‍സാഹം. പഴയ ബാലസാഹിത്യ പുസ്തകങ്ങള്‍ സംഘടിപ്പിച്ച്, ഇപ്പോഴാരും തിരിഞ്ഞു നോക്കാത്ത ഗ്രാമീണ വായനശാലയില്‍ ഒരു ചില്‍ഡ്രന്‍സ് കോര്‍ണര്‍ തുടങ്ങാനുള്ള പാച്ചില്‍. ഒരു പക്ഷേ, അതൊക്കെയാവാം, ഞാനാദ്യം സൂചിപ്പിച്ച സാധ്യതകളില്‍നിന്ന്-ആത്മഹത്യ, ഭ്രാന്ത്-എങ്ങനെയോ കരപറ്റി ഒരു സ്വാഭാവിക മരണത്തിലേക്ക് അദ്ദേഹം കുഴഞ്ഞു വീണത്. പിറ്റേന്നത്തെ വാര്‍ത്തയില്‍ സ്വാഭാവിക ചരമമായി  നിന്നുമിഴിച്ചത്.

58ാം വയസ്സിലായിരുന്നു അത്. പതിവുള്ള സായാഹ്ന നടത്തത്തിനിടെ, ഹൃദയം ചെറുതായൊന്നു കുലുങ്ങി. ശരീരം ഒന്നു വിറച്ചു. ഇത്തിരി നേരം വഴി വക്കിലെ കലുങ്കിലിരുന്നു. അവിടെ നിന്ന് താഴെ റോഡിലേക്ക്. എനിക്കറിയാം, ഒരിക്കലുമൊരു പൂ കൊഴിയുന്നതുപോലെയാവില്ല അത്.  ജീവിതം അത്രമേല്‍ തളര്‍ത്താന്‍ ശ്രമിച്ച്, പരാജയത്തിലേക്ക് വലിച്ചെറിഞ്ഞ ഒരാള്‍ക്കും മരണത്തോട് അത്ര സ്നിഗ്ദമാവാന്‍ കഴിയില്ല. കടുത്ത രോഷവും പകയും കണ്ണുകളില്‍ നിറച്ചായിരിക്കും മുരളിയേട്ടന്‍ മരണത്തെ നേരിട്ടിരിക്കുക. തന്നെ തോല്‍പ്പിച്ച ജീവിതത്തോടുള്ള  കൊഞ്ഞനം കുത്തലായിരിക്കണം അവസാന സമയത്ത് ആ മുഖത്ത് തെളിഞ്ഞ പരിഹാസച്ചിരി.

മുരളിയേട്ടന്‍ മരിച്ചിട്ട് ഇപ്പോള്‍ രണ്ടു വര്‍ഷമായി. ഇത്ര വൈകി എന്തിനാണ് അദ്ദേഹത്തെ കുറിച്ചഴുതുന്നത് എന്നറിയില്ല. എന്തിനാണ് ആ മനുഷ്യന്‍ വീണ്ടും നിനവില്‍ നിറഞ്ഞതെന്നും. ഒരു പക്ഷേ, ഈ കാലമാവാം ഓര്‍മ്മയായി എഴുത്തുതുമ്പില്‍ വന്നത്. അദ്ദേഹം കൊണ്ടു നടന്നിരുന്ന പാര്‍ട്ടിയെക്കുറിച്ചുള്ള ആലോചനകളാവാം. പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതുമായി ബന്ധപ്പെട്ട്  പത്രത്തിലും ടി.വി ചാനലിലുമായെത്തുന്ന വാര്‍ത്തകളാവാം. കോഴിക്കോട് നഗരത്തിലൂടെ നടന്നു പോവുമ്പോള്‍ കണ്ണിലേക്കു കയറിവന്ന, മനോഹരമായി ഡിസൈന്‍ ചെയ്ത വലിയ ഫ്ലക്സ് ബോര്‍ഡുകളും പോസ്റ്ററുകളുമാവാം.  നഗരത്തിന്റെ പലയിടങ്ങളില്‍ കണ്ട, പാര്‍ട്ടിച്ചൂരുള്ള മനുഷ്യരാവാം. അതുപോലെ ഒരാളായിരുന്നു മുരളിയേട്ടനുമെന്ന തോന്നലാവാം. എന്തായാലും ഈ പോസ്റ്റ് ആ മനുഷ്യനെക്കുറിച്ചാണ്.


2

സംഭവ ബഹുലമായി ജീവിച്ചൊരാളുടെ ജീവിതം  ഇത്തിരി പാരഗ്രാഫില്‍  പൂരിപ്പിക്കുക എളുപ്പമല്ല. എഴുതാന്‍ തുടങ്ങിയാല്‍ അതെവിടെയും നില്‍ക്കില്ല. അതും അത്ര അടുപ്പമുള്ള, സ്നേഹമുള്ള ഒരാളെക്കുറിച്ച്. ഈ പോസ്റ്റിന്റെ അതിരിലും നില്‍ക്കാതെ പുറത്തേക്ക് പന്തലിക്കുന്ന ആ ജീവിതത്തെ ഇത്തിരി വാക്കു കൊണ്ട് അടയാളപ്പെടുത്തുക മാത്രമാണ് എന്റെ മുന്നിലുള്ള പോംവഴി.

ആരായിരുന്നു എനിക്ക് മുരളിയേട്ടനെന്ന ചോദ്യത്തിന് എളുപ്പ വഴിയില്‍ ഒരുത്തരമുണ്ട്. ഗുരു. രണ്ടു നിലക്കും ശരിയാണത്. സ്കൂള്‍ കാലത്ത് അദ്ദേഹത്തിന്റെ ട്യൂഷന്‍ ക്ലാസുകളില്‍ ഞാനിരുന്നിട്ടുണ്ട്. പുസ്തകത്തിനു പുറത്തുള്ള ലോകമറിഞ്ഞ് അന്തം വിട്ടിട്ടുണ്ട്.  സ്കൂള്‍ കാലം കഴിഞ്ഞപ്പോള്‍, ലോകത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള  അന്തമില്ലാത്ത സന്ദേഹങ്ങളുമായി  ഞാനാ മനുഷ്യനെ ഏറെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്.  ഒറ്റ വാക്കിലോ വാചകത്തിലോ ഉത്തരം പറയാനാവാത്ത ചോദ്യങ്ങളല്ലാത്തതിനാല്‍, 'ഇപ്പോള്‍ ഇതാണുത്തരം, പിന്നീടത് വേറെയാവാം' എന്ന മട്ടില്‍ എന്നെ അടക്കിയിട്ടുണ്ട്.

 പുതിയ പുസ്തകങ്ങളെക്കുറിച്ചും സംഭവങ്ങളെക്കുറിച്ചും തനിക്കറിയാവുന്നത് പറഞ്ഞു തരുമായിരുന്നു അന്നൊക്കെ. എന്നാല്‍,  പുതിയ വഴികളിലേക്ക് വളരുകയും കാമ്പസ് മറ്റനേകം സാധ്യതകള്‍ തുറന്നിടുകയും ചെയ്തതോടെ എനിക്കാ ഉത്തരങ്ങള്‍ മതിയാവാതായി.  ആ ഉത്തരങ്ങളില്‍ സംശയങ്ങളുണ്ടായി. തര്‍ക്കങ്ങളുണ്ടായി. പുതിയ കാര്യങ്ങളെക്കുറിച്ച് മുരളിയേട്ടനത്ര അറിവു പോരാ എന്നു തോന്നിത്തുടങ്ങി.  എല്ലാത്തിനുമിടയില്‍ രാഷ്ട്രീയമായ അഭിപ്രായ ഭിന്നത വന്നു.  അത്   പലപ്പോഴും സംഭാഷണങ്ങള്‍ അസാധ്യമാക്കി.

എന്നാല്‍, ഗുരു മാത്രമായിരുന്നില്ല മുരളിയേട്ടന്‍. അയല്‍വാസി. ചെറുപ്പം മുതല്‍ വലിയ ആകാശങ്ങളെക്കുറിച്ച്  സ്വപ്നങ്ങള്‍ നട്ടു പിടിപ്പിച്ചൊരാള്‍.  ഞങ്ങളുടെ കൂട്ടത്തിലെ എല്ലാ കുട്ടികളെയും മക്കളെ പോലെ ആ മനുഷ്യന്‍ സ്നേഹിച്ചിരുന്നു. അതിനാല്‍, എല്ലാ അഭിപ്രായ വ്യത്യസങ്ങള്‍ക്കപ്പുറവും മുരളിയേട്ടന്‍ ഞങ്ങളുടെ ജീവിതങ്ങളിലെല്ലാം നിറസാന്നിധ്യമായിരുന്നു. ഹോസ്റ്റലുകളില്‍നിന്ന് നാട്ടില്‍ വന്നടിയുന്ന കാലത്ത് വീടിനടുത്തുള്ള ആ ഓല മേഞ്ഞ ചെറിയ ട്യൂഷന്‍ സെന്റര്‍ തന്നെയായിരുന്നു പ്രധാന കേന്ദ്രം. പിന്നെപ്പിന്നെ, അഭിപ്രായ വ്യത്യാസങ്ങളുള്ള വിഷയങ്ങള്‍ ഞാന്‍ ഒഴിവാക്കാന്‍ തുടങ്ങി. അപ്പോഴും, സാഹിത്യവും കലയും സംഗീതവും സിനിമയുമെല്ലാമുണ്ടായിരുന്നു മുരളിയേട്ടനോടു പറയാന്‍. കേള്‍ക്കാന്‍.



3
തികഞ്ഞ രാഷ്ട്രീയ ജീവിയായിരുന്നു മുരളിയേട്ടന്‍. നന്നായി പഠിക്കുമായിരുന്നിട്ടും എവിടെയും എത്താന്‍ കഴിയാതിരുന്നത് അതു കൊണ്ടാവാം. കോളജ് പഠനകാലം മുതല്‍  സജീവ രാഷ്ട്രീയത്തിലുണ്ടായിരുന്നു. കൂട്ടത്തില്‍ എല്ലാവരും തീവ്ര മാര്‍ക്സിസ്റ്റ് ലൈനിലേക്ക് മാറുമ്പോഴും പ്രയോഗികതയെച്ചൊല്ലി തര്‍ക്കിച്ച്  പാര്‍ട്ടിയില്‍ത്തന്നെ ഉറച്ചുനിന്നു മുരളിയേട്ടന്‍.  ഒപ്പമുള്ളവര്‍ നക്സല്‍ പാളയങ്ങളിലേക്ക് നടന്നപ്പോള്‍ ഞങ്ങളുടെ നാട്ടിന്‍പുറത്തെ ചെറുപ്പക്കാരെ പാര്‍ട്ടിയില്‍ത്തന്നെ പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ചു. അതിന്റെ പേരില്‍, ഉറ്റ സുഹൃത്തുക്കളില്‍ പലരും അകന്നു പോയിട്ടുണ്ടെന്ന് ഒരിക്കല്‍ പറഞ്ഞതോര്‍ക്കുന്നു.

വേണമെങ്കില്‍, പാര്‍ട്ടിയില്‍ ഉയരങ്ങളില്‍ എത്താമായിരുന്നു മുരളിയേട്ടന്. കൂടെയുള്ളവരില്‍ പലരും ഉയരങ്ങളിലേക്ക് പോയിട്ടും നേതൃസ്ഥാനങ്ങളില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഏറ്റവും നല്ല കാലത്ത് അതില്‍ മുഴുകി  ജീവിച്ചു. പരിഷത്തിന്റെ ബാലവേദി ക്യാമ്പുകളില്‍ ഞങ്ങളില്‍ പലരെയും കൊണ്ടുപോയത് മുരളിയേട്ടനായിരുന്നു. നക്ഷത്ര നിരീക്ഷണത്തിലും പക്ഷി നിരീക്ഷണത്തിലുമൊക്കെ താല്‍പ്പര്യമുണ്ടായിരുന്നു.  പലയിടങ്ങളിലും ക്ലാസ് എടുത്തിരുന്നു.

നാട്ടില്‍ സജീവമായിരുന്നു. എല്ലാ പൊതു കാര്യങ്ങള്‍ക്കു മുന്നിലുണ്ടാവും.  ഞങ്ങളില്‍പ്പലരുടെയും ചെറുപ്പത്തിന്റെ  പ്രയോറിറ്റികള്‍  മാറ്റിക്കളഞ്ഞ ഗ്രാമീണ വായനശാലയുടെ മുഖ്യ പ്രവര്‍ത്തകനായിരുന്നു. സാധാരണ മനുഷ്യര്‍ക്കൊപ്പമായിരുന്നു സദാ. മുരളിയേട്ടന്റെ മുന്‍കൈയില്‍ ആരംഭിച്ച ചെറിയ ട്യൂഷന്‍ സെന്റര്‍ നാട്ടിലെ പൊതു  പരിപാടികളുടെയല്ലാം കേന്ദ്രമായിരുന്നു.

ഒരു കുത്തൊഴുക്കായിരുന്നു ആ ജീവിതമെന്ന് ഇപ്പോള്‍ തോന്നുന്നു. ഒരിടത്തും നിന്നിരുന്നില്ല ആ മനുഷ്യന്‍. എന്നും പരിപാടികള്‍. കൂടെ എപ്പോഴും ആളുകള്‍. ചെയ്തു തീര്‍ക്കാന്‍ അനേകം കാര്യങ്ങള്‍.  ഏത് കാര്യത്തിനും ആളുകള്‍ മുരളിയേട്ടനോട് അഭിപ്രായം ചോദിച്ചു.

വീട്ടില്‍ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അച്ഛന്‍ നേരത്തെ മരിച്ചു. കല്യാണം കഴിക്കണമെന്ന് എല്ലാവരും നിര്‍ബന്ധിച്ചിരുന്നെങ്കിലും അങ്ങനെയൊന്ന് ഉണ്ടായില്ല.  പണ്ടെന്തോ പ്രണയമൊക്കെ ഉണ്ടായിരുന്നെന്ന് കേട്ടിട്ടുണ്ട്. എന്നാല്‍, അതിനെക്കുറിച്ചൊന്നും ഒരിക്കലും പറഞ്ഞിട്ടില്ല.





മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രമാണെന്ന മാര്‍ക്സിയന്‍ ഉദ്ധരണി പലവട്ടം ആവര്‍ത്തിക്കാറുണ്ടെങ്കിലും നാടു മാറുന്നത്  മുരളിയേട്ടന്‍ കാര്യമായി കണ്ടിരുന്നില്ല എന്നു തോന്നുന്നു. ട്യൂഷന്‍ സെന്ററും പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തനങ്ങളും മറ്റുമായി തിരക്കുകളില്‍ സദാ ഒഴുകിയിരുന്നതിനാല്‍ ഒരു പക്ഷേ, അദ്ദേഹമതൊന്നും ശ്രദ്ധിച്ചു കാണില്ല.  ഉദാരവല്‍കരണത്തിന്റെ കുടം പൊട്ടിച്ച്  മാറ്റങ്ങള്‍ നാട്ടിന്‍പുറങ്ങളെ പോലും തലകീഴായി മറിക്കുമ്പോഴും  മുരളിയേട്ടന്‍ അവയെല്ലാം സാമ്രാജ്യത്വ ഗൂഢാലോചന മാത്രമായി കരുതി. ചുറ്റുമുള്ളവര്‍ പോലും മാറ്റങ്ങളുടെ ആ കുത്തൊഴുക്കില്‍ അടിമുടി മാറുന്നത് തിരിച്ചറിഞ്ഞതേയില്ല.

എന്നാല്‍, മുരളിയേട്ടനെ കാത്തുനില്‍ക്കാന്‍ നേരമേയുണ്ടായിരുന്നില്ല മാറ്റത്തിന്.  അവിടെയുള്ള മനുഷ്യര്‍ക്കും. എല്ലാവരും റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരായിക്കൊണ്ടിരിക്കുകയായിരുന്നു. ചെറിയ സഹായങ്ങള്‍ പോലും കമീഷന്‍ അടിസ്ഥാനത്തിലായി. ആഡംബര വസ്തുക്കളെന്നു കരുതിയവയൊക്കെ സാധാരണമായി. കൈക്കൂലി വാങ്ങാത്തവരൊക്കെ അപഹസിക്കപ്പെട്ടു. ഒരു പാട് കാശുണ്ടായിരിക്കുക, അത് ചെലവഴിക്കുക,  ഉള്ളതിലും ഒരുപാട് പുറത്തു കാണിക്കുക എന്നിങ്ങനെ പലതരം ശീലങ്ങള്‍.

അതിലപ്പുറമായിരുന്നു, മനുഷ്യരുടെ മാറ്റങ്ങള്‍. പ്രകാശ ഗോപുരങ്ങളായി നിന്ന  പലരും തമോഗര്‍ത്തങ്ങളായി തനിനിറമാടി.  ആദര്‍ശത്തിന്റെ പന്തമായി കത്തിജ്വലിച്ചവര്‍ പലരും അധികാരത്തിന്റെയും പണത്തിന്റെയും അപ്പക്കഷണങ്ങള്‍ക്കായി മുട്ടിലിഴഞ്ഞു. ഏതു നുണയും ഒരുളുപ്പുമില്ലാതെ ആവര്‍ത്തിക്കാന്‍ മടിയില്ലാത്തവരായി. ജീര്‍ണത കൊടിയടയാളമായി. മാറ്റങ്ങള്‍  രാഷ്ട്രീയ പ്രവര്‍ത്തനത്തിലുമുണ്ടായി.


5
മുരളിയേട്ടന്റെ പ്രിയപ്പെട്ട രണ്ട് ഇഷ്ടങ്ങള്‍  നേര്‍ക്കുനേര്‍ തിരിഞ്ഞു ഏറ്റുമുട്ടിയത് ഈ കാലത്തായിരുന്നു. എം.എന്‍ വിജയന്‍ മാഷും പരിഷത്തും.  ജനകീയാസൂത്രണത്തെക്കുറിച്ചും സാക്ഷരതാ പ്രവര്‍ത്തനം അടക്കമുള്ളവയെക്കുറിച്ചും മാഷ് തുടങ്ങിവെച്ച ചര്‍ച്ചകളുടെ കൊടുങ്കാറ്റില്‍ ആടിയുലഞ്ഞവരില്‍ ഒരാള്‍ മുരളിയേട്ടനായിരുന്നു. രണ്ടും പ്രിയപ്പെട്ടതാണ്. ഒന്നിനെയും ഒഴിവാക്കാന്‍ വയ്യ.  എന്നിട്ടും അനേകം കടലിളക്കങ്ങള്‍ക്കൊടുവില്‍, നിരവധി തര്‍ക്കങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ശേഷം മുരളിയേട്ടന്‍ ഒരു വഴിയിലേക്ക് തിരിഞ്ഞു. വിജയന്‍ മാഷുടെ വഴി.

എന്നാല്‍, മാഷുടെ കൂടെ ഉണ്ടായിരുന്ന പലരെക്കുറിച്ചും അത്ര നല്ല അഭിപ്രായമായിരുന്നില്ല മുരളിയേട്ടന്. അതുപോലെ, പരിഷത്ത് മുഴുവന്‍ ചീത്തയാണെന്ന അഭിപ്രായവും ഉണ്ടായിരുന്നില്ല. എന്നാല്‍, വിദേശ ഫണ്ടിങ്, സോഷ്യല്‍ ഫോറം, സ്വത്വ രാഷ്ട്രീയം, നവ കൊളോണിയലിസത്തോടുള്ള നിലപാട് എന്നിങ്ങനെ പല വിഷയങ്ങളിലും മുരളിയേട്ടന്‍ മാഷെ അംഗീകരിച്ചു. പലതും തുറന്നു പറയാന്‍ തുടങ്ങി.
പാര്‍ട്ടി പ്രദേശിക നേതൃത്വ നിരയിലുണ്ടായിരുന്നവരില്‍ പലരും മുരളിയേട്ടന്‍െ ശിഷ്യരോ അടുപ്പക്കാരോ ആയിരുന്നു. എന്നാല്‍, നിര്‍ണായകമായ ആ സന്ധിയില്‍ ഏത് പക്ഷത്തുനില്‍ക്കുന്നുവെന്ന് മുരളിയേട്ടന്‍ വ്യക്തമാക്കിയതോടെ പുരപ്പുറത്തു ചായുന്ന മരത്തെക്കുറിച്ച ഉപമയിലേക്ക് ആ മനുഷ്യനും കണ്ണി ചേര്‍ക്കപ്പെട്ടു.



6

പഠനവും അതു കഴിഞ്ഞെത്തിയ ജോലിയും ചേര്‍ന്ന് പല നഗരങ്ങളിലേക്ക് പറിച്ചു നട്ടതിനാല്‍  വല്ലപ്പോഴും മാത്രമായിരുന്നു  നാട്ടിലേക്കുള്ള യാത്രകള്‍. അന്നേരമൊക്കെ മുരളിയേട്ടനെ കണ്ടു. പാര്‍ട്ടിയോട് പണ്ടേ എനിക്കു വിയോജിപ്പുണ്ടായിരുന്നു.  പുതിയ പുസ്തകങ്ങളും സിദ്ധാന്തങ്ങളും  കയറിയിറങ്ങുന്ന മനസ്സില്‍ അപ്പപ്പോള്‍ തോന്നിയ ശരികള്‍ വെച്ച് ഞാനദ്ദേഹത്തോട് കഠിനമായി തര്‍ക്കിച്ചു. സ്നേഹം ഉള്ളില്‍ വെച്ചുതന്നെ ഭിന്നിച്ചു. ഇത്ര ആത്മാര്‍ത്ഥമായി  ജീവിതം നല്‍കാന്‍ മാത്രം  വലുതല്ല പാര്‍ട്ടിയെന്നും സ്വന്തം ജീവിതം നോക്കേണ്ട നാള്‍ വരുമെന്നൊക്കെ വിളിച്ചു പറഞ്ഞു.  എല്ലാത്തിനും ഉരുളക്കുപ്പേരി പോലെ മറുപടിയുണ്ടായിരുന്നു  മനുഷ്യന്. ഒരു പാട് തര്‍ക്കങ്ങളിലൂടെ കടന്നു വന്ന മുരളിയേട്ടനോട്  ചെറുപ്പം കൊണ്ടു മാത്രം ജയിക്കാന്‍ ആവുമായിരുന്നില്ല എനിക്ക്.

പ്രത്യയശാസ്ത്ര ഭിന്നതയെന്ന് തുടക്കത്തിലും  വിഭാഗീയത എന്ന് പിന്നീടും പറഞ്ഞുപോന്ന ചേരിതിരിഞ്ഞുള്ള പോരാട്ടങ്ങള്‍ കൊടുമ്പിരി കൊള്ളുന്ന നാളുകളിലാണ് മുരളിയേട്ടന്‍ പാര്‍ട്ടിയില്‍നിന്ന് പുറത്തായ വിവരമറിഞ്ഞത്. വിളിച്ചപ്പോള്‍ കുറേ നേരം സംസാരിച്ചു.  കടുത്ത നിരാശയായിരുന്നു.   ജീവിതത്തെ താങ്ങി നിര്‍ത്തിയ അച്ചു തണ്ടായിരുന്നു പാര്‍ട്ടി. അതില്‍നിന്നു തെറിച്ചു പോന്നതോടെ ജീവിതമാകെ മാറി.  ഒപ്പമുണ്ടായിരുന്നവരൊക്കെ വഴിമാറി നടന്നു. പിന്നീട് പാരലല്‍കോളജ് എന്നു ബോര്‍ഡ് വെച്ച, പഴയ ട്യൂഷന്‍ സെന്ററിലെ അധ്യാപകരില്‍ ചിലരൊക്കെ വഴി പിരിഞ്ഞു.

അത് കഴിഞ്ഞ് പല തവണ  മുരളിയേട്ടനെ കണ്ടു. മുള്‍മുനകളില്‍ നടക്കുന്നൊരാളുടെ വേവലാതിയുണ്ടായിരുന്നു അന്നേരമൊക്കെ ആ ശരീരഭാഷയില്‍.  നീരാവി നിറഞ്ഞൊരു പ്രഷര്‍ കുക്കര്‍ ചൂളമിടുന്നതുപോലെ വിങ്ങി മുറിഞ്ഞു, പലപ്പോഴും സംസാരം. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി എന്നതു മാത്രമായിരുന്നില്ല അതിനു കാരണം. ജീവിതത്തെ താങ്ങി നിര്‍ത്തിയ ചില വിശ്വാസങ്ങള്‍. ചില ദിനചര്യകള്‍.  വിശ്വസിച്ച ചില മനുഷ്യര്‍. അതു കൂടിയാണ് മുറിഞ്ഞു പോയത്. ചാരി നിന്ന മരമാണ് പൊടുന്നനെ ഇല്ലാതായത്.  പ്രത്യയശാസ്ത്ര പ്രശ്നങ്ങളേക്കാള്‍  അതായിരുന്നു മുരളിയേട്ടനെ കൊളുത്തി വലിച്ചത്.

പാര്‍ട്ടിയില്‍നിന്നു പുറത്തുപോയ മറ്റു പലരും സമാന്തര വഴികളില്‍നിന്ന് പോരാട്ടം തുടരുന്നുണ്ടായിരുന്നു. എന്നാല്‍, മുരളിയേട്ടന്‍ അതിലൊന്നും ചെന്നു തല വെച്ചില്ല.  ആ കൂട്ടായ്മയിലുള്ള പലരെയും കുറിച്ച് മതിപ്പുണ്ടായിരുന്നില്ല അദ്ദേഹത്തിന്. ' ഇപ്പോള്‍ തുടങ്ങിയതൊന്നുമല്ല ജീര്‍ണത. പണ്ടേ ഉണ്ടായിരുന്നു. അന്നൊക്കെ  ഇതിനെല്ലാം കുട പിടിച്ചവര്‍ ഇപ്പോള്‍ കമ്യൂണിസ്റ്റ് ധാര്‍മികത എന്നു പറഞ്ഞു നടക്കുന്നത് അംഗീകരിക്കാനാവില്ല. താല്‍ക്കാലിക പോരാട്ടം മതി അവര്‍ക്ക്. പാര്‍ട്ടിയെ തകര്‍ക്കാനുള്ള അത്തരം പരിപാടികള്‍ക്ക് ഞാനില്ല'^ മണിക്കൂറുകള്‍ നീണ്ടൊരു സംസാരത്തിനിടെ ഒരിക്കല്‍  മുരളിയേട്ടന്‍ പറഞ്ഞു.

അതിനോടു കൂട്ടിച്ചേര്‍ക്കാന്‍ എനിക്ക് മറ്റൊന്നുണ്ടായിരുന്നു. മുരളിയേട്ടനു വേണ്ടി മാത്രമുണ്ടായൊരു ലോജിക്.

'ജീര്‍ണത പാര്‍ട്ടിയില്‍ മാത്രമാണോ?  എല്ലാ ഇടത്തുമില്ലേ അത്?  ആദര്‍ശത്തിന് ജീവിക്കാനാവുന്ന കാലമാണോ ഇത്? നല്ല കള്ളന്‍മാര്‍ക്കു മാത്രം ജീവിക്കാനാവുന്ന സാമൂഹികാവസ്ഥയില്‍ പാര്‍ട്ടി മാത്രം നല്ലവരുടെ ആദര്‍ശ സങ്കേതമാവണമെന്ന് ശഠിക്കുന്നതില്‍ എന്താണ് കാര്യം ?  നുണയാണെന്ന് നൂറുശതമാനം ഉറപ്പുള്ള കാര്യങ്ങള്‍ സത്യമെന്ന് പറഞ്ഞ് മാര്‍ക്കറ്റ് ചെയ്യുക, നുണയെന്ന് തിരിച്ചറിഞ്ഞു കൊണ്ടുതന്നെ എല്ലാവരുമത് സത്യമാണന്ന മട്ടില്‍   സ്വീകരിക്കുക. അങ്ങനെയൊരു കാലത്ത് പാര്‍ട്ടിയും അതു പോലെ തന്നെയാവും. അത് അംഗീകരിക്കുന്നതിന് പകരം അറുപതുകളും എഴുപതുകളും അതേ പടി ഇന്നും വേണമെന്ന് ശഠിക്കുന്നത് മണ്ടത്തമാണ്'

കൃത്യമായി ഇതുപോലാവില്ല വാചകങ്ങള്‍. എന്നാല്‍, കാര്യം ഇതു തന്നെയാണ്. മുരളിയേട്ടന്റെ പ്രായോഗിക ചിന്തകളെ ഉണര്‍ത്തുക, ഈ അവസ്ഥയില്‍നിന്ന് മാറ്റുക ഇതൊക്കെയായിരുന്നു  ആ പറച്ചിലിന്റെ ലക്ഷ്യം. എന്നാല്‍, സംഭവിച്ചതു മറ്റൊന്നായിരുന്നു. ഒന്നും പറയാതെ, തലയ്ക്ക് അടി കിട്ടിയതു പോലെ എന്നെ നോക്കി മുരളിയേട്ടന്‍ ഒന്നും മിണ്ടാതെ നടന്നു. പല തവണ അടുത്തു ചെന്നിട്ടും തിരിച്ചു വിളിച്ചിട്ടും ഒന്നും മിണ്ടിയില്ല.

അതൊരു വല്ലാത്ത അവസ്ഥയായിരുന്നു. സങ്കടം എന്റെ നാവിനെ കെട്ടിയിട്ടു.   പറയേണ്ട വാക്കുകള്‍ കെട്ടിക്കിടന്നു നാവു കഴച്ചു. ഒന്നിനും നില്‍ക്കാതെ ഞാന്‍ തിരിച്ചു പോന്നു.



7

മാസങ്ങളുടെ ഇടവേളയില്‍ വീണ്ടും ചെന്നപ്പോള്‍ മുരളിയേട്ടനെ കണ്ടു. പഴയ ട്യൂഷന്‍ സെന്ററില്‍ വെച്ച്. അവിടെ  ബാല ചിത്ര രചനാ മല്‍സരം നടക്കുകയായിരുന്നു. നിര്‍ജീവമായി കിടന്ന ട്യൂഷന്‍ സെന്റര്‍ വീണ്ടും സജീവമായതു പോലെ തോന്നി. എന്നെ കണ്ടപ്പോള്‍ നിറഞ്ഞു ചിരിച്ച് മുരളിയേട്ടന്‍ വന്നു.

'നീ പറഞ്ഞതു പോലെ, ഇങ്ങനെ ഇരുന്നിട്ടു കാര്യമില്ല. ഞാനിവിടെ പല പരിപാടികളും തുടങ്ങി. ഇപ്പോള്‍ മറ്റൊന്നിനും നേരമില്ല. മറ്റൊന്നും ആലോചിക്കുന്നുമില്ല. പത്തിരുപത് കുട്ടികള്‍ എല്ലാ ഞായറാഴ്ചയും വരും. ചിത്രം വര, പുസ്തക വായന, എഴുത്തു മല്‍സരം.  എന്നെ കാണുമ്പോള്‍ മനസ്സിലാവുന്നില്ലേ, മാറ്റം?'

ചിരി വന്നു. ഏറെ നേരം അവിടെയിരുന്നു. കുട്ടികളുടെ കൂടെ കൂടി. മുരളിയേട്ടന്‍ പഴയതു പോലെ ഒരു പാട് കാര്യങ്ങള്‍ സംസാരിച്ചു.

എന്നാല്‍, പിന്നീടുള്ള വരവില്‍ കാര്യങ്ങള്‍ വീണ്ടും വഷളായതു പോലെ തോന്നി. ട്യൂഷന്‍ സെന്ററിനു ആരോ തീയിട്ടു. പകരമൊന്നു കെട്ടിപ്പടുക്കുന്നതിനിടെ കുട്ടികളൊക്കെ പതുക്കെ പിന്‍മാറി. സഹായിക്കാന്‍ ആരുമില്ലാതെ മുരളിയേട്ടന്‍ പെട്ടുപോവുന്നതു പോലെ തോന്നി. അതു കഴിഞ്ഞാണ് കൂട്ടുകൃഷിയില്‍ സജീവമായത്.  ലൈബ്രറി പ്രവര്‍ത്തനങ്ങളിലേക്ക് ആളെ കൂട്ടിയത്. എതിര്‍പ്പു നേരിടേണ്ടി വന്നുവെങ്കിലും  തളരാത്ത ഒരു പോരാളിയെപ്പോലെ മുരളിയേട്ടന്‍ പിടിച്ചു നിന്നു.  പിന്നീട് രണ്ടു മൂന്നു തവണ മാത്രമേ കണ്ടിട്ടുള്ളൂ. പതിയെപ്പതിയെ, വിഷാദരോഗത്തിലേക്ക് ഉള്‍വലിയുകയാണോ എന്നു തോന്നി.  ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. അതിനാല്‍, കാര്യമായി സംസാരിക്കാനൊന്നും പോയില്ല.


8

മുരളിയേട്ടന്‍ ഇപ്പോഴില്ല. എന്നാല്‍, പാര്‍ട്ടി ഇപ്പോഴുമുണ്ട്. പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നു. അതില്‍ ജീര്‍ണത വീണ്ടും വിഷയമാവുന്നതായി മാധ്യമ റിപ്പോര്‍ട്ടുകള്‍. സംഘടനാ റിപ്പോര്‍ട്ടുകള്‍ ചോര്‍ത്തിയെന്ന് അവകാശപ്പെടുന്ന മാധ്യമങ്ങള്‍ അതിലുമേറെ പ്രശ്നങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ട്ടി സ്ഥിതി സുഭദ്രമെന്നും മറ്റെല്ലാം മാധ്യമ പ്രചാരണങ്ങള്‍ മാത്രമാണെന്നും നേതാക്കള്‍ ആണയിടുന്നു. ചാനലുകളിലും പത്രങ്ങളിലും പതിവു കലാ പരിപാടികള്‍ അരങ്ങുതകര്‍ക്കുന്നു.

അതാടൊപ്പം മറ്റുചില വാര്‍ത്തകള്‍ കൂടി കാണുന്നു. ജീര്‍ണത ആരോപിച്ച് പാര്‍ട്ടി വിട്ടുപോവുകയോ സമാന്തര പ്രവര്‍ത്തനം നടത്തുകയോ ചെയ്യുന്ന പലരും അതുപേക്ഷിക്കുന്നു. ചിലരൊക്കെ പാര്‍ട്ടി നേതൃത്വവുമായി സമരസപ്പെടുന്നു. ചിലയിടങ്ങളില്‍ വിമത ഗ്രൂപ്പുകള്‍ തമ്മില്‍ത്തല്ലിപ്പിരിയുന്നു.

എല്ലാ കാഴ്ചകള്‍ക്കും കേള്‍വികള്‍ക്കും ഇടയില്‍ മുരളിയേട്ടനെ ഓര്‍മ്മ വരുന്നു. അത്തരം അനേകം മനുഷ്യരുടെ മുഖങ്ങള്‍ ചലച്ചിത്രത്തിലെന്നോണം തെളിയുന്നു.  ഉത്തരമില്ലാത്ത അനേകം ചോദ്യങ്ങള്‍ കൊണ്ട് കുഴഞ്ഞു പോവുന്നു. ചരിത്രം പല തരത്തില്‍ ആവര്‍ത്തിക്കും സഖാവേ, എന്ന് ആരോ ചെവിക്കരികില്‍നിന്നു പറയുന്നു.

Sunday, April 1, 2012

മഞ്ഞ വെയിലിന്റെ ആ വീട്, ഇനിയൊരു റോഡ്


പതിവു യാത്രക്കിടെ കണ്ടുകണ്ട് ഇഷ്ടപ്പെട്ടുപോയ 
ഒരു വീടിനെക്കുറിച്ച്. ദേശീയ പാതാ വികസനത്തിനായി 
അത് ഇല്ലാതായതിനെ കുറിച്ച്. പാതയില്‍ ഓടാനിരിക്കുന്ന ജീവിതങ്ങളെക്കുറിച്ച്




ഓഫീസിലേക്കും തിരിച്ചുമുള്ള പതിവു യാത്രയില്‍ എന്നും കണ്ണുടക്കാറുണ്ട് ആ വീട്ടില്‍. ദേശീയ പാതയുടെ വക്കില്‍ വലിയ അനേകം കെട്ടിടങ്ങളുടെയും കൂറ്റന്‍ വീടുകളുടെയും  നടുക്കായി. ഒരു കെട്ടിടത്തിനും അപഹരിക്കാനാവാത്തത്ര മനോഹരമായ കാഴ്ചയായി.
മറ്റുള്ളവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ തീരെ ചെറുതാണത്.  പഴയ മട്ടില്‍ ഓടിട്ട ഇരു നില വീട്.

വലിയ മര വാതില്‍.  പല നിറക്കണ്ണാടിയണിഞ്ഞ പഴയ മരജാലകങ്ങള്‍. കാലപ്പഴക്കം മൂലം മങ്ങിയെങ്കിലും  സമൃദ്ധമായ  ഭൂതകാലം അടയാളപ്പെടുത്തുന്ന ഇളം മഞ്ഞ ചുവരുകള്‍. വീടിനു ചുറ്റും മരങ്ങളാണ്. അതിനിടയില്‍ വൃത്തിയായും, ശ്രദ്ധയോടെയും പരിപാലിക്കുന്നുവെന്ന് ആര്‍ക്കും ഉറപ്പിക്കാനാവുന്ന പൂമരങ്ങള്‍, ബഹുവര്‍ണ പൂക്കള്‍ ചൂടുന്ന പല  ചെടികള്‍. ചെറിയ മതിലിന്റെ ഇരു വശത്തുമായി വലിയ മഞ്ഞ കോളാമ്പിപ്പൂക്കള്‍. ഒരറ്റത്ത് കാലമേറെ കണ്ട വലിയ ചെമ്പക മരം. അതിന്റെ പൗരാണികമായ ഇലത്തഴപ്പില്‍,  പക്ഷികള്‍.

ഇതിലുമേറെ പറയാനുണ്ട്, ആ വീടിനെക്കുറിച്ച്. വണ്ടിയിലിരിക്കുമ്പോള്‍ മാത്രം കണ്ട, കാണാറുള്ള ഒരു വീടിനെക്കുറിച്ച് ഇത്രയും ഓര്‍മ്മിക്കാന്‍ കഴിയുന്നതെങ്ങിനെയാണെന്ന് ഇപ്പോള്‍ മാത്രമാണ് ബോധ്യമാവുന്നത്. ഒരു കാരണവുമില്ലാതെ  ഞാനാ വീടിനെ മനസ്സില്‍ അത്രമേല്‍ സ്നേഹിച്ചിരുന്നു എന്നുമിപ്പോള്‍ തിരിച്ചറിയാനാവുന്നു.

നഗരത്തിലേക്കുള്ള  പതിവു യാത്രകള്‍ ആരംഭിച്ച കാലം മുതല്‍  ഞാനീ വീടിനെ ശ്രദ്ധിക്കുന്നു. ഏതോ സ്വപ്നത്തില്‍ കണ്ടു മറന്നതു പോലൊരിടം.  അതിന്റെ നിറം, പൂക്കള്‍, ചെമ്പക മരം, കോളാമ്പിപ്പൂക്കള്‍.  ഇതെല്ലാം ചേരുന്ന ആ അന്തരീക്ഷം.  അതാവാം ഇഷ്ടപ്പെട്ടൊരു പാട്ടു പോലെ ആ മഞ്ഞ വീട് സന്തോഷങ്ങളുടെ ഭാഗമായത്.



                                                                           3
ഋതുഭേദങ്ങളില്‍ ആ വീടിന് ഭിന്ന ഭാവമാണ്.  മഴ പെയ്യുന്ന ചില വൈകുന്നേരങ്ങളില്‍, കുളിച്ചു തോര്‍ത്താന്‍ ഒരുങ്ങിനില്‍ക്കുന്നതുപോലെ തോന്നും, വീട്.  മഴയുടെ ഇരുണ്ട ചെതുമ്പലുകള്‍ ചുവരുകളില്‍ പച്ചച്ച ചിത്രം വരഞ്ഞിട്ടുണ്ടാവും.  വേനല്‍ക്കാലത്ത് അത് വെട്ടിത്തിളങ്ങും. ഇല  കൊഴിഞ്ഞ്, പൂക്കളും ചെടികളും വാടി നില്‍ക്കുമ്പോള്‍ പോലും സുന്ദരം.  വൈകുന്നേരത്തെ മഞ്ഞ വെയിലില്‍  ആ വീട് ഒരു ഇംപ്രഷനിസ്റ്റ് പെയിന്‍റിങ്. മരങ്ങളുടെ നിഴലും മഞ്ഞപ്പൂക്കളില്‍ സൂര്യന്‍ നടത്തുന്ന ചിത്രപ്പണിയും ചേര്‍ന്ന്  അതൊരു സ്വപ്നം പോലെ ചേതോഹരമാവും. തണുപ്പുകാലത്ത് അതിരാവിലെയുള്ള ചില യാത്രകളില്‍, മഞ്ഞിന്റെ മറയിട്ട്, ഉറങ്ങിക്കിടക്കുന്ന ആ വീട് കാണാം.

ആ വീട്ടിലെ താമസക്കാരെ കുറിച്ച് പറയാന്‍ കാര്യമായൊന്നും എനിക്കറിയില്ല. ഇത്ര നാളുകള്‍ക്കിടയില്‍ വല്ലപ്പോഴും മാത്രമേ  ആളനക്കം കണ്ടിട്ടുള്ളൂ. സാരിയുടുത്ത ഒരു മുത്തശ്ശി വരാന്തയിലെ കസേരയിലിരുന്ന് പുറത്തേക്കു നോക്കുന്നത് പലപ്പോഴും കാണാം.  ചില കാലങ്ങളില്‍ രണ്ടു മൂന്ന് ചെറിയ കുട്ടികള്‍ മുറ്റത്ത് കളിക്കുന്നുണ്ടാവും. രണ്ടു മൂന്നു തവണ വലിയൊരു കാര്‍ മുറ്റത്ത് നിര്‍ത്തിയതും ചിലര്‍ ആ വരാന്തയിലിരുന്ന് സംസാരിക്കുന്നതും കണ്ടിട്ടുണ്ട്. അതിരാവിലെയുള്ള യാത്രകളില്‍ മുറ്റമടിക്കുന്ന ഒരു മെലിഞ്ഞുണങ്ങിയ സ്ത്രീയെ കാണാറുണ്ട്.





ആ വീടിനെക്കുറിച്ച് വെറുതെ ചില നിഗമനത്തിലത്തൊറുണ്ട്  ഞാന്‍.  ആ വീട്ടിലുള്ളവരെ കുറിച്ച്. ആരാണ് അവിടത്തെ താമസക്കാര്‍? എന്തായിരിക്കും, അവരുടെ അവസ്ഥ?

മക്കളെല്ലാം വിദേശത്തോ, മറ്റിടങ്ങളിലോ കഴിയുന്ന ഒരു മുത്തശ്ശിയാണ് അവിടത്തെ താമസക്കാരിയെന്നാണ് ഒരു വിലയിരുത്തല്‍.  വല്ലപ്പോഴും കാണുന്ന ആ കൊച്ചു കുട്ടികള്‍ അവരുടെ പേരക്കുട്ടികളാവും. മുറ്റമടിക്കുന്ന സ്ത്രീ  വേലക്കാരിയും.  

സന്തോഷകരമായ ഒരു ഭൂതകാലമുണ്ടായിരുന്നു ആ മുത്തശ്ശിക്കെന്ന് ആലോചിക്കാനാണ് എനിക്കിഷ്ടം. ആ വീട് കാണുമ്പോള്‍ അങ്ങിനെയേ തോന്നൂ.  ഓര്‍മ്മകളെക്കൊണ്ട് ഏകാന്തത മുറിച്ചു കളയുന്ന ആ വീടു പോലെ തന്നെയാവും അവരുമെന്ന്  വെറുതെ തോന്നുന്നു.

യാത്രക്കിടെ, എന്നെങ്കിലും അവിടെയിറങ്ങി ആ വീട് അടുത്തുനിന്നൊന്ന് കാണണമെന്ന് തോന്നാറുണ്ട്. എന്നാല്‍, ഒരിക്കലും അതിന് കഴിഞ്ഞിട്ടില്ല. തിരക്കു തിന്നുന്ന നമ്മുടെയൊക്കെ ജീവിതത്തില്‍ അത്തരം കാര്യങ്ങള്‍ അത്ര എളുപ്പമല്ലാത്തതാവും കാരണം. അല്ലെങ്കില്‍, എന്നും അതവിടെ തന്നെ ഉണ്ടാവുമെന്ന തോന്നലാവും. അതുമല്ലെങ്കില്‍, നിരന്തര  ആലോചനകളാല്‍ അറിയാതെ ഞാനും ആ വീടിന്റെ  ഭാഗമായിട്ടുണ്ട് എന്ന തോന്നലാവും. അറിയില്ല.



5
സ്വന്തം വീടിനെക്കുറിച്ച് ഒരു പാട് സ്വപ്നങ്ങളൊന്നും പണ്ടേയില്ല. ബാല്യ, കൗമാര,യൗവനങ്ങള്‍  ചെലവിട്ട, ഇപ്പോഴില്ലാത്ത നാട്ടുമ്പുറത്തെ ആ വീടു തന്നെയാണ് വീടെന്ന വാക്കിന്റെ ഏറ്റവുമ ശരിയായ അര്‍ഥത്തില്‍ എന്നും മനസ്സിലുള്ളത്. അതു കഴിഞ്ഞു താമസിച്ച ഇടങ്ങളെല്ലാം വെറും ലോഡ്ജ മുറിയായേ തോന്നിയിട്ടുള്ളൂ. രേഖകള്‍ പ്രകാരം സ്വന്തമെങ്കിലും ആ വീടുകള്‍ക്കൊന്നും വീട് എന്ന ആ അനുഭവം സൃഷ്ടിക്കാന്‍ കഴിയാത്തതു കൊണ്ടാവും. പുറത്തിറങ്ങാത്ത ഇടവേളകളില്‍ ചെന്നിരിക്കാനും ഉറങ്ങാനും ഭക്ഷണം കഴിക്കാനും മറ്റുമുള്ള ഇടം എന്നതിലപ്പുറം ആ വീടുകളുടെ ചുറ്റുപാടുകളൊന്നും മനസ്സില്‍  പതിഞ്ഞിട്ടേയില്ല എന്നുറപ്പിച്ചു പറയാം.

എങ്കിലും  പഴയ വീടിന്റെ ഓര്‍മ്മയില്‍, മനസ്സില്‍ കൊണ്ടു നടക്കുന്ന മനോഹരമായ ആ സ്വപ്നത്തിന് ഈ വീടിന്റെ ഛായയുണ്ടായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നു. എന്നെങ്കിലും ഇതു പോലൊരു വീടുണ്ടാക്കണമെന്ന ആഗ്രഹം. അധികമൊന്നും പുറത്തു പോവാതെ, തിരക്കുകളൊഴിഞ്ഞ്   ഒരു കാലം വരുമെങ്കില്‍ അന്നത്തേക്കു മാറ്റിവെക്കാവുന്ന സ്വപ്നം.
തിരക്കിനു ചേര്‍ന്നതല്ല അത്തരമൊരു വീട്. മരങ്ങളെയും ചെടികളെയും കണ്ണില്‍ നിറക്കാന്‍, പൂക്കളെയും പക്ഷികളെയും ശ്രദ്ധിക്കാന്‍, പുറത്തിറങ്ങി നടക്കാന്‍ ഒരു പാട് സമയം കിട്ടുന്ന ആ വീട് ഒരു പക്ഷേ, വെറും സ്വപ്നം മാത്രമായി ശേഷിക്കുമായിരിക്കും. എങ്കിലും, ആ സ്വപ്നത്തിന് വല്ലാത്തൊരു ചാരുതയുണ്ട്.



6
പനിച്ചു കിടന്ന കുറച്ചു ദിവസങ്ങള്‍ക്കുശേഷം വീണ്ടും നെട്ടോട്ടം തുടങ്ങിയ കഴിഞ്ഞ ദിവസങ്ങളിലൊന്നിലാണ് അതു ശ്രദ്ധിച്ചത്.  അവിടെ ആ വീടില്ല!
അതിപ്പോള്‍ വലിയ മൈതാനം പോലൊരു തുറസ്സ്. മരങ്ങളില്ല. പൂക്കളില്ല. മഞ്ഞച്ചുവരുകളും മരവാതിലുകളും വര്‍ണജാലകങ്ങളുമില്ല. ആ വീടില്ല!
അതു മാത്രമല്ല, അതിനപ്പുറത്തെ ചെറുതും വലുതുമായ മറ്റനേകം കെട്ടിടങ്ങളും കാണാനില്ല. അവിടെയെല്ലാം  ഉഴുതുമറിച്ചിട്ട മണ്ണ് മാത്രം.

നരച്ച തവിട്ടു നിറത്തിലുള്ള മണ്ണിലൂടെ ഒരു വലിയ മണ്ണുമാന്തിയന്ത്രം കിതച്ചു കിതച്ച് അങ്ങോട്ടുമിങ്ങോട്ടുമിങ്ങോട്ടും പായുന്നു. നിലമുറപ്പിക്കുന്ന മറ്റൊരു യന്ത്രം മണ്‍കട്ടകളെല്ലാം തട്ടിയുടച്ച് വലിയൊരു റോഡായി ആ ഇടത്തെ മാറ്റിയെടുക്കുന്നു. കുറേ ജോലിക്കാര്‍ തലങ്ങും വിലങ്ങും നടക്കുന്നു.

7
ദേശീയ പാത വീതി കൂട്ടുകയാണ്. കുറേ നാളായി അവിടവിടെ വീടുകളും കെട്ടിടങ്ങളും മറ്റും പൊളിക്കുന്നുണ്ട്. ചെറിയ തുക മാത്രം നല്‍കി, ഉദ്യോഗസ്ഥര്‍ സ്ഥലം കൈവശപ്പെടുത്തുന്നതിനെതിരെ പ്രദേശവാസികളില്‍ ചിലര്‍ സമരം നടത്തുന്നുമുണ്ട്. റോഡരികില്‍ ഒരിടത്ത് ഒരു സമരപ്പന്തല്‍ ഇടക്ക് കണ്ടിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് സര്‍വേ നടത്തിയ സ്ഥലം, അന്നത്തെ രജിസ്ട്രേഷന്‍ വില മാത്രം നല്‍കിയാണ് സര്‍ക്കാര്‍ കൈവശപ്പെടുത്തുന്നതെന്നും രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളുമെല്ലാം ഈ അനീതി കണ്ടു നില്‍ക്കുകയാണെന്നും പറയുന്ന ഒരു വാര്‍ത്തയോ ലേഖനമോ മറ്റോ ഇടക്ക് വായിച്ചതുമോര്‍ക്കുന്നു.

സുഹൃത്തായ ആക്റ്റിവിസ്റ്റിനെ വിളിച്ചപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞു. കുറേയേറെ വീട്ടുകാര്‍  സര്‍ക്കാര്‍ നല്‍കിയ തുക കൈപ്പറ്റി നേരത്തെ ഒഴിഞ്ഞു പോയി. നഷ്ട പരിഹാരത്തുകയിലെ അനീതിക്കെതിരെ കോടതിയെ സമീപിച്ചവരുടെ കെട്ടിടങ്ങള്‍ മാത്രമാണ് ബാക്കിയായത്. അതിലൊന്നായിരിക്കും ആ വീട്. നല്ല നാള്‍ നോക്കി അറുക്കാന്‍ വെച്ച ബലിമൃഗങ്ങളിലൊന്ന്.

ഇപ്പോള്‍ കോടതിയും അവരെ കൈയൊഴിഞ്ഞു. ദേശീയ പാതാ വികസനത്തിന് ഭൂമി വിട്ടുകൊടുക്കാത്ത ‘രാജ്യദ്രോഹി’കളെ എത്ര വേഗം കുടിയൊഴിപ്പിക്കാനാണത്രെ നിര്‍ദേശം. അതാണ്, ആ കെട്ടിടങ്ങള്‍ ദിവസങ്ങള്‍ കൊണ്ട് റോഡായി മാറിയത്.

അപ്പോള്‍, സമര സമിതിയോ?

എന്റെ സംശയം ഒരു ചിരി കൊണ്ട് ഇല്ലാതാക്കിക്കളഞ്ഞു സുഹൃത്ത്.
‘സമര സമിതിയൊക്കെ പല വഴിക്കായി. കിടപ്പാടം നഷ്ടപ്പെടുന്ന സാധാരണ മനുഷ്യരായിരുന്നു സമിതിയില്‍. സമരവും അനുബന്ധ പരിപാടികളുമൊന്നും വലിയ പിടിയില്ലാത്തവര്‍. സ്വാഭാവികമായും നയിക്കാന്‍ വേറെ ആളുകള്‍ വേണം. ഇത്തരം സമരങ്ങള്‍ ചെയ്ത് പരിചയമുള്ളവര്‍. രാഷ്ട്രീയ പാര്‍ട്ടികള്‍. ആക്റ്റിവിസ്റ്റ് ഗ്രൂപ്പുകള്‍. സമര നേതൃത്വം പുറത്തുള്ളവരായതിനാല്‍, ചര്‍ച്ചകളില്‍ മുഴുവന്‍ പങ്കെടുത്തത് അവരാണ്. ഒന്നും നഷ്ടപ്പെടാനില്ലാത്തവര്‍.

വികസനം പോലുള്ള വിഷയങ്ങളില്‍  സര്‍ക്കാര്‍ കേണുപറയുമ്പോള്‍, അവര്‍ക്കങ്ങനെ പിടിച്ചു നില്‍ക്കാന്‍ കഴിയുമോ. അവര്‍ എളുപ്പം സമവായത്തിലത്തെി. ചെറിയ എന്തോ തുക കൂട്ടി നല്‍കി വിട്ടുപോയ്ക്കൊള്ളാന്‍ ഉപദേശിച്ചു. എന്നിട്ടും പിടിച്ചു നിന്നവര്‍ കോടതി വിധി കൂടി വന്നതോടെ പുറത്തായി.’
നഷ്ടപരിഹാരമായി കിട്ടിയ പഴയ രജിസ്ട്രേഷന്‍ വിലയ്ക്ക്, ഭൂ വിപണിയുടെ പുതിയ കാലത്ത്  അതുപോലൊരു വീടുണ്ടാക്കാന്‍ എല്ലാവര്‍ക്കും കഴിയില്ലെന്നും അതിനാല്‍, അവരില്‍ പലരും പെരുവഴിയിലാവുമെന്നും  സുഹൃത്ത് നിസ്സംഗമായ ഭാഷയില്‍ വിശദീകരിച്ചു തന്നു.



8
ആ മുത്തശ്ശിയെ ഓര്‍മ്മ വന്നു. എന്റെ നിഗമനങ്ങള്‍ തെറ്റിയില്ലെങ്കില്‍, അവര്‍ക്ക് അത്ര വലിയ കഷ്ടപ്പാടുണ്ടാവില്ല. പുറത്തെവിടെയോ ഉള്ള മക്കളും മറ്റും സഹായിക്കാനുണ്ടാവും. ഏതെങ്കിലും നഗരത്തിലെ ഫ്ളാറ്റിലേക്കോ മറ്റോ അവര്‍ പറിച്ചു നടപ്പെടും. ജീവിതം മുഴുവന്‍ പങ്കിട്ട ആ വീടിന്റെ
ഓര്‍മ്മയില്‍ ശിഷ്ട കാലം അവരവിടെ കഴിയുമായിരിക്കും.

ഇതൊരു സാധ്യത മാത്രമാണ്. ഒരു പുറം കാഴ്ചകൊണ്ടുണ്ടാക്കിയ നിഗമനം മാത്രം.  ഒരു പക്ഷേ, കഥ ഇങ്ങനെയൊന്നുമായിരിക്കില്ല. അങ്ങനെയെങ്കില്‍...അങ്ങനെയെങ്കില്‍...

9
മുന്നിലിപ്പോള്‍ വലിയൊരു മണ്‍പാതയുടെ അസ്ഥികൂടം. ഇനി അതിനു മേല്‍ മെറ്റലുകള്‍ വരും. ടാര്‍ വീപ്പകളൊഴുകം. പണിക്കാരും കങ്കാണിമാരും വരും. കറുത്ത മിനുങ്ങുന്ന നാലുവരിപ്പാത വരും. അതിലൂടെ അനേകം വാഹനങ്ങള്‍ ചീറിപ്പായും.

തീര്‍ച്ചയായും അവയിലൊന്നില്‍ ഞാനുമുണ്ടാവും.

Thursday, March 29, 2012

പല കാലങ്ങള്‍ ആല്‍ക്കെമിസ്റ്റ് വായിക്കുന്നു






പൌലോ കൊയ്ലോയുടെ 'ആല്‍ക്കെമിസ്റ്റിനെ'ക്കുറിച്ച് 
പണ്ടെഴുതിയ ഒരു കുറിപ്പ് തിരിച്ചു കിട്ടിയപ്പോള്‍. 
ഇരു കാലങ്ങള്‍ക്കുമിടയില്‍ കളഞ്ഞു പോയ ചില കാര്യങ്ങള്‍


1 

ചില നേരങ്ങളുണ്ട്. ഒട്ടും  തൃപ്തി തരില്ല ഒന്നും.  ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍, പാട്ടുകള്‍, സിനിമകള്‍, ചിത്രങ്ങള്‍, പ്രിയ സ്ഥലങ്ങള്‍... ഒന്നും. മടുപ്പെന്നും അശാന്തിയെന്നും വിവര്‍ത്തനം  ചെയ്യാവുന്ന അന്നേരങ്ങളില്‍  വെറുതെയിരിക്കുന്നതാണ് സമാധാനം. എല്ലാ സ്ക്രൂകളും അഴിച്ചിട്ട പോലെ അകം മറന്നിരിക്കല്‍. ഒരു തരം ശവാസനം.

അത്തരമൊരു നേരത്താണ്, മടുപ്പിന്റെ പതിവു തെരച്ചിലുകള്‍ക്കൊടുവില്‍ ആ കടലാസു കഷണം കിട്ടിയത്. മഞ്ഞച്ച്, അരികുകള്‍ മടങ്ങി, അവിടവിടെ മഷി പരന്ന് വെറുമൊരു കടലാസു തുണ്ട്. ഏതോ പുസ്തകത്തിനടിയില്‍നിന്ന് പെട്ടെന്ന് ചാടി വീണതാണ്.
കടലാസിന്റെ മുകളില്‍ ഇത്തിരി വലിയ അക്ഷരങ്ങളില്‍ 'നിമിത്തങ്ങളുടെ ഘോഷയാത്രയില്‍ ഒരു നിശ്ചല തടാകം' എന്നെഴുതിയിട്ടുണ്ട്.
അതിനു താഴെ  കുറിയ അക്ഷരങ്ങള്‍. ആ ഒരൊറ്റ നിമിഷം മതിയായിരുന്നു, ആ കടലാസു തുണ്ടിനെ  ഓര്‍മ്മയിലേക്ക്  കൊളുത്തിയിടാന്‍.

ഇപ്പോഴറിയാം, അതെന്റെ കൈയക്ഷരം! പണ്ടൊരു രാത്രിയില്‍ ഒററയിരിപ്പിന് എഴുതിത്തീര്‍ത്തത്. പൌലോ കൊയ്ലോയുടെ ആല്‍ക്കെമിസ്റ്റ്' എന്ന നോവലിന്റെ വായനാനുഭവം.

ഒരിക്കല്‍ ഉറ്റ ചങ്ങാതിയായിരുന്ന ഒരാള്‍ക്കു വേണ്ടി കഷ്ടപ്പെട്ട് എഴുതിവെച്ചതാണ്. ആല്‍ക്കെമിസ്റ്റ് അവരുടെ സംഘം നാടകമാക്കുന്നു, അതിന്റെ ബ്രോഷറില്‍ നല്‍കാന്‍ ഒരു കുറിപ്പ് വേണം. അതായിരുന്നു ആവശ്യം.  എന്തെങ്കിലും എഴുതാനാവുമെന്ന ഒരു പ്രതീക്ഷയുമില്ലായിരുന്നു. വല്ലതും എഴുതിയിട്ട് കാലമൊരുപാട്. പല വട്ടം പറഞ്ഞൊഴിഞ്ഞിട്ടും  നിശിതമായ നിര്‍ബന്ധം  എതിര്‍പ്പുകളുടെ മുനയൊടിച്ചു. സൌഹൃദം വെച്ചുള്ള വിലപേശലിനൊടുവില്‍ ഒരു രാത്രിയില്‍ വീണ്ടും ആല്‍ക്കെമിസ്റ്റിലേക്ക് നടന്നു. എത്ര ശ്രമിച്ചിട്ടും ഒരു വരി പോലും എഴുതാനാവാത്ത നിവൃത്തികേടിനൊടുവില്‍ ഒരു വരി എഴുതി വെച്ചു. പെട്ടെന്ന് കറന്റ് പോയി.

സമാധാനമായി. ഇനി  മെനക്കെടേണ്ടല്ലോ. വെറുതെ കണ്ണടച്ചു കിടന്നു. മഴയുള്ള രാത്രിയായിരുന്നു. പുറത്ത് വെറുതെ പെയ്തു കൊണ്ടേ ഒരു മഴ. അതിലേക്ക് കാതു നട്ടിരിക്കെ, ഇത്തിരി നിമിഷങ്ങള്‍ക്കൊടുവില്‍ അത് ചിണുങ്ങി നിന്നു. ഇപ്പോള്‍ മരം പെയ്യുന്ന ശബ്ദം.
കണ്ണുകള്‍ ഇറുകിയടച്ച്, പുറത്തെ ചെറിയ ശബ്ദങ്ങളിലേക്ക് കാതയച്ചിരിക്കെ, മനസ്സിലേക്ക് ആല്‍ക്കെമിസ്റ്റ്  വീണ്ടും കയറി വന്നു. ഒറ്റയിരിപ്പിന് അതു വായിച്ചു തീര്‍ന്ന പഴയൊരു രാത്രിയുടെ ഓര്‍മ്മ. അതിനപ്പുറം, ആ നോവല്‍ അന്നുണ്ടാക്കിയ ഇളക്കങ്ങള്‍.
പെട്ടെന്ന് സാന്റിയാഗോയുടെ രൂപം  മനസ്സില്‍ വന്നു. സങ്കല്‍പ്പത്തില്‍ സൃഷ്ടിച്ച പാവം ആട്ടിടയന്‍. എന്തിനായിരുന്നു അവന്റെ തീരാത്ത അലച്ചിലുകള്‍? നിധിക്കു വേണ്ടി എന്നത് സാധാരണ  ഉത്തരം. തീര്‍ച്ചയായും അതല്ല കാര്യമെന്ന് അടുത്ത ക്ഷണം ഉറച്ചു. യാത്ര തന്നെയായിരുന്നു അവന്റെ ലക്ഷ്യമെന്ന് ഉള്ളിലാരോ പറഞ്ഞു.അങ്ങിനെയങ്ങനെ, സാന്റിയാഗോയുടെ മനസ്സിലേക്ക് മെല്ലെ മെല്ലെ നടന്നു കയറി തുടങ്ങിയ ഏതോ നിമിഷം കറന്റു വന്നു.

ഇപ്പോള്‍ മുറിയില്‍ ഇരുട്ടു മാഞ്ഞിരിക്കുന്നു. കുറേ നേരം കണ്ണടച്ചിരുന്നതിന്റെ ചെറിയ ഒരസ്വസ്തത.
യാന്ത്രികമായി എണീറ്റിരുന്നു. മേശമേല്‍ ചുരുട്ടിയിട്ട കുറേ കടലാസു കഷണങ്ങള്‍. എഴുതാന്‍ നടത്തിയ വിഫല ശ്രമങ്ങളുടെ അടയാളങ്ങള്‍. അതെടുത്ത് താഴെയിട്ട് പുതിയ കടലാസില്‍ എഴുതിത്തുടങ്ങി. നേരത്തെ ആലോചിച്ചു വന്നതിന്റെ തുടര്‍ച്ച. ഒട്ടും ആയാസപ്പെടാതെ ഒരേ ഒഴുക്ക്. ചെറിയ കുറിപ്പായിട്ടും അതെഴുതി കഴിഞ്ഞപ്പോള്‍ ശരിക്കും സന്തോഷം തോന്നി.
കയ്പ്പുറ്റ കുറേ അനുഭവങ്ങള്‍ ചേര്‍ന്ന് പിടിച്ചു കെട്ടിയ എഴുത്ത് വീണ്ടും വിരല്‍ത്തുമ്പില്‍ വന്നുതൊട്ടതിന്റെ അടക്കാനാവാത്ത ആഹ്ലാദം. വലിയ എഴുത്തുകാര്‍ക്കു മാത്രമല്ല, കടലാസിലല്ലാതെ മനസ്സില്‍ മാത്രം എഴുതിക്കൊണ്ടേയിരിക്കുന്ന എന്നെപ്പോലൊരു സ്വപ്നജീവിക്കും അത് പ്രിയപ്പെട്ട നിമിഷം.



2
ആ കടലാസ് കഷണമാണ് കാലങ്ങള്‍ക്കു ശേഷമിപ്പോള്‍..
. ആ ദിവസത്തിന്റെ സന്തോഷത്തുള്ളികള്‍ മുഴുവന്‍ ഓര്‍മ്മയുടെ മരത്തില്‍നിന്ന് പെയ്തുകൊണ്ടിരിക്കുന്നു.
ഉറപ്പാണ്. മികച്ചൊരു കുറിപ്പേയല്ല ഇത്. കുറേ മുമ്പ് വായിച്ച ഓര്‍മ്മയില്‍നിന്ന് ആല്‍ക്കെമിസ്റ്റിനെ പകര്‍ത്തിയതിന്റെ പ്രശ്നങ്ങള്‍ മുഴുവന്‍ കാണും. വസ്തുതാ പരമായ അബദ്ധങ്ങളുണ്ടാവാം. ഓര്‍മ്മപ്പിശകുകളുണ്ടാവാം. പറയാനുള്ളത് അതേ പോലെ ബോധ്യപ്പെടുത്താനാവാത്ത അവ്യക്തതയുണ്ടാവാം. എങ്കിലും, മരവിപ്പിന്റെ നീണ്ടൊരു കടല്‍ ഒറ്റക്കു മുറിച്ചു കടന്ന ആ രാത്രിയുടെ സന്തോഷഭരിതമായ ഓര്‍മ്മയാല്‍ അതെല്ലാം  മറക്കാനാവുന്നു. എഴുതിയത്  എന്ത് എന്നതിനേക്കാള്‍ എഴുതാന്‍ കഴിഞ്ഞു എന്ന ഒരൊറ്റ സന്തോഷത്തില്‍ മനസ്സ് നിറയുന്നു.

അതിനാല്‍, പ്രിയപ്പെട്ട ചങ്ങാതിമാരേ, അതിവിടെ. നിങ്ങള്‍ക്കു മാത്രമായി. ഇതിനെക്കുറിച്ചാണോ ഇത്രയും എഴുതിപ്പിടിപ്പിച്ചത് എന്ന സന്ദേഹം നിങ്ങളുടെ പുരികം ചുളിക്കുന്നതറിയാം. എങ്കിലും ഏറ്റവും വൈയക്തികമായ കാരണങ്ങളാല്‍,  മനുഷ്യന്‍ എന്ന നിലയില്‍ അനുഭവിക്കുന്ന ചെറിയ, വലിയ സന്തോഷങ്ങളാല്‍ ഇത്, ഇവിടെ.




3

നിമിത്തങ്ങളുടെ ഘോഷയാത്രയില്‍
ഒരു നിശ്ചല തടാകം
ജീവിതത്തിന്റെ കുത്തൊഴുക്കിനിടെ, നിശ്ചയമായും നാം ചെന്നുറഞ്ഞുപോവുന്ന ചില ഇടങ്ങളുണ്ട്. ജോലിയെന്നോ സാമ്പത്തിക ഭദ്രതയെന്നോ പേരുവിളിക്കാവുന്ന ജീവിത സുരക്ഷയുടെ ഇടങ്ങള്‍. ഒന്നും ചെയ്യേണ്ട. വെറുതെ നിന്നു കൊടുത്താല്‍ മാത്രം മതി. ജീവിതം ഒരേ സുരക്ഷയില്‍, ഒരേ പാളത്തില്‍ ചലിച്ചു കൊണ്ടേയിരിക്കും. മുന്നിലുളള സാധ്യതകളെ, മാറ്റങ്ങളെ  കൊട്ടിയടച്ചു കൊണ്ടേയിരിക്കും. കെട്ടിനില്‍ക്കുന്ന ഒരു ജലാശയമായി നാം പതിയെ രൂപാന്തരപ്പെടും.

സുരക്ഷിതമെങ്കിലും അനക്കമറ്റ ഈ അവസ്ഥയില്‍നിന്ന് രക്ഷപ്പെടാനുള്ള ഏക പോംവഴി യാത്രയുടേതാണ്. തന്നെത്തന്നെ മുറിച്ചു കടക്കല്‍. ജീവിതത്തിന്റെ അനിശ്ചിതത്വങ്ങളിലേക്ക് സ്വയം വലിച്ചെറിയല്‍. ഉള്ളിന്റെയുള്ളില്‍ യാത്രയുടെ വിത്തു മുളച്ചവര്‍ക്കേ നിശ്ചലതയുടെ ഈ നദി മുറിച്ചു കടക്കാനാവൂ. സ്വന്തം സ്വപ്നത്തിലേക്കുള്ള ആസക്തമായ ആ സഞ്ചാരത്തിനു മാത്രമാണ് ജീവിതത്തിന്റെ ഉയരങ്ങളും സാധ്യതകളും കണ്ടെത്താനാവുക.

ബ്രസീലിയന്‍ എഴുത്തുകാരനായ പൌലോ കൊയ്ലോയുടെ 'ആല്‍ക്കെമിസ്റ്റ്' ഇത്തരമൊരു മുറിച്ചു കടക്കലാണ്. ആട്ടിടയനായ സാന്റിയാഗോ സ്വപ്നത്തിലെ നിധി തേടിയാണ് ജീവിതത്തിന്റെ മരുഭൂമികളില്‍ പറന്നു വീഴുന്നത്. സ്വപ്നങ്ങളുടെയും നിമിത്തങ്ങളുടെയും കൈത്താങ്ങിലാണ് അവന്‍ നിധി എത്തിപ്പിടിക്കുന്നത്. മുത്തശ്ശിക്കഥയുടെ സാരള്യവും ദാര്‍ശനിക ഉള്‍ക്കാഴ്ചയുടെ വിശാലതയും മനോവ്യാപാരങ്ങളുടെ സങ്കീര്‍ണ്ണതയും സമന്വയിപ്പിക്കുന്ന ആഖ്യാനത്തിലൂടെയാണ് പൌലോ കൊയ്ലോ ഇത് സാധ്യമാക്കുന്നത്.

ഈജിപ്തിലെ പിരമിഡുകള്‍ക്കിടയിലെവിടെയോ മറഞ്ഞു കിടക്കുന്ന നിധിയാണ് സ്വപ്നമായി വന്ന് സാന്റിയാഗോയെ  കുത്തിയിളക്കുന്നത്. വെള്ള രോമങ്ങളുള്ള ആട്ടിന്‍പറ്റങ്ങളുടെ ഇടയന്‍ മാത്രമായിരുന്നു അതുവരെ അവന്‍. സ്വപ്നം സാന്റിയാഗോയെ കെട്ടഴിച്ചുവിട്ടു. ' നിധി കണ്ടെത്താനായി ചില നിമിത്തങ്ങള്‍ നിന്റെ മുന്നിലെത്തും. ആ നിമിത്തങ്ങളെ പിന്തുടര്‍ന്നാല്‍ നീ നിധിയിലേക്കെത്തും'.

നിമിത്തങ്ങള്‍ അവനെ തേടിയെത്തി. ആദ്യമൊരു ചിത്രശലഭം. പിന്നെ ഒരു ജിപ്സി സ്ത്രീ. ജ്ഞാനിയായൊരു വൃദ്ധന്‍. പഴഞ്ചന്‍ രാജാവ്. ആല്‍ക്കെമിയുടെ വഴികള്‍ തേടിയലയുന്ന ഒരിംഗ്ലീഷുകാരന്‍. ഒടുക്കം ആല്‍ക്കെമിസ്റ്റ് എന്ന അസാധാരണ മനുഷ്യന്‍. ഈ നിമിത്തങ്ങളിലേക്ക് ചിതറിപ്പോവുന്നതിനിടെ സാന്റിയാഗോയ്ക്ക് ഏറെ പ്രിയപ്പെട്ട ആട്ടിന്‍പറ്റത്തെ വിറ്റഴിക്കേണ്ടി വരുന്നു. യാത്രക്കു കരുതിയ പണം കൈമോശം വരുന്നു. പണം കായ്ക്കുന്നൊരു ജോലിയും അതു നീട്ടുന്ന സാധ്യതയും  ഉപേക്ഷിക്കേണ്ടി വരുന്നു. കിട്ടിയ കാശുമായി നാട്ടിലേക്ക് മടങ്ങാമെന്ന സാന്റിയാഗോയുടെ തീരുമാനവും ഈ സ്വപ്നത്തില്‍ തട്ടിമറിയുന്നു.
ഈ ഉപേക്ഷിക്കലുകള്‍^ ഒറ്റനോട്ടത്തില്‍ വിലപ്പെട്ടതെന്ന് തോന്നുന്ന സാധ്യതകളില്‍നിന്നുള്ള ഈ പലായനങ്ങള്‍^സത്യത്തില്‍ അതാണ് സാന്റിയാഗോയെ നിധിക്ക് അര്‍ഹനാക്കുന്നത്. ഫാത്തിമ എന്ന പെണ്‍കുട്ടിയോട് തോന്നുന്ന പ്രഥമ ദര്‍ശനാനുരാഗവും സ്വന്തം സ്വപ്നത്തെ തേടിയുള്ള ഒഴുക്കില്‍ അവനെ വിട്ടൊഴിയുന്നു.

സാധാരണ ജീവിതത്തിന്റെ കണ്ണാടിയിലൂടെ നോക്കുമ്പോള്‍ സാന്റിയാഗോയുടെ  ഈ 'ഉപേക്ഷിക്കലുകള്‍' കേവലം വിഡ്ഢിത്തമെന്നു വരുന്നു. വെറുമൊരു സ്വപ്നത്തിന് വേണ്ടി ജീവിത സ്വപ്നങ്ങളെ നിരാകരിക്കല്‍. എന്നാല്‍, ഒടുക്കം സാന്റിയാഗോയെ കാത്ത് പിരമിഡുകള്‍ക്കിടയിലെവിടെയോ മറഞ്ഞിരിക്കുന്ന നിധിയുടെ യാഥാര്‍ഥ്യം നമ്മുടെ കേവല യുക്തികളെ പറത്തിക്കളയുന്നു.

കെട്ടിനില്‍ക്കുന്ന ജലാശയങ്ങള്‍ പോലെ നാം ചുമന്നു  നടക്കുന്ന ജീവിതങ്ങളുടെ 'പ്രായോഗികത' യെയാണ് ആല്‍ക്കെമിസ്റ്റ് എന്ന കൃതി തട്ടിയുടക്കുന്നത്. ഏറ്റവും ബുദ്ധിപൂര്‍വകമായ നമ്മുടെ തീരുമാനങ്ങള്‍ക്കപ്പുറവും അസാധാരണവും അയുക്തികവുമായ സൌഭാഗ്യങ്ങളുടെ സാധ്യത മറഞ്ഞിരിപ്പുണ്ടെന്ന് അതോര്‍മ്മിപ്പിക്കുന്നു. നമ്മുടെ ബുദ്ധിപരമായ തീര്‍പ്പുകളും ഉറപ്പുകളും , മറ്റൊരു കണ്ണിലൂടെ  നോക്കുമ്പാള്‍ ശുദ്ധ ഭോഷ്ക് മാത്രമാണന്നും കേവല യുക്തി എന്നൊന്നില്ലെന്നും ഈ ആട്ടിടയന്‍ പറഞ്ഞു വെയ്ക്കുന്നു.



4
ഇത് എഴുതിയിട്ടിപ്പോള്‍ കുറേ കാലമായിരിക്കുന്നു. അന്ന് നിര്‍ബന്ധം പിടിച്ച് ഇതെഴുതിച്ച കൂട്ടുകാരന്‍ ഇത് നാടകത്തിന്റെ ബ്രോഷറില്‍ ഉപയോഗിച്ചോ എന്നറിയില്ല. ഇത് വേറെ ആരെങ്കിലും വായിച്ചോ എന്നും.
തീരെ ചെറുതെങ്കിലും ഈ കാലയളവില്‍ ജീവിതം എത്രയറെ മാറിയെന്ന് ആശ്ചര്യം തോന്നുന്നു. ജീവിതത്തിന്റെ പ്രയോറിറ്റികള്‍ അടിമുടി മാറി. അന്ന് ഇതഴുതിച്ച ഉറ്റ കൂട്ടുകാരന്‍ കണ്ടാല്‍ തിരിച്ചറിഞ്ഞില്ലെന്ന് നടിക്കാന്‍ കഴിയും വിധം അകന്നു. ആ നാടക സംഘവും വഴി പിരിഞ്ഞു കാണണം.
അന്നിതെഴുതിയ മുറി ഇന്ന് ഭൂമിയിലേ ഇല്ല. വാടകക്കാര്‍ കൂടിക്കൊണ്ടിരിക്കുന്ന നഗരത്തില്‍ ഒറ്റ വീടു മാത്രമായി നിലനിര്‍ത്താതെ മേല്‍ക്കുമേല്‍ പുതിയ നിലകള്‍ പണിയാന്‍ വീട്ടുടമ അതു പൊളിച്ചു കളഞ്ഞു. അവിടെയിപ്പോള്‍ ചെറിയ ഒരു അപാര്‍ട്മെന്റ്.

ഒരിക്കല്‍ പ്രിയപ്പെട്ടതായി കരുതിയിരുന്ന നഗരം ഉപേക്ഷിച്ചിട്ടിപ്പോള്‍ വര്‍ഷങ്ങള്‍.  ഇപ്പോള്‍ കഴിയുന്ന ഈ നഗരത്തെ ഇനിയും സ്നേഹിച്ചു തുടങ്ങിയിട്ടുമില്ല.
എല്ലാത്തിനുമപ്പുറം, പൌലോ കൊയ്ലോ. ആല്‍ക്കെമിസ്റ്റ് ഒരു തരത്തില്‍ ഒരിളക്കി പ്രതിഷ്ഠയായിരുന്നു. വായനയുടെ മടുപ്പില്‍നിന്ന് അപ്രതീക്ഷിതമായ ഒരു മണ്ണിളക്കം. അപരിചിതമായ  ഒരു ജീവിതത്തിലേക്കുള്ള  ദാര്‍ശനികമായ പുറപ്പാടുകള്‍  വല്ലാത്ത ഒരൂര്‍ജം പകര്‍ന്നു. പോസിറ്റീവ് എനര്‍ജി. അടുപ്പമുള്ളവരെ കൊണ്ടൊക്കെ അന്നതു വായിപ്പിച്ചു. പൌലോ കൊയ്ലോ എന്ന എഴുത്തുകാരനെ തേടിപ്പിടിച്ചു വായിച്ചു.  പൈറേറ്റഡ് പുസ്തകങ്ങള്‍ വില്‍ക്കുന്ന ചെറിയ കടയില്‍നിന്ന് മോശം കടലാസില്‍ അച്ചടിച്ച മറ്റു പുസ്തകങ്ങളില്‍ ചിലത് കണ്ടെത്തി.

എന്നാല്‍, പോകപ്പോകെ മഹാനായ ആ എഴുത്തുകാരനെയും മടുത്തു. അദ്ദേഹത്തിന്റെ പുസ്തകങ്ങളെല്ലാം ഒരേ അച്ചു തണ്ടില്‍ തിരിയുന്നുവെന്ന് തോന്നി. ഒരു തരം മതപരത, സദാചാരപരത അവിടവിടെ മണത്തു.  മാനേജ്മെന്റ് വിദഗ്ദര്‍ പറയുന്നതുപോലൊരു യാന്ത്രികത അവിടവിടെ വായിച്ചെടുത്തു. ഇന്‍സ്പിരേഷന്‍ തരുന്ന തരം പുസ്തകങ്ങളില്‍ പണ്ടു വായിച്ചു തള്ളിയ ഏതൊക്കെയോ ഘടകങ്ങള്‍  മനോഹരമായ ഭാഷയുടെ പുറംമോടിയണിഞ്ഞ് വന്നു നില്‍ക്കുന്നതായി തോന്നിത്തുടങ്ങി. പതിയെ പൌലോ കൊയ്ലോയില്‍നിന്ന് മറ്റിടങ്ങളിലേക്ക് വായന തിരിഞ്ഞു. എങ്കിലും, ആ കൃതികള്‍ പങ്കുവെയ്ക്കുന്ന  ദാര്‍ശനിക വ്യാപാരങ്ങള്‍ക്കപ്പുറം പൌലോ കൊയ ലോ എന്ന മഹാനായ എഴുത്തുകാരന്റെ  കഥപറച്ചിലിന്റെ ചാരുത മനസ്സില്‍തന്നെ ഒട്ടിപ്പിടിച്ചു നിന്നു. എത്ര ലളിതമായി, എത്ര അനായാസം വായനക്കാരനെ ഒപ്പം നടത്താന്‍ ഈ മനുഷ്യന് എങ്ങനെ കഴിയുന്നുവെന്ന് കൊതിയോടെ അതിശയിക്കുന്നു, ഇപ്പോഴും.

 ആ കുറിപ്പിലെ  മാനസികാവസ്ഥ പോലും അകംപുറം മറിഞ്ഞുവെന്നു തോന്നുന്നു. കെട്ടിക്കിടക്കുന്ന ജലാശയം പോലെയാണിപ്പോള്‍ ജീവിതം. ഒട്ടുമനങ്ങാതെ. അലച്ചിലിന്റെ ഉറവകള്‍ എന്നേ മൂടിപ്പോയ പോലെ.  നിമിത്തങ്ങള്‍ മുന്നില്‍ വന്നാലും അവഗണിക്കാനാവുന്ന വിധം ഈ ജീവിതം, അതിന്റെ നിശ്ചലതയെ ഇപ്പോള്‍ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു.

LinkWithin

Related Posts Plugin for WordPress, Blogger...